കോട്ടയം വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വർഷത്തെ പഴക്കം; 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് വിദഗ്ധർ, നിര്‍ണ്ണായക വഴിത്തിരിവ്
ഏവരെയും ഞെട്ടിച്ച് കോട്ടയം വൈക്കത്ത് അസ്ഥികൂടം കണ്ടെത്തിയതില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ വ്യക്തമായിരിക്കുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് എത്തിനിൽക്കുന്നത്. പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനു വൈക്കം ടി വി പുരം ചെമ്മനത്തുകരയില്‍ നിന്നാണ് ഇത്തരത്തിൽ അസ്ഥികൂടം കണ്ടെത്തിയത്. മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോഴായിരുന്നു അസ്ഥികൂടം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹം പുരുഷന്‍റേതാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കൂടുതല്‍ വ്യക്തത ഉണ്ടാകാന്‍ ഫോറന്‍സിക് പരിശോധനയും നടത്തിയത്. 18വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ അസ്ഥി കൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കമുണ്ട്. 160 സെന്‍റിമീറ്ററിനും 167 സെന്‍റിമീറ്ററിനുമിടയിലാണ് ഏകദേശ ഉയരം. ഒരു കാലില്‍ പൊട്ടലുണ്ടായതിന്‍റെ പാടുകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിന്നും കാണാതായ രണ്ടു പേരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha