ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെയെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. അപ്രധാന തസ്തികയിൽ ഒതുക്കിയെന്ന ആരോപണം തള്ളിയാണ് ജയരാജന്റെ പ്രതികരണം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും പിന്നണിയിലുള്ളവര്‍ക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. സര്‍ക്കാരിന്‍റെ ഇശ്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായത്.
സ്ത്രീകളടക്കം നിരവധി പേര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു. 69-ാം ജന്മദിനത്തിലാണ് ഖാദി ബോർഡ് ചെയർമാനായി പി. ജയരാജൻ ചുമതലയേറ്റത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനായാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജനെ മാറ്റിയത്. എം.വി. ജയരാജനു പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. കെ. മുരളീധരനോട് തോറ്റതോടെ പിന്നീട് ഇതുവരെ സി.പി.എം. സംസ്ഥാന സമിതി അംഗമെന്ന ചുമതലയിൽ മാത്രമാണ് ജയരാജന്റെ പ്രവർത്തനം.
ബോർഡ് കോർപ്പറേഷൻ അധ്യക്ഷന്മാരെ തീരുമാനിച്ചപ്പോൾ താരതമ്യേന അപ്രധാനമായ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ പദവിയാണ് സിപിഎം സംസ്ഥാന നേതൃത്വം പി. ജയരാജനെ പോലെ സംസ്ഥാനത്തെ പ്രധാന നേതാവിനായി മാറ്റിവച്ചത്.
https://www.facebook.com/Malayalivartha