സുധാകരന് എത്രകാലം തുടരാനാവുമോ എന്തോ? വളഞ്ഞിട്ട് പിടിച്ചാല്‍ വരാലാകാന്‍ കഴിയുമോ?

സേവറി നാണുവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ കെ. പി സി സി അധ്യക്ഷന്‍ കെ സുധാകരനെ നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ആഭ്യന്തര വകുപ്പ് പരിശോധിച്ച ശേഷം ഫയല്‍ നിയമ വകുപ്പിന് കൈമാറിയതായാണ് വിവരം. സേവറി നാണുവിന്റെ കൊലപാതകത്തില്‍ സുധാകരന്‍ നടത്തിയ കുറ്റസമ്മതത്തിന്റെ പേരില്‍ ഒരു പക്ഷേ സുധാകരനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് സുധാകരന് അബദ്ധം സംഭവിച്ചത്.
സുധാകരനു ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കേണ്ടതില്ലെന്നും സി പി എം തീരുമാനിച്ചു. പിണറായിക്കെതിരെ സുധാകരന്‍ വ്യക്തിപരമായി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടി താന്‍ പറഞ്ഞുതീര്‍ത്തുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് തന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി കരുതുന്നു . ഇനി സുധാകരനെതിരായ നിലപാടിന് സി.പി.എം. നേതാക്കള്‍ നല്‍കും. സുധാകരന് നിയമക്കുരുക്കുകള്‍ തീര്‍ത്ത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കാനാണ് സി പി എം ശ്രമിക്കുന്നത്.
1992-ല്‍ നടന്ന സേവറി നാണുവെന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് സേവറി നാണുവിന്റെ ഭാര്യ ഭാര്‍ഗവി പറഞ്ഞത് ഇതിന്റെ ഭാഗമാണ്. നാണുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാര്‍ഗവി ആവശ്യപ്പെടുന്നു. സേവറി നാണുവിന്റെ ഭാര്യയെ കൊണ്ട് സുധാകരന്റെ ഭാവി തീരുമാനിക്കുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം.
മുഖ്യമന്ത്രി സുധാകരന് മറുപടി നല്‍കുന്നത് അദ്ദേഹത്തിന്റെ പൊതുസ്വീകാര്യതയെ ബാധിക്കുമെന്നാണു സി പി എം കരുതുന്നത്. സുധാകരന്റെ 'ക്രിമിനല്‍ രാഷ്ട്രീയം' തുറന്നുകാട്ടുക എന്നതാണ് സി.പി.എം. ഏറ്റെടുത്ത പ്രധാന ദൗത്യം. ഇത് ചര്‍ച്ചയാവുന്നതോടെ കോണ്‍ഗ്രസിനുള്ളിലും ഭിന്നതയുണ്ടാകുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. സുധാകരന്റെ 'ബി.ജെ.പി. അനുഭാവം ' ഉറപ്പിക്കുക എന്നതാണ് സി പി എമ്മിന്റെ രണ്ടാമത്തെ ലക്ഷ്യം.
മുഖ്യമന്ത്രിക്കെതിരേ വ്യക്തിപരമായിത്തന്നെയാണ് തന്റെ പോരാട്ടമെന്ന സുധാകരന്റെ പ്രസ്താവനയെയാണ് സി പി എം ആയുധമാക്കുന്നത്. ഇതിന് മുമ്പ് മുഖ്യമന്ത്രിയെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് സി.പി.എം.പറയുന്നത്.
നാല്‍പ്പാടി വാസു, സേവറി നാണു എന്നിവരുടെ കൊലപാതകങ്ങള്‍ സംബന്ധിച്ച് സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളില്‍, പുനരന്വേഷണ സാധ്യതയാണ് സി.പി.എം. തേടുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. അതിന് സി.പി.എം. കണ്ണൂര്‍ നേതൃത്വം പിന്തുണയും പ്രഖ്യാപിച്ചു.
1992 ജൂണ്‍ 13-നാണ് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികള്‍ ബോംബെറിഞ്ഞ് കൊന്നത്. ''താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം'', എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.
നാണുവിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പണ്ടും സിപിഎം ആരോപിച്ചിരുന്നതാണ്. തോക്കും ഉണ്ടയും എടുത്ത് നടക്കുന്ന മുഖ്യമന്ത്രി ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരല്‍ തന്റെ നേരെത്തന്നെയാണ് ചൂണ്ടുന്നത് എന്നോര്‍ക്കണമെന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്.
കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ആദ്യബോംബേറ് സംഭവങ്ങളിലൊന്നായിരുന്നു സേവറി നാണുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കെ സുധാകരന്റെ അനുയായികളാണ് ബോംബേറിന് പിന്നിലെന്ന ആരോപണം സജീവമായി അക്കാലത്ത് തന്നെ ഉയര്‍ന്നിരുന്നതാണ്.
പല സിപിഎം വേദികളിലും പ്രസംഗങ്ങളില്‍ ഇന്നും സേവറി നാണുവിന്റെ മരണം പരാമര്‍ശിക്കപ്പെടാറുണ്ട്. ഊണ് വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറ് കൊണ്ട് ഊണിലകളില്‍ രക്തവും മാംസവും ചിതറി നാണു മരിച്ചു വീണത് എന്നാണ് പാര്‍ട്ടി വെബ്‌സൈറ്റില്‍ രക്തസാക്ഷിയെക്കുറിച്ചെഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























