വയനാട്ടില്‍ വീണ്ടുമെത്തേണ്ടതാ... പൊട്ടിത്തെറിയുടെ വക്കിലെത്തിയ കോണ്‍ഗ്രസിനെ അവസാന നിമിഷം അനുരഞ്ജനത്തിലെത്തിച്ചത് രാഹുല്‍ഗാന്ധി; ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നിലനില്‍ക്കുന്നു

പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഡി.സി.സി. പുനഃസംഘടന അവസാനനിമിഷം അനുരഞ്ജനത്തിലെത്തിയത് രാഹുല്‍ഗാന്ധിയുടെ ഇടപെടലിലൂടെയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ഗാന്ധി പലകുറി സംസാരിച്ചു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം നാട്ടകം സുരേഷിന്റെയും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ബാബു പ്രസാദിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിര്‍വികാരത്തിന് ഒരുപരിധിവരെ ശമനമായത്.
എന്നാല്‍, ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നീറിനില്‍ക്കുന്നു. ഗ്രൂപ്പ് പരിഗണനകള്‍ക്കപ്പുറം തങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന വികാരമാണ് മുതിര്‍ന്നനേതാക്കള്‍ പങ്കുവെക്കുന്നത്.
ഡി.സി.സി. പ്രസിഡന്റുമാരായി നിയമിതരായവരെല്ലാം വിശാലാര്‍ഥത്തില്‍ എ, ഐ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ഗോത്രവഴിയില്‍ നോക്കിയാല്‍ ഐ വിഭാഗത്തിന് എട്ടും എക്ക് ആറും ജില്ലകളുമെന്നുകാണാം. എന്നാല്‍, കെ.പി.സി.സി., പ്രതിപക്ഷ നിയമസഭാ കക്ഷിസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം വന്നതോടെ ഗോത്രങ്ങള്‍ പലകുലങ്ങളായി പിരിഞ്ഞിരുന്നു.
എ, ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പിരിവുകള്‍ ഏറെ വന്നുകഴിഞ്ഞു. ഐ വിഭാഗത്തില്‍ത്തന്നെ ചെന്നിത്തലയോടൊപ്പം നില്‍ക്കുന്നവര്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിങ്ങനെ ഓരോ പ്രബലനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ വ്യത്യസ്ത കൂട്ടായ്മയുണ്ട്. എ ഗ്രൂപ്പിലും ഉള്‍പ്പിരിവുകള്‍ ഏറെവന്നുകഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് തുടങ്ങിയ പഴയ മുന്‍നിര എ ഗ്രൂപ്പുകാര്‍ ഇപ്പോള്‍ ഉള്‍വൃത്തത്തിലില്ല.
ഇപ്പോള്‍ നിയമിതരായവരോടൊന്നും ഉമ്മന്‍ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ എതിര്‍പ്പില്ലെന്ന് അവരോടൊപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗ്രൂപ്പുകളില്‍നിന്ന് ഈ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുത്തവരല്ല, കൂടുതല്‍ ജില്ലകളിലും ഡി.സി.സി. അധ്യക്ഷന്മാരായത്.
രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തുപോലും ഇരുവരുടെയും താത്പര്യം പരിഗണിച്ചല്ല കരടുപട്ടിക വന്നത്. ഇതാണ് ഗ്രൂപ്പുകളെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധിയുടെ അവസാനനിമിഷത്തെ ഇടപെടല്‍. ശാക്തികചേരികളില്‍ വന്ന മാറ്റത്തിനനുസരിച്ച് ഇരു ഗ്രൂപ്പുകളില്‍നിന്ന് പുതിയ അധികാരകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ക്കാണ് സ്ഥാനങ്ങള്‍ ലഭിച്ചതെന്ന് പരമ്പരാഗത ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു. ഡി.സി.സി. പ്രസിഡന്റുമാരില്‍ വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവരുടെ എണ്ണം അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.
എ, ഐ ഗ്രൂപ്പുകള്‍ പരാതിക്കെട്ട് അഴിക്കുമ്പോഴും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. മുതിര്‍ന്നനേതാക്കളുമായുള്ള ചര്‍ച്ചയിലൂടെ അവരുടെ നിര്‍ദേശങ്ങള്‍ കേട്ടശേഷം തുടര്‍ന്നുനടന്ന ആലോചനകളില്‍ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് എന്നിവര്‍ പങ്കാളികളായി. ഡല്‍ഹി ചര്‍ച്ചകളില്‍ കെ.സി. വേണുഗോപാലും ചേര്‍ന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ച പട്ടികയായതിനാല്‍ പരസ്യമായി എതിര്‍ക്കാനില്ലെന്നു പറയുമ്പോഴും അതൃപ്തി പ്രകടിപ്പിക്കണമെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം. " frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























