തീവ്രവാദ ഭീഷണി വർധിക്കുന്നു; തിരുവനന്തപുരത്ത് തീരദേശത്തെ ഒഴിഞ്ഞ കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം തീവ്രവാദ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍, സുരക്ഷാ ഏജന്‍സികള്‍ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. കോസ്റ്റല്‍ പൊലീസും കേന്ദ്ര ഏജന്‍സികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
തീരദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപയോഗ ശൂന്യമായ പഴയ കെട്ടിടങ്ങളില്‍ ചിലത് പൊളിച്ചു മാറ്റാനുള്ള നടപടികളും ആരംഭിച്ചു. ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
തീരദേശം വഴി തീവ്രവാദികള്‍ നുഴഞ്ഞു കയറാമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. തീരദേശത്ത് ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തി തീരദേശത്ത് താമസമാക്കുകയും കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാത്ത ആളുകളുടെ വിവരങ്ങള്‍ പൊലീസ് കൈമാറി. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന തെക്കന്‍ കേരളത്തില്‍ തീരദേശത്ത് അടുത്തിടെ നടത്തിയ 4 യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഐബിക്കു കൈമാറിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ തീരദേശ പൊലീസിന്റെ ബീറ്റ് സംവിധാനവും പരിഷ്ക്കരിച്ചു.
ഒരാഴ്ചക്കാലയളവില്‍ എന്താണ് ചെയ്യേണ്ടതെന്നു ബീറ്റ് ഓഫിസര്‍മാരെ മുന്‍കൂട്ടി അറിയിക്കും. നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നില്ല. ബീറ്റ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha


























