ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

എസ്ഡിപിഐ-സിപിഎം ഡീൽ ആരോപണം വിവാദങ്ങൾക്കിടെ വിമർശനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ താൻ എസ്ഡിപിഐയുടെ വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അതിന് എന്തെങ്കിലും തെളിവോ വീഡിയോയോ ഉണ്ടെങ്കിൽ അത് കാണിച്ചുതരാൻ വെല്ലുവിളിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ;
നിങ്ങൾ മറന്നാലും ജനങ്ങൾ ഒന്നും മറക്കില്ല എന്ന കുറിപ്പോടെയാണ് രാഹുൽ വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐ രക്തസാക്ഷി അഭിമന്യുവിന്റെ പാടിയ പാട്ട് ഓർക്കുന്നുണ്ടോ, പാട്ടുപാടിയ ചെറുപ്പക്കാരനെ ഓർക്കുന്നുണ്ടോ?
ആ അഭിമന്യുവിന്റെ അമ്മ ഇത്തവണയും പോളിങ് ബൂത്തിൽ പോയി വോട്ടുചെയ്യും. അത് ഇടതുപക്ഷത്തിനാകും. അതിലൊന്നും തർക്കമില്ല. പക്ഷേ, ഇത്തവണ വോട്ട് ചെയ്യുമ്പോൾ വല്ലാതെ കുറ്റബോധത്തോടെയാകും ആ അമ്മ വോട്ടുചെയ്യുക. എസ്ഡിപിഐക്കാരാൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ എന്നേ നിങ്ങൾ മറന്നുപോയി. എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമ്പോൾ 'ഞാൻ പെറ്റ മകനേ മാപ്പ്' എന്നെഴുതിവെച്ചേ പ്രചാരണത്തിന് ഇറങ്ങാവൂ എന്നാണ് സിപിഎം നേതാക്കളോട് പറയാനുള്ളത്.
അഭിമന്യു കൊല്ലപ്പെട്ട് രണ്ടുവർഷം തികയുന്നതിന് മുൻപ് കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ-സിപിഎം സഖ്യം ഭരണം നടത്തി. അത് കേരളത്തിൽ മുഴുവൻ കൊണ്ടുപോകുന്നതിൽ അവർക്ക് മനസാക്ഷിക്കുത്തൊന്നുമില്ല. ആ മനസാക്ഷിക്കുത്ത് മറയ്ക്കാനായി മുഖ്യമന്ത്രി വിജയൻ പറഞ്ഞത് പാലക്കാട്ട് നിങ്ങൾ ഒക്കച്ചെങ്ങായിമാരായില്ലേ എന്നാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 11840 വോട്ടിന് വിജയിച്ച ആളാണ് ഞാൻ. ശ്രീ വിജയനോടും വിജയന്റെ സേനയോടും വെല്ലുവിളിച്ച് കൊണ്ട് ചോദിക്കുന്നു, എസ്ഡിപിഐയുടെ വോട്ട് എനിക്ക് വേണമെന്ന് പറയുന്ന ഒരൊറ്റ വീഡിയോ, ഏതെങ്കിലും ബൈറ്റ് നിങ്ങൾക്ക് കാണിച്ചുതരാനുണ്ടോ.
ശിവൻകുട്ടി വോട്ട് ചോദിച്ചെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്. പാലക്കാട് അടക്കമുള്ള ഏതെങ്കിലും എസ്ഡിപിഐ നേതാവിനോട് ഞാൻ അവരോട് വോട്ട് ആവശ്യപ്പെട്ടതിന്റെ തെളിവ് നിരത്താൻ നിങ്ങൾക്ക് കഴിയുമോ? വർഗീയമായി ചിന്തിക്കുന്ന ഒരൊറ്റ മനുഷ്യന്റെ വോട്ട് പോലും എനിക്ക് വേണ്ട എന്ന് പറഞ്ഞതിന്റെ പേരിലാണ് പാലക്കാടിന്റെ മതേതര മണ്ണ് എന്നെ വിജയിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറിയിരിക്കുകയാണ്. എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും ഒരുസർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങൾ എന്തെല്ലാം മറന്നാലും നിങ്ങൾ എന്തെല്ലാം മായിക്കാൻ ശ്രമിച്ചാലും... വർഗീയത തുലയട്ടെ എന്ന വാക്കുകൾ പലയിടത്തും കിടക്കുകയാണ് .... ആ വാക്കുകൾ കണ്ട മനുഷ്യർ അഭിമന്യുവിനെ മറക്കാത്ത മനുഷ്യർ ഈ തിരഞ്ഞെടുപ്പിൽ നിങ്ങളെ തോൽപ്പിക്കുക തന്നെ ചെയ്യും. . ആർഎസ്എസുകാരുമായുള്ള നിങ്ങളുടെ ചങ്ങാത്തത്തെപ്പറ്റി ഉടൻതന്നെ സംസാരിക്കാം എന്ന മുന്നറിയാണ് രാഹുൽ നൽകിയിരിക്കുന്നത്,
https://www.facebook.com/Malayalivartha



























