രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്

കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ എ.വി. ജയശങ്കറിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഭീഷണി. എസ്.ഡി.പി.ഐ. പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യം മുഖ്യമന്ത്രി അവഗണിച്ചതിനെ ജയശങ്കര്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ മകന്‍ അമല്‍ മനോജ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയത്. 'പ്രിയ സുഹൃത്തേ, കേസ് വന്നാലും കുഴപ്പമില്ല, നമുക്കൊന്ന് കാണണം' എന്ന അമല്‍ മനോജിന്റെ പോസ്റ്റ് കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഗൗരവകരമായ ഭീഷണിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുക്കാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ വികസന നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സമയം അനുവദിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എസ്.ഡി.പി.ഐ. പിന്തുണയെക്കുറിച്ചുള്ള ജയകൃഷ്ണന്റെ ചോദ്യം ഉയര്‍ന്നപ്പോഴൊക്കെ പാര്‍ട്ടി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ മറ്റ് ചോദ്യങ്ങളുമായി ഇടപെടുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെക്കുറിച്ചും മുണ്ടക്കൈ ദുരന്തത്തിലെ ഗ്യാരന്റിയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വിശദമായ മറുപടി നല്‍കിയെങ്കിലും എസ്.ഡി.പി.ഐ. വിഷയം വന്നപ്പോള്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
'അപ്പോ നമുക്കിവിടെ നിര്‍ത്താം' എന്ന് പറഞ്ഞ് മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റപ്പോഴാണ് ജയശങ്കര്‍ പ്രതിഷേധമുയര്‍ത്തിയത്. 'ഇത് ശരിയല്ല സി.എമ്മേ, ചോദ്യം ചോദിക്കാന്‍ അനുവദിക്കണം' എന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. പാര്‍ട്ടി ചാനലുകളെയും പത്രങ്ങളെയും മാത്രം വിളിച്ചാല്‍ പോരേയെന്ന് മറ്റ് മാധ്യമപ്രവര്‍ത്തകരും ഒച്ചവെച്ചതോടെ മടങ്ങിപ്പോകാന്‍ തുടങ്ങിയ മുഖ്യമന്ത്രി രൂക്ഷമായി നോക്കി തിരികെ മൈക്കിനടുത്തെത്തി. 'ചോദ്യം മനസ്സില്‍ വെച്ചാല്‍ പോരാ, ചോദിക്കണം. ഇവിടെ ചിലര്‍ക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്, അതാണ് പ്രകടമായത്' എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സമയം കഴിഞ്ഞതുകൊണ്ടാണ് നിര്‍ത്തുന്നതെന്ന് പറഞ്ഞ് അദ്ദേഹം വേദി വിടുകയും ചെയ്തു.
വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് സി.പി.എം. സൈബര്‍ ഹാന്‍ഡിലുകളില്‍ ജയശങ്കറിനെതിരെ വ്യാപകമായ ആക്രമണം തുടങ്ങിയത്. പി.എം. മനോജിന്റെ സഹോദരന്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്നും, അതിനാല്‍ മകന്റെ ഭാഗത്തുനിന്നുണ്ടായ ഭീഷണി നിസ്സാരമായി കാണാനാവില്ലെന്നും മാധ്യമ സംഘടനകള്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സൈബര്‍ വിരട്ടലുകളും ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതിന് മുന്‍പ് തിരൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും ഇതേ ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു.
അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമപ്രവര്‍ത്തകരെ നേരിടുമെന്ന കൃത്യമായ സൂചനയാണ് നല്‍കുന്നത്. എസ്.ഡി.പി.ഐ. പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയെ 'ഇത് ശരിയല്ല സി.എമ്മേ' എന്ന് ജയശങ്കര്‍ ചോദ്യം ചെയ്തതാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളെ പ്രകോപിപ്പിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ശാരീരികമായി നേരിടുമെന്ന തരത്തിലുള്ള ഭീഷണി പി.എം. മനോജിന്റെ മകന്‍ തന്നെ ഉയര്‍ത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള ഇത്തരം വാക്കുകള്‍ ഗൗരവകരമാണെന്ന് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണതുടര്‍ച്ച കിട്ടിയാല്‍ മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ഏതു വിധേനയും അടിച്ചമര്‍ത്തുമെന്നതിന്റെ സൂചനയാണ് ഈ സൈബര്‍ വിരട്ടലുകളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ മാത്രം മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാടും തുടര്‍ന്നുണ്ടാകുന്ന ഇത്തരം ഭീഷണികളും ജനാധിപത്യത്തിന് ഭീഷണിയാണെന്ന വിമര്‍ശനം ശക്തമാണ്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇടതിന് ഹാട്രിക് വിജയം ലഭിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയും അഭിപ്രായ സ്വാതന്ത്ര്യവും പൂര്‍ണ്ണമായും തകരുമെന്ന ആശങ്ക രാഷ്ട്രീയ എതിരാളികളും പങ്കുവെക്കുന്നു. ഏതായാലും മാധ്യമ ലോകത്ത് നിന്നും പിണറായിയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നു. ഇതും ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവായി മാറുകയാണ്.
https://www.facebook.com/Malayalivartha


























