'പെണ്ണ് സര്‍വംസഹയാണ്' എന്ന പരമ്പരാഗത നിര്‍വചനം തിരുത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് എന്റെ പരാജയമാണ്; ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്‍
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ വിസ്മയയുടെ മരണത്തെ കുറിച്ച് കേട്ടപ്പോള്‍ ഏറെ വിഷമം തോന്നി എന്നും 'പെണ്ണ് സര്‍വംസഹയാണ്' എന്ന പരമ്ബരാഗത നിര്‍വചനം തിരുത്താന്‍ തന്റെ മകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് തന്റെ പരാജയമാണെന്നും വ്യക്തമാക്കി ശ്രീജിത്ത് പണിക്കര്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരണപ്പെട്ട വിസ്മയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പെണ്‍കുട്ടിക്ക് അവളുടെ അച്ഛന്‍ നല്‍കുന്നതിനേക്കാള്‍ സുരക്ഷിതത്വം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്തപ്പോഴാണ് മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ തുണയാകേണ്ടതെന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു. വിസ്മയയുടെ മരണത്തിനു കാരണമായവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാം ഒതുക്കി കഴിയേണ്ടവള്‍' എന്ന നിര്‍വചനത്തില്‍ നിന്നും പെണ്‍കുട്ടികളെ ശാക്തീകരിക്കേണ്ടത് അച്ഛന്മാരുടെ ചുമതലയാണെന്നും, സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനും, അഭിപ്രായം ധൈര്യത്തോടെ പറയാനും, തെറ്റ് ചോദ്യം ചെയ്യാനും പെണ്‍കുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കണമെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഇന്നലെ ഫാദേഴ്സ് ഡേ ആയിരുന്നു.
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഏറെ വിഷമം തോന്നി വിസ്മയയുടെ മരണത്തെ കുറിച്ച് ഇന്ന് കേട്ടപ്പോള്‍. ഒരു പെണ്‍കുട്ടിക്ക് അവളുടെ അച്ഛന്‍ നല്‍കുന്നതിനേക്കാള്‍ സുരക്ഷിതത്വം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ചില സമയങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അപ്പോഴാണ് മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ തുണയാകേണ്ടത്. എന്തുകൊണ്ട് വിസ്മയയ്ക്ക് തന്റെ പ്രശ്നങ്ങളെ കുറിച്ച് വീട്ടുകാരോട് സംസാരിക്കാന്‍ കഴിയാതെ പോയി? അവള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ലേ? പലവിധ പ്രശ്നങ്ങള്‍ കാരണം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യാറുണ്ട്. ചില പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടായെന്നു വരില്ല. എന്നാല്‍ സാമ്ബത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും വലിയൊരളവുവരെ പരിഹരിക്കപ്പെടാവുന്നവയാണ്. 'അയ്യായിരം രൂപയില്ലാണ്ട് ഒരാള്‍ ആത്മഹത്യ ചെയ്യേണ്ടി വര്യേ? നമ്മളൊക്കെ അറിഞ്ഞാല്‍ സഹായിക്കില്ലേ?' — മുന്‍പ് ഒരു ആത്മഹത്യയെ കുറിച്ച് മാധവിക്കുട്ടി വിലപിച്ചതാണ്.
വിസ്മയയുടെ മരണത്തിനു കാരണമായവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുകതന്നെ വേണം. നമ്മുടെ നാട്ടില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നടക്കുന്ന ആദ്യ ആത്മഹത്യയല്ല വിസ്മയയുടേത്. എന്നാല്‍ ഓരോ സ്ത്രീയും, അവളുടെ കുടുംബവും, സുഹൃത്തുക്കളും വിചാരിച്ചാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകുന്നത് തടയാം. നിങ്ങളുടെ പരിചയത്തില്‍ സ്വയം ശിക്ഷയിലേക്ക് കടക്കാന്‍ സാധ്യതയുള്ള ഒരു വിസ്മയ ഉണ്ടായേക്കാം. തന്നെയും കുടുംബത്തെയും സമൂഹം എങ്ങനെ കാണുമെന്നോ കുട്ടികളുടെ ഭാവി എന്താകുമെന്നോ ഒക്കെ ചിന്തിച്ച് നീറിപ്പുകയുന്ന ഒരു വിസ്മയ. നിങ്ങള്‍ ഉടനടി ഫോണെടുത്ത് അവളോടു സംസാരിക്കുക. മോശമായ ബന്ധങ്ങള്‍ അറുത്തു കളയാന്‍ തന്നെ പറയുക. ആവശ്യമായ സംരക്ഷണം നല്‍കുക.
എട്ടുവര്‍ഷം മുന്‍പ് ഫാദേഴ്സ് ഡേ ദിനത്തിലാണ് എനിക്കൊരു മകള്‍ ജനിച്ചത്. എന്റെ കുടുംബത്തിലെ രണ്ടാമത്തെ മാത്രം പെണ്‍കുട്ടി. അവളെ ഞാന്‍ വളര്‍ത്തുന്നത് ഞാന്‍ വളര്‍ന്ന കാലഘട്ടത്തിലെ ആണിനെ പോലെയാണ്. എന്നെ പോലെയാണ്. 'മോള്‍ എങ്ങനെയിരിക്കുന്നു?' എന്നു ചോദിക്കുന്ന സുഹൃത്തുക്കളോട് ഞാന്‍ എപ്പോഴും 'തല്ലിപ്പൊളി ആയി ഇരിക്കുന്നു' എന്നാണ് പറയാറ്. 'അതിശയമില്ല' എന്ന് ഉടന്‍ മറുപടി വരും. 'അതുകൊണ്ടുതന്നെ പരാതിയുമില്ല' എന്ന് ഞാനും! 'എല്ലാം ഒതുക്കി കഴിയേണ്ടവള്‍' എന്ന നിര്‍വചനത്തില്‍ നിന്നും പെണ്‍കുട്ടികളെ ശാക്തീകരിക്കേണ്ടത് അച്ഛന്മാരുടെ ചുമതലയാണ്. സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനും, അഭിപ്രായം ധൈര്യത്തോടെ പറയാനും, തെറ്റ് ചോദ്യം ചെയ്യാനും ചെറുപ്പത്തിലേ ശീലിപ്പിക്കുക.
'ഞാന്‍ ആണിന്റെ സ്വഭാവമുള്ള പെണ്ണല്ലേ അച്ഛാ?' എന്ന് എന്റെ മകള്‍ ചോദിക്കുമ്ബോള്‍ ഞാന്‍ അവളെ കളിയാക്കുന്നത് 'അല്ല, നീ ആണിന്റെ സ്വഭാവമുള്ള ആണാണ്' എന്നു പറഞ്ഞാണ്. എന്നാല്‍ എനിക്കറിയാം, പെണ്ണിന്റെ സ്വഭാവമുള്ള പെണ്ണായി തന്നെയാണ് അവള്‍ വളരുന്നതെന്ന്. 'പെണ്ണ് സര്‍വംസഹയാണ്' എന്ന പരമ്ബരാഗത നിര്‍വചനം തിരുത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് എന്റെ പരാജയമാണ്. എന്നിലെ അച്ഛന്റെ പരാജയമാണ്. വിസ്മയയ്ക്ക് ആദരാഞ്ജലികള്‍. ഹരി ഓം.
https://www.facebook.com/Malayalivartha