കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നഗരസഭയുടെ നികുതി പിരിവിൽ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം;പ്രസ്തുത ക്രമക്കേട് ആദ്യം കണ്ടെത്തിയത് ഭരണസമിതിയാണ്;അഴിമതിക്കാരോട് ഒരു തരത്തിലുമുള്ള വിട്ട് വീഴ്ച ഉണ്ടാകില്ല എന്ന സന്ദേശം ശക്തമായി പ്രതിഫലിക്കുന്ന നടപടികളാണ് തുടർന്നുണ്ടായത്;ജനങ്ങളുടെ നഗരസഭയാണിത്, ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും നാടിൻറെ വികസനത്തിനും ആവശ്യമായതെല്ലാം ചെയ്യും;ഓരോന്നിലും സുതാര്യത ഉറപ്പാക്കുമെന്ന് ആര്യ രാജേന്ദ്രൻ

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നഗരസഭയുടെ നികുതി പിരിവിൽ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ആര്യയുടെ വാക്കുകൾ ഇങ്ങനെ;കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നഗരസഭയുടെ നികുതി പിരിവിൽ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം.
പ്രസ്തുത ക്രമക്കേട് ആദ്യം കണ്ടെത്തിയത് ഭരണസമിതിയാണ്. അഴിമതിക്കാരോട് ഒരു തരത്തിലുമുള്ള വിട്ട് വീഴ്ച ഉണ്ടാകില്ല എന്ന സന്ദേശം ശക്തമായി പ്രതിഫലിക്കുന്ന നടപടികളാണ് തുടർന്നുണ്ടായത്. അഴിമതിക്കാരായ ആളുകളുടെ അറസ്റ്റ് വരെ കാര്യങ്ങൾ ചെന്നെത്തി. തുടർനടപടികളും കൈക്കൊള്ളുന്നുണ്ട്. ഇതൊന്നും ആരുടെയെങ്കിലും സമ്മർദ്ദത്തിന്റെയോ സമരത്തിന്റെയോ ഭാഗമായല്ല എന്ന കാര്യം ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്.
ക്രമക്കേട് ശ്രദ്ധയിൽ പെട്ടയുടൻ അന്വഷണം നടത്താനും അന്വഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെഷനും, അറസ്റ്റും, വകുപ്പുതല നടപടിയ്ക്കുള്ള ശുപാർശയും, റിക്കവറി നടപടികളും എല്ലാം സമയബന്ധിതമായി എടുത്തത് ഭരണസമിതിയാണ്. അന്ന് തന്നെ സുവ്യക്തമായി പ്രഖ്യാപിച്ച രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് നികുതി കുടിശിക ഉള്ളവരുടെ ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും, രണ്ട് പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേൽ ആക്ഷേപമോ ആവലാതിയോ ഉണ്ടെങ്കിൽ മേയറുൾപ്പെടെ നേരിട്ട് പങ്കെടുത്ത് അദാലത്ത് നടത്തി പരാതികൾ പരിഹരിക്കും. ഡിസംബർ മാസം ഈ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കും.
അങ്ങനെ കൃത്യമായ സമയക്രമം മുൻകൂട്ടി നിശ്ചയിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയായതിന്റെ സന്തോഷം പ്രിയപെട്ടവരുമായി പങ്ക് വയ്ക്കുകയാണ്. ആകെ 95 വാർഡുകളിലെ നികുതി കുടിശ്ശിക പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 326 പരാതികളാണ് ആകെ കിട്ടിയിരുന്നത്, കൂടാതെ ഇന്ന് കിട്ടിയ 31 പരാതികളും കൂടി ചേർത്ത് ആകെ 357 പരാതികൾ.
അത് മുഴുവൻ ഇന്നൊരൊറ്റ ദിവസം കൊണ്ട് പരിഹരിക്കാൻ നഗരസഭയ്ക്ക് സാധിച്ചു. ഇനിയും പരാതികൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാനും പരിശോധിക്കാനും നഗരസഭാ മെയിൻ ഓഫീസിൽ സംവിധാനം ആരംഭിച്ചു. ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സ: എം വി ഗോവിന്ദൻ മാസ്റ്റർ അദാലത്തിന് എത്തിയിരുന്നു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെയും കണ്ടു. രാജ്യത്തെ ഒന്നാമത്തെ നഗരസഭയായി മാറാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ നികുതിദായകരുടെ പട്ടിക തയ്യറാക്കിയിട്ടുള്ള നഗരസഭയാണ് തിരുവനന്തപുരം നഗരസഭ. 4.58ലക്ഷം കെട്ടിട നികുതി അസ്സസ്മെന്റ് ഡാറ്റയാണ് നമുക്കുള്ളത്. തൊട്ടുപുറകിൽ ഉള്ള തദ്ദേശ സ്ഥാപനത്തിന് 1.80ലക്ഷം മാത്രമാണ്. ഇത്രയും ബൃഹത്തായ ഡാറ്റ ബേസിൽ നിന്നും കുടിശിക പട്ടിക പ്രസിദ്ധീകരിക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു, പക്ഷെ ആത്മാർത്ഥതയോടെ നഗരസഭ ജീവനക്കാർ പ്രവർത്തിച്ചതിന്റെ ഫലമായി കൂടിയാണ് ഇത് സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ സാധിച്ചത്.
ജീവനക്കാരിൽ ഭൂരിപക്ഷവും മികച്ച സേവന മനോഭാവമുള്ളവരാണ് എന്നതിന്റെ തെളിവ് കൂടിയായി ഈ പ്രവർത്തനത്തെ ഞാൻ വ്യക്‌തിപരമായി കാണുന്നു. ചിലർക്ക് സംഭവിച്ച വീഴ്ചയുടെ പേരിൽ മുഴുവൻ ജീവനക്കാരെയും കരിവാരിതേയ്ക്കാനുള്ള ബോധപൂർവമായ ശ്രമം ചിലർ നടത്തി എന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് അക്കാര്യം പറയുന്നത്. ശരിയായും ആത്മാർത്ഥമായും സ്വന്തം കർത്തവ്യം നിർവ്വഹിക്കുന്ന ജീവനക്കാർക്കൊപ്പമാണ് ഭരണസമിതി.
തുടർന്നും എല്ലാ മാസവും പത്താം തീയതിയ്ക്ക് മുൻപായി നികുതി കുടിശ്ശിക ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഉയർന്ന് വന്ന പ്രശ്നത്തെ ഒരു അവസരമായി ഉപയോഗിക്കുകയാണ് ഇക്കാര്യത്തിൽ സ്വീകരിച്ച നയം. എന്നെങ്കിലും ഒരുകാലത്ത് പൊട്ടിത്തെറിക്കുമായിരുന്ന ഒരു വിഷയം കൃത്യസമയത്ത് പരിശോധിച്ച് കണ്ടെത്തി തുടർനടപടികൾ സ്വീകരിച്ച്, ഇനിയൊരിക്കലും ഇത്തരമൊന്ന് ആവർത്തിക്കാതിരിക്കാനുള്ള പഴുതടച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.
ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയാത്ത ചിലതുണ്ട്. ഈ അഴിമതി കണ്ടെത്തുകയും അന്വഷണം നടത്താൻ നിർദ്ദേശം നൽകുകയും, അക്കാര്യം ജനങ്ങളെ അറിയിക്കുകയും ചെയ്ത ദിവസം മുതൽ മേയർ എന്ന നിലയ്ക്ക് എനിയ്ക്ക് നേരെ ഉണ്ടായ ആക്ഷേപങ്ങളും ആക്രമണങ്ങളും സമാനതകളില്ലാത്തവ ആയിരുന്നു. അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കലൂം,നടപടി എടുക്കലും, അഴിമതിക്കെതിരായ മുന്നോട്ട് പോക്കും അത്ര സുഗമമല്ല എന്നത് വ്യകതമായി അറിയാവുന്ന ഒരാളാണ് ഞാൻ.
വർഷങ്ങളായി അഴിമതി ഒരാവകാശം പോലെ അനുഭവിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് യാഥാർഥ്യമാണ്. അത്തരം ആളുകളുടെ കുബുദ്ധിയിൽ ഉദിച്ച ചില അടിസ്ഥാനരഹിത ആരോപണങ്ങൾ ഇതിന്റെ തുടർച്ചയിൽ ഉണ്ടായി. ബഹു.മുഖ്യമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും ഉൾപ്പെടെയുള്ളവർ ആ ഘട്ടങ്ങളിലെല്ലാം ആവർത്തിച്ച് പറഞ്ഞത് "ഒരു ചാഞ്ചാട്ടവും ഇല്ലാതെ കരുത്തോടെ മുന്നോട്ട് പോകാനാണ്".
ശരിയായ വഴിയ്ക് നീങ്ങുമ്പോൾ ഇത്തരം കടന്നാക്രമണങ്ങൾ സ്വാഭാവികമായി ഉണ്ടാകും. ചിലരുടേത് രാഷ്ട്രീയ ഇച്ഛാഭംഗം കൊണ്ടാണെങ്കിൽ മറ്റ് ചിലർക്കത് അനുഭവിക്കുന്ന അഴിമതിയുടെ സൗകര്യങ്ങൾ നഷ്ടമാകുമോ എന്ന ഭയമാണ്. അതുകൊണ്ട് നിയമവും നീതിയും നടപ്പാക്കാൻ ആത്മാർത്ഥതയോടെ ഇടപെടുക. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനെ തൊടുന്ന തീരുമാനങ്ങൾ എടുക്കുക എന്നായിരുന്നു കിട്ടിയ ഉപദേശം.
പാർട്ടി ജില്ലാ സെക്രട്ടറി സ: ആനാവൂർ നാഗപ്പൻ ഈ സമയമെല്ലാം നൽകിയ പിന്തുണ മറക്കാവുന്നതല്ല. എല്ലാ ദിവസവും കാര്യങ്ങൾ അന്വഷിച്ച് കൊണ്ടേയിരുന്നു. ഒരുവേള വ്യക്തിഅധിക്ഷേപം എല്ലാ മര്യാദകളും ലംഘിച്ച ദിവസം നേരിട്ട് കണ്ട് ധൈര്യം പകർന്നു. നഗരത്തിലെ ജനങ്ങൾ നൽകിയ പിന്തുണ, പല പരിപാടികൾക്കും പോകുമ്പോൾ അവർ പറഞ്ഞ വാക്കുകൾ എല്ലാം ഇന്നോർക്കുന്നു. മല പോലെ കൊണ്ട് വന്നത് എലി പോലെ ആയല്ലോ എന്ന ജാള്യത നഗരത്തിൽ സമരാഭാസം നടത്തിയവർക്ക് ഉണ്ടാകും.
വീടുകൾ ജപ്തി ചെയ്യാൻ പോവുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ വരെ ഉണ്ട്. അവർക്കുള്ള മറുപടി കൂടിയാണ് 11 ദിവസത്തേയ്ക്ക് നിശ്ചയിച്ച അദാലത്ത് ഒരൊറ്റ ദിവസം കൊണ്ട് തീർക്കാൻ മാത്രമുള്ള പരാതികൾ ആയി ഇന്ന് തലസ്ഥാനം കണ്ടത്.
ഒരു കാര്യം വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ കഥ മെനഞ്ഞാലും, എത്രയൊക്കെ ആക്ഷേപിച്ചാലും, വ്യക്തിപരമായി എത്ര കടുത്ത പരിഹാസങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നാലും ശരി ഒരു തരത്തിലുമുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും നേരെ കണ്ണടയ്ക്കില്ല എന്ന് മാത്രമല്ല,കർശനനിലപാട് സ്വീകരിക്കുകയും ചെയ്യും. ജനങ്ങളുടെ നഗരസഭയാണിത്, ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും നാടിൻറെ വികസനത്തിനും ആവശ്യമായതെല്ലാം ചെയ്യും. ഓരോന്നിലും സുതാര്യത ഉറപ്പാക്കും എന്ന് മാത്രം പറഞ്ഞ് നിർത്തട്ടെ.
https://www.facebook.com/Malayalivartha