ക്രൂരത കണ്ടെങ്കിലും കനിയണം... ജോളി ജോസഫിന്റെ ക്രൂരത എണ്ണിയെണ്ണി പറഞ്ഞ് ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി; ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തി; വിവാഹ മോചനം അനിവാര്യം

കേരളം ഞെട്ടിപ്പിച്ച കൂടത്തായി കൊലപാതക കേസില്‍ മറ്റൊരു ആന്റി ക്ലൈമാക്‌സ് ഉണ്ടാകുകയാണ്. കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിച്ചാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍ പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. എന്നാല്‍ ഈ രണ്ടു മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന ആറു മരണങ്ങളും കൊലപാതകങ്ങളാണെന്ന് 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തി.
ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.
ഏറെ പ്രമാദമായ കേസായിരുന്നു കൂടത്തായി കൊലപാതകം. ജോളിയുമായി ജയിലില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അന്വേഷണസംഘം അറിയുന്നുവെന്ന അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ പരാതിയും ചര്‍ച്ചയായിരുന്നു. ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നവരില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ അനുവദിക്കണമെന്ന ബി.എ.ആളൂരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പൊലീസ് സാന്നിധ്യമില്ലാതെ ജയിലില്‍ ജോളിയുമായി സംസാരിക്കണമെന്നായിരുന്നു അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വാദം. ഇത് വിചിത്രമെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് രഹസ്യങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ജോളിയോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നു. ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആളൂര്‍ പറഞ്ഞു.
ജയില്‍ അധികാരിയെന്ന നിലയില്‍ വിഷയത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാമെന്ന് കോടതി അന്ന് അറിയിച്ചു. അഭിഭാഷകനെ കാണുന്നതിന് ജയിലില്‍ ജോളിക്ക് നിയന്ത്രണമുണ്ടോ. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളെന്തെങ്കിലും സൂപ്രണ്ടിന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സമന്‍സിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടിന് ജോളി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വക്കാലത്ത് പവര്‍ അറ്റോര്‍ണി പോലെയാണെന്നും കിട്ടാനുള്ള പണം തിരികെ വാങ്ങാന്‍ അഭിഭാഷകന് അധികാരമുണ്ടെന്നും ആളൂര്‍ പറഞ്ഞു.
ജോളി ജയിലിലായതിനാല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട കാര്യമില്ല. അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും സാധാരണക്കാരന്റേതായ മുഴുവന്‍ അവകാശങ്ങളും പ്രതിക്കുണ്ടെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജോളി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ഒരു വക്കീലിനെ കേസില്‍ സാക്ഷിയാക്കി. ഇനി തന്നെയും സാക്ഷിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരാഞ്ഞു. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. അങ്ങനെ ചൂടുപിടിച്ച കേസാണിപ്പോള്‍ മാറി മറിഞ്ഞത്.
" f
https://www.facebook.com/Malayalivartha

























