നാലംഗ സംഘത്തിന്റെ കഥ മെനഞ്ഞ് മണിക്കൂറുകളോളം പോലീസിനെയും, നാട്ടുകാരെയും ചുറ്റിച്ച് കേരളപുരം കൊലപാതകം വഴിതെറ്റിക്കാൻ ശ്രമിച്ച 'ജോസഫിന്' ജോർജുകുട്ടി ആകാൻ കഴിഞ്ഞില്ല:- നാടിനെ നടുക്കിയ അരുംകൊലയിൽ അപ്രതീക്ഷിത ട്വിസ്റ്റ്! അമിത മദ്യപാനികളായ അയൽവാസികളുടെ പ്രശ്നം തുടങ്ങിയത് 1500 രൂപയിൽ... പിന്നെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

നാടിനെ നടുക്കിയ അരുംകൊലയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രതികളെ നേരിൽ കണ്ടെന്ന് അവകാശപ്പെട്ട് പോലീസിനും, നാട്ടുകാർക്ക് മുമ്പിലും നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ടയാൾ തന്നെയാണ് കേരളപുരം കൊലപാതകത്തിലെ യഥാർത്ഥ പ്രതിയെന്ന് കണ്ടെത്തി മികവ് തെളിയിച്ച് അന്വേഷണ സംഘം. അന്വേഷണം വഴിതെറ്റിക്കാൻ പ്രതി മെനഞ്ഞ തിരക്കഥ ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നു. കൃത്യം നടന്ന സമയത്ത് രണ്ടുപേർ കൊല്ലപ്പെട്ട സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് ഓടിപ്പോയതായും മറ്റ് രണ്ടുപേർ സ്കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ചതായും പോലീസിനെയും, നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ പ്രതിക്ക് കഴിഞ്ഞു.
മൊഴി കണക്കിലെടുത്ത് നിമിഷ നേരം കൊണ്ട് പ്രതി പറഞ്ഞ അടയാളത്തിലുള്ള വാഹനങ്ങളും, സുനിൽ കുമാറുമായി ബന്ധമുണ്ടായിരുന്നവരെയും പോലീസ് പൊക്കി. ഇരുപതോളം സ്കൂട്ടറുകളെ പോലീസ് നിരീക്ഷിച്ചു, അമ്പതോളംപേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് കുടുക്കിയത്. കേരളപുരം കോട്ടൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ പൊടിയന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (38) ആണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. കേരളപുരം അംഗന്‍വാടിക്ക് സമീപം വയലില്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സാംസണ്‍ എന്ന് വിളിക്കുന്ന ജോസഫ് (42) ആണ് സംഭവത്തിൽ അറസ്റ്റിലായത്.
അമിത മദ്യപാനികളായ ഇരുവരും അയൽവാസികളാണ്. സംഭവ ദിവസം ഉച്ചമുതല്‍ തന്നെ ഇരുവരും മദ്യ ലഹരിയിലായിരുന്നു. വൈകിട്ടോടെ സുനില്‍കുമാര്‍ സാംസന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ ബലമായി എടുത്തതോടെ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമായി. വൈകുന്നേരം 7.30 മണിയോടുകൂടി കേരളപുരത്ത് പോയി ഭക്ഷണം വാങ്ങിയ സാംസണ്‍, സുനില്‍ കുമാറിന്റെ വീടിനടുത്തുള്ള തിട്ടയിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകും വഴിയാണ് സുനില്‍ കുമാര്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് ടിവി കാണുന്നത് സാംസന്റെ ശ്രദ്ധയില്‍പ്പെട്ടത്. സുനിലിന്റെ വീട്ടിലേക്ക് കയറിച്ചെന്ന സാംസണ്‍ സുനിലുമായി പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കത്തി കൈവശപ്പെടുത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മരണം ഉറപ്പാക്കി കേരളപുരം ഭാഗത്തേക്ക് പോയ പ്രതി സുനില്‍കുമാറിനെ കുത്താന്‍ ഉപയോഗിച്ച കത്തി വഴിയരികിലെ പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു. തുടർന്ന് ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതിയിട്ടു. പക്ഷെ ഉള്ളിൽ ഭയം തട്ടിയതോടെ ആ ശ്രമം ഉപേക്ഷിച്ച് വീട്ടില്‍ പോയ ശേഷം പത്തു മണിയോടുകൂടി കൊലപാതകം നടന്ന വീട്ടില്‍ വരികയും അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെയും പിന്നീട് അയല്‍ വാസികളേയും ബഹളംവെച്ച് വിളിച്ചുകൂട്ടി ഒപ്പം പൊലീസിനെയും അറിയിക്കുകയായിരുന്നു.
കൃത്യമായി പ്രതിയിലേക്കെത്തുവാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസിന് കഴിഞ്ഞത് സാംസൺ പറഞ്ഞ കൗതുക കഥ കാരണമായിരുന്നു. ആരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തിരക്കഥ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പ്രതി നടത്തിയ ശ്രമമാണ് പോലീസിന്റെ അന്വേഷണ മികവില്‍ പൊളിഞ്ഞത്.
ശാസ്താംകോട്ട ഡി.വൈ.എസ്പി. രാജ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ ഐ. എസ്. എച്ച്. ഒ. മഞ്ജുലാല്‍, കുണ്ടറ എസ്‌ഐമാരായ ബാബു കുറുപ്പ്, ഡാറ്റ്‌സണ്‍, കണ്‍ട്രോള്‍ റൂം എസ് ഐ ആഷിര്‍ കോഹൂര്‍, എസ്.സി.പി.ഒ. മാരായ സതീഷ്, ഷാനവാസ്, സന്തോഷ്, അരുണ്‍ കൃഷ്ണന്‍, ബൈജു, അനീഷ്, രാജേഷ്, സജീര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























