ഉദ്യോഗസ്ഥരുടെ കൊടും അനാസ്ഥ... ആറളം ഫാമിൽ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു... ഗുരുതരമായ പരിക്കുണ്ടായിരുന്നു
ഉദ്യോഗസ്ഥരുടെ അല്പം ശ്രദ്ധക്കുറവ് മൂലം വന്യജീവികൾക്ക് ദാരുണാന്ത്യം സംഭവിക്കുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ശേഷം മുറിവുകളുമായി കഷ്ടപ്പെട്ട് ജീവിച്ച ആന ഒടുവിൽ ചരിഞ്ഞത് നമ്മൾ വായിച്ചറിഞ്ഞതാണ്.
ദേശീയ തലത്തിൽ ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ ഒരു സംഭവമായിരുന്നു അത്. എന്നാൽ ഇപ്പോഴും അതേപോലെ കൃത്യസമയത്ത ചികിത്സ ലഭിക്കാത്തതിന്റെ പേരിൽ ചരിയേണ്ടി വന്ന മറ്റൊരു വാർത്തയാണ് കേൾക്കുന്നത്. ആറളം ഫാമില്‍ കാലിലും ദേഹത്തും വ്രണങ്ങളുമായി കണ്ടെത്തിയ കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. ഈ കൊമ്പൻ ചരിഞ്ഞു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.
കാലില്‍ ഗുരുതര പരുക്കുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കില്‍ ചീങ്കണ്ണിപ്പുഴയില്‍ കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വന്നിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്ക് പറ്റിയ കൊമ്പൻ മണിക്കൂറുകളോളം പുഴയിലെ വെള്ളത്തിൽ ഇറങ്ങി നിന്നിരുന്നു. തുടർന്ന് ആറളം വനത്തിലേക്ക് മടങ്ങിയെങ്കിലും പുഴയിലേക്ക് തിരിച്ചെത്തി.
പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്‌ക്യു ടീം വേണ്ട ചികിത്സ നല്‍കാതിരുന്നത് ആക്ഷേപത്തിനു കാരണമായി. തീരെ അവശ നിലയിലായ ആന ഇന്ന് ഉച്ചയോടു കൂടി കാട്ടിലേക്ക് പോയി. വാര്‍ത്ത പുറത്തു വന്നപ്പോഴാണ് ഡോക്ടര്‍ ഉള്‍പ്പടെയുള്ള സംഘം കേളകം വന മേഖലയില്‍ ആനയെ തെരഞ്ഞ് ചെന്നത്.
ആറളം വന്യ ജീവി കേന്ദ്രത്തിന്റെ അതിര്‍ത്തിയിലുള്ള ചീങ്കണ്ണി പുഴയിലെ ചാത്തന്‍പാറ കയത്തിലാണ് ആനയെ കണ്ടെത്തിയിരുന്നത്. ആനയുടെ പിന്‍ഭാഗത്തും ചെവിയിലും മസ്തകത്തിലുമായി മുറിവുകളുണ്ടായിരുന്നു. ആനക്കൂട്ടം തമ്മിലുണ്ടായ സംഘര്‍ഷത്തിലായിരിക്കാം ആനക്ക് പരിക്ക് പറ്റിയതെന്നാണ് നിഗമനം.
രാവിലെ റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് ആന പുഴയില്‍ നിലയുറപ്പിച്ചതായി കണ്ടത്. സ്ഥിരമായി ആന ഇറങ്ങുന്ന പ്രദേശമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരമായി കാട്ടാനയുടെ ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha