സ്കൂള്‍ ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികളും ജീവനക്കാരും അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ് ; സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു

ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാന്‍ അനുവദിക്കു.കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.
സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ, ചുമയൊ, മറ്റ് രോഗലക്ഷണങ്ങളൊ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം.
സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം മന്ത്രി ആന്റണി രാജുവില്‍ നിന്നും ഏറ്റുവാങ്ങി. എല്ലാ സ്‌കൂള്‍ അധികൃതരും നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണ്.
ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണം. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വാഹനത്തില്‍ എ സി-യും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്ബോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികളും ജീവനക്കാരും അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍.
1. പനിയോ ചുമയോ മറ്റേതെങ്കിലും രോഗലക്ഷണമോ ഉള്ളവര്‍ യാത്ര ചെയ്യുന്നത്. കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ശര്‍ദ്ദി തുമ്മല്‍ എന്നിവ ഉള്ളവരും സ്‌കൂള്‍ ബസ് യാത്ര ഒഴിവാക്കേണ്ടതാണ്.
2. ഡോര്‍ അറ്റന്‍ഡന്റ് ബസില്‍ പ്രവേശിക്കുന്ന കുട്ടിയുടെ ടെമ്ബറേച്ചര്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച് ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് ഹാന്റ് സാനിറ്റൈസ് ചെയ്തതിനു ശേഷം മാത്രം വിദ്യാര്‍ത്ഥികളെ ബസില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാവു. ഇതിനായി ഓരോ വാഹനത്തിലും ഒരു തെര്‍മല്‍ സ്‌കാനറും ഒരു ലിറ്റര്‍ കപ്പാസിറ്റിയുള്ള ഹാന്റ് സാനിറ്റൈസര്‍ ബോട്ടിലും സൂക്ഷിക്കേണ്ടതാണ്.
3. നിലവിലെ സാഹചര്യത്തില്‍ KMVR 221 പ്രകാരം പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരു സീറ്റില്‍ രണ്ടു കുട്ടുകള്‍ക്ക് ഇരിക്കാം എന്ന ഇളവ് ഒഴിവാക്കേണ്ടതാണ്. ഒരു സീറ്റില്‍ ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം.
4. ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കരുത്
5. വാഹനത്തില്‍ N95 മാസ്‌ക് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുക.
6. എല്ലാ കുട്ടികളും പരമാവധി സാമൂഹിക അകലം (social distance) പാലിക്കേണ്ടതും പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കേണ്ടതുമാണ്.
7. വിന്‍ഡോ ഷട്ടറുകള്‍ എല്ലാം തുറന്ന് ഇടേണ്ടതാണ്.
8. വാഹനത്തില്‍ ഇരുന്ന് പുറത്തേക്ക് തുപ്പുന്നതും ബബിള്‍ഗം പോലുള്ള ന്യൂയിംഗ് മിഠായികള്‍ വയ്ക്കുന്നതും കര്‍ശനമായി തടയണം.
9. വാഹനം യാത്ര അവസാനിക്കുന്ന സമയത്ത് അണുനാശിനിയൊ, സോപ്പ്‌ലായനിയൊ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
10. വാഹനത്തില്‍ എ.സി. അനുവദനീയമല്ല.11. തുണികൊണ്ടുള്ള സീറ്റ് കവര്‍/കര്‍ട്ടന്‍ എന്നിവ അനുവദനീയമല്ല.
12. ഹാന്റ് സാനിറ്റൈസിന്റെ ചെറിയ ബോട്ടില്‍ എല്ലാ കുട്ടികളും കയ്യില്‍ കരുതേണ്ടതും ഇടയ്ക്കിടക്ക് കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്
https://www.facebook.com/Malayalivartha


























