എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രി സംവാദത്തില്‍ നിന്നും പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തി. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . എന്നാല്‍ സംവാദം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാക്കി മാറ്റി. അതില്‍ കുഴപ്പമില്ല. പക്ഷെ അദ്ദേഹം പറയുന്ന നുണകള്‍ക്ക് മറുപടി പറയുമ്പോള്‍ പിന്നീട് അതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. 443000 പേര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വീട് വച്ചു കൊടുത്തെന്ന് തെളിയിച്ചപ്പോള്‍ അതിന് മുന്‍പ് അദ്ദേഹം പറഞ്ഞ 4000 വീടുകള്‍ മാത്രമെ നിര്‍മ്മിച്ചുള്ളൂവെന്ന വാദത്തെ കുറിച്ച് മിണ്ടുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ യമണ്ടന്‍ നുണയാണെന്ന് അദ്ദേഹത്തിന്റെ തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്ന ഉത്തരം വച്ചാണ് തെളിയിച്ചത്. അതിനു ശേഷം അത കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്. 40 വര്‍ഷം തോളത്ത് വച്ച് നടന്നപ്പോള്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളുമായി. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ പറഞ്ഞത്.
എസ്.ഡി.പി.ഐയുടെ പിന്തുണ നിരസിച്ച ആദ്യ മുന്നണിയാണ് യു.ഡി.എഫ് എന്നത് മുഖ്യമന്ത്രി മറന്നു പോകരുത്. അവസരവാദത്തിന്റെ ആള്‍രൂപമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ആര്‍.എസ്.എസുമായി ചില സമയത്ത് കൂടും ചില സമയത്ത് കൂടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും ആര്‍.എസ്.എസുമായും കൂടുന്നതിനെയാണ് അവസരവാദമെന്ന് പറയുന്നത്. എങ്ങനെയെങ്കിലും ജയിക്കുന്നതിനു വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയകളുമായി പിണറായി വിജയന്‍ സന്ധി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു .
എന്ത് ചെയ്താലും ജയിക്കില്ല. കാരണം മതേതര കേരളമാണെന്നും തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എസ്.ഡി.പി.ഐയുമായി കൂട്ട് കൂടുന്നതിന് മുന്‍പ് പിണറായി വിജയന്‍ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. എസ്.ഡി.പി.ഐക്കാര്‍ അഭിമന്യൂവിനെ കൊന്നതാണെന്നാണ് അന്ന് ദേശാഭിമാനി എഴുതിയത്. എന്തൊരു പ്രചരണമായിരുന്നു അന്ന്. രക്തസാക്ഷികളോട് പോലും സി.പി.എം നീതി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























