പിണറായി നാടു വാണീടും കാലം പാവങ്ങളെല്ലാം പ്രതികളാവും! പോലീസ് ഏമാൻമാരുടെ നെറികേട്... ഇത് കണ്ണില്ലാ ക്രൂരത...

നാട്ടിൽ ഇപ്പോൾ പിണറായി പോലീസിന്റെ നെറികേടാണ് നടന്നു കൊണ്ടിരിക്കുന്നത്. ആബാലവൃദ്ധം ജനങ്ങളേയും ഏതുവിദേനെയും ദ്രോഹിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ചില പോലീസുകാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
എല്ലാവരേയും അല്ല, അതിൽ ചിലരാണ് മൊത്തം പോലീസുകാർക്കും നാണക്കേടുണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്. കൊറോണ വന്നതോടെ മുൻപത്തെ പോലീസിൽ നിന്നും ഇപ്പോഴത്തെ പോലീസുകാർക്ക് പരിണാമം സംഭവിച്ചു എന്നു വേണം പറയാൻ.
കാരണം ഏകാദിപത്യ ഭരണം പോലെ ആരും നടക്കാൻ പാടില്ല, ഇരിക്കാൻ പാടില്ല, ഒന്നു പുറത്തിറങ്ങിയാൽ പെറ്റി അങ്ങനെ തോന്നിവാസം കണക്കിനാണ് ഇപ്പോഴത്തെ പോക്ക്. മലയാളി വാർത്ത ഈയിടയ്ക്ക് കരമനയിൽ മത്സ്യം വിൽക്കാൻ എത്തിയ ഒരമ്മയുടെ മത്സ്യം റോഡിലേക്ക് വലിച്ചറിഞ്ഞത് തത്സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
ആദ്യത്തെ സംഭവമല്ല, പാരിപ്പള്ളിയിലും ആറ്റിങ്ങലിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. നിയമം പരിപാലിക്കേണ്ട് അധികാരികൾ തന്നെ നിയമം തോന്നിയ കണക്കിന് നടപ്പിലാക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. പാവങ്ങളുടെ മേൽ കുതിര കയറാൻ വല്ലാത്ത ആവേശമാണ് ഇപ്പോഴത്തെ ചില പോലീസുകാർക്ക്.
പഴയ കാര്യങ്ങൾ അവിടെ നിക്കട്ടെ, ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംഭവിച്ച രണ്ട് കാര്യങ്ങൾ കൂടി പറയാം. ഒന്ന് കളഞ്ഞു കിട്ടിയ വിലകൂടിയ ഫോൺ തിരികെ നൽകി പോലീസിന്റെയും നാട്ടുകാരുടേയും അഭിനന്ദനം ഏറ്റുവാങ്ങിയ ജയചന്ദ്രൻ എന്ന അച്ഛനേയും മൂന്നാം ക്ലാസ്സുകാരി മകളേയും കഴിഞ്ഞ ദിവസമായിരുന്നു ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥ രജിത നടുറോഡിൽ വച്ച് പരസ്യ വിചാരണ ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സത്യാവസ്ഥ ലോകം അറിഞ്ഞു, ഇല്ലെങ്കിൽ പോലീസ് പറയുന്നതാണ് ശരി.
നടക്കാത്ത ഒരു കളവിന്റെ പേരിൽ മോഷണക്കുറ്റം ആരോപിച്ചായിരുന്നു അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടു പോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.
ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയ ശേഷവും രജിത അച്ഛനോടും മകളോടും വളരെ മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ഉത്തരവിറക്കിയത്.വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനത്തിനാണ് പറഞ്ഞ് വിട്ടിരിക്കുന്നത്. രജിതയെ 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
രജിത മോശമായി പെരുമാറിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നല്ല രീതിയിലുള്ള വെള്ള പൂശൽ നടന്നതായി ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ! മാപ്പ് പറയാത്തത് വീഴ്ചയാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു, ഫോൺ നഷ്ടമായപ്പോൾ രജിത ബാഗിലോ വാഹനത്തിലോ പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ പൊതു മദ്ധ്യത്തിൽ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് ഡിഐജി പറഞ്ഞിട്ടുണ്ട്.
ഇത്രയും വ്യക്തമായി അവരുടെ പെരുമാറ്റം വീഡിയോയിലൂടെ കാണാൻ സാധിച്ചിട്ടും അർഹിക്കുന്ന ശിക്ഷ അവർക്ക് നൽകിയില്ല എന്ന ആക്ഷേപണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും നിറഞ്ഞ് നിൽക്കുന്നത്.
ഇനി രണ്ടാമത്തേത് കൂടി പരിശോധിക്കാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട പതിനെട്ടുകാരന് ഡി.എൻ.എ. ഫലം നെഗറ്റീവായതോടെ കോടതി ജാമ്യമനുവദിച്ചത് ഇന്നലത്തെ വാർത്തകളിൽ നിറഞ്ഞ് നിന്നതാണ്.
ഏകദേശം 35 ദിവസത്തോളം പോലീസിന്റെ കൊടിയ പീഡനമേറ്റ് തിരൂർ സബ്‌ജയിലിൽ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിനാണ് ഇപ്പോൾ നിരപരാധിത്വം തെളിയിക്കാൻ അവസരം ലഭിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീനാഥിനെ സ്വന്തം ജാമ്യത്തിലാണ് പോക്സോ കോടതി വിട്ടയച്ചത്.
സ്‌കൂളിൽ നിന്നു മടങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. പെൺകുട്ടി നൽകിയ മൊഴി പ്രകാരമാണ് കൽപ്പകഞ്ചേരി പോലീസ് യുവാവിനെതിരേ കേസെടുത്തതും അറസ്റ്റു ചെയ്തതും. എന്നാൽ ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോയെന്നത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല.
അറസ്റ്റിലായ ശേഷം, കേസിന്റെ തുടരന്വേഷണത്തിനായി തിരൂരങ്ങാടി പോലീസിന് കൈമാറുകയും ചെയ്തു. പെൺകുട്ടിയുടെ ആരോപണം തുടക്കം മുതൽ നിഷേധിച്ച യുവാവ് ഡി.എൻ.എ. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡി.എൻ.എ ഫലം വന്നപ്പോൾ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടർന്നു കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജയിലിൽ നിന്ന് ശ്രീനാഥിനെ മോചിപ്പിച്ചത്.
നൂറ് കുറ്റുവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന് നീതി പീഠം നിഷ്കർഷിക്കുമ്പോഴും ഇങ്ങിവിടെ കേരളത്തിൽ നിരപരാധികൾ പാവപ്പെട്ടവർ ശിക്ഷയും ബുദ്ധിമുട്ടും അനുഭവിക്കുകയാണ്. തെറ്റ് സംഭവിക്കാം എന്നാൽ അതിൽ ഒരു പുനർ വിചിന്തനം നടത്താൻ തയ്യാറാകാത്തതാണ് ഇത്തരത്തിൽ തെറ്റുകളിൽ പാവപ്പെട്ടവർ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്.
വെറുമൊരു പതിനെട്ടുകാരന്റെ ജീവിതം കുട്ടിച്ചോറാക്കാൻ പോലീസുകാരുടെ മിടുക്ക് അങ്ങേയറ്റം അഭിനന്ദാർഹമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് പറയുന്നുണ്ട്. പോലീസുകാരുടെ മർദ്ദനം ഏറ്റതോടെ ചെവിയുടെ കേൾവിശക്തി പോലും കുറച്ച് നേരത്തേക്ക് നഷ്ടപ്പെട്ടതായും ശ്രീനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ പ്രവർത്തികൾ ഇഷ്ടം പോലെ എടുത്ത് പറയാനുണ്ട്. ചടയമംഗലത്ത് കാര്യം തിരിക്കിയതിന് ഗൗരി നന്ദ എന്ന വിദ്യാർഥിക്കെതിരെ കേസെടുത്തതും കഴക്കൂട്ടത്ത് വീട്ടിൽ നിന്ന യുവാവിനെ പോലീസുകാർ മർദ്ദിച്ചതും ഒക്കെ ഇതിന് കേവലം ഉദാഹരണങ്ങൾ മാത്രമാണ്.
ഇനിയും ഇതെല്ലാം ഇതുപോലെ തുടരും എന്ന മാത്രമേ പറയാനുള്ളൂ. അല്ലെങ്കിൽ ഇതിനെ നിയന്ത്രിക്കുവാൻ ഭരണാധികാരികൾ രംഗത്തിറങ്ങണം. ഇത് നടക്കാത്തിടത്തോളം നല്ലൊരു നാളെ ഉണ്ടാകുമെന്ന് നമുക്കേവർക്കും പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha

























