പഠിക്കാന്‍ ആളുമെത്തി... കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ വിവാദം കത്തുന്നു; പഠിക്കണമെന്നും പഠിക്കേണ്ടെന്നും എസ്എഫ്‌ഐ; അവസാനം വിവാദ സിലബസ് പരിശോധിക്കാന്‍ രണ്ടംഗസമിതി

പഠിച്ച് വളരുക എന്നതാണ് എസ്എഫ്‌ഐയുടെ മുദ്രാവാക്യം. കുറേനാളായി ആ പ്രസ്താവന കേട്ടിട്ട്. അതിപ്പോള്‍ വീണ്ടും സജീവമാകുകയാണ്. പഠിച്ച് വളരണോ പഠിക്കാതെ വളരണോ എന്ന ചോദ്യവും സജീവമാകുകയാണ്.
കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇക്കാര്യം വിശദമായി പഠിക്കാനും ആവശ്യമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുമായി രണ്ടംഗ വിദഗ്ദ്ധസമിതിയെ സര്‍വകലാശാല നിയോഗിച്ചു.
കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് മേധാവി ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് സര്‍വകലാശാല റിട്ട .പൊഫസര്‍ ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതായും മറുപടി നല്‍കിയതായും വി.സി പറഞ്ഞു.
വിവാദ സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. എം. എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലെ സിലബസില്‍ ഗോള്‍വാള്‍ക്കറുടെ 'വീ ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്', 'ബഞ്ച് ഓഫ് തോട്ട്‌സ്' (വിചാരധാര), വി.ഡി സവര്‍ക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റം വരുത്തും. ലെഫ്റ്റ് സോഷ്യോളജി അടക്കം വിട്ടുപോയിട്ടുണ്ട്. ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഇല്ലാത്തത് വീഴ്ചയാണ്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും.
സവര്‍ക്കറിനെ കുറിച്ചുള്ള പുസ്തകം വായിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ജെ.എന്‍.യു ഉള്‍പ്പെടെ മറ്റ് സര്‍വകലാശാലകളില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിപ്പിക്കുന്നുണ്ട്. സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം വായിച്ചാല്‍ മാത്രമേ ഇന്നത്തെ നമ്മുടെ മുന്നിലുള്ള രാഷ്ട്രീയം മനസിലാകൂ. എന്നാല്‍, സിലബസില്‍ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങള്‍ വേണ്ടിയിരുന്നില്ല. രണ്ട് പേരുടെ പുസ്തകങ്ങള്‍ മതിയായിരുന്നു.
വിവാദമുയര്‍ന്ന സാഹചര്യത്തില്‍ സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍വകലാശാലയോട് വിശദീകരണം തേടി.
സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ ഭരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ഹസന്‍ രംഗത്തെത്തി. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും വിമര്‍ശനാത്മകമായി പഠിക്കണം. പഠിച്ചുകൊണ്ട് വിമര്‍ശിക്കുക എന്നതാണ് യൂണിയന്‍ നിലപാട്. ജെ.എന്‍.യു അടക്കം നിരവധി സര്‍വകലാശാലകളിലെ സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും കുറിച്ച് പാഠ്യപദ്ധതിയുണ്ട്. പരിവാര്‍ സംഘടനകളെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇപ്പോഴുള്ള സമരങ്ങള്‍ രാഷ്ടീയ ലക്ഷ്യം വച്ചുള്ളതാണ്. സമര രംഗത്തുള്ള എ.ഐ.എസ്.എഫിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഈ വിഷയത്തില്‍ യൂണിയന്‍ ആരുമായും സംവാദത്തിന് തയ്യാറാണ് എന്നും യൂണിയന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























