ഇങ്ങനെയായാല്‍ എന്ത് ചെയ്യും... ഏറ്റവും വിശ്വസ്തതയുള്ള ഹെലികോപ്റ്റര്‍ തന്നെ അപകടത്തില്‍ പെട്ടതോടെ ലോക നേതാക്കളുടെ ചങ്കിടിപ്പിക്കുന്നു; എല്ലാ സുരക്ഷാ പറക്കലും കഴിഞ്ഞാണ് ബിപിന്‍ റാവത്തിനെ കൊണ്ട് യാത്രയായത്; ഒന്നും പിടികിട്ടാതെ സൈന്യം
ജനറല്‍ ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ ചുറ്റിപ്പറ്റി കഥകള്‍ തീരുന്നില്ല. റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്റര്‍ ഏറ്റവും വിശ്വസ്തതയുള്ളതാണ്. ലോക നേതാക്കളുടെ ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ വിഭാഗത്തിലെ ഹെലികോപ്റ്റര്‍. അതിനാല്‍ തന്നെ വലിയ അമ്പരപ്പാണുള്ളത്.
ഈ ഹെലികോപ്റ്ററിനെ സംബന്ധിച്ച് മുന്‍പ് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. ഒടുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം 26 മണിക്കൂര്‍ പറന്നു. സേനാ മേധാവികളുടെയും ഭരണത്തലവന്‍മാരുടെയും സന്ദര്‍ശനത്തിന് ഏതാനും ദിവസം മുന്‍പ് അവര്‍ സഞ്ചരിക്കുന്ന കോപ്റ്റര്‍ സൂലൂരില്‍നിന്ന് വെല്ലിങ്ടണിലേക്കും തിരിച്ചും പറക്കണമെന്നാണു ചട്ടം.
ഡ്രൈ റിഹേഴ്‌സല്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. വിഐപിയുമായി പറക്കുന്ന സഞ്ചാരപാത, വെല്ലിങ്ടണിലെ ഹെലിപാഡിലെ ലാന്‍ഡിങ് എന്നിവയെല്ലാം ഈ റിഹേഴ്‌സലില്‍ പരിശോധിക്കും. വിഐപിയുമായി പറക്കുന്ന അതേ പൈലറ്റ് തന്നെയാണു റിഹേഴ്‌സലും നടത്തുന്നത്. തുടര്‍ന്നു സൂലൂരിലേക്ക് മടങ്ങിയെത്തുന്ന കോപ്റ്ററില്‍ അവസാന വട്ട സാങ്കേതിക പരിശോധനകള്‍ നടത്തും.
അതു പൂര്‍ത്തിയാക്കിയ ശേഷം കോപ്റ്റര്‍ സീല്‍ ചെയ്യും. വിഐപി എത്തുന്ന ദിവസം മാത്രമേ പിന്നീട് ഉപയോഗിക്കൂ. ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയാണ് റാവത്തിനെയും സംഘത്തെയും വഹിച്ച് വെല്ലിങ്ടണിലേക്കു പറന്നത്.
മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല എന്നതാണ് വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള അലിഖിത നിയമം. മല, മോശം കാലാവസ്ഥ, ഇവയിലേതെങ്കിലുമൊന്നു മാത്രമാണെങ്കില്‍ ഹെലികോപ്റ്റര്‍ യാത്രയാകാം. പക്ഷേ, മൂന്നും ഒന്നിച്ചാല്‍ നിര്‍ബന്ധമായും കോപ്റ്റര്‍ ഒഴിവാക്കണമെന്നാണു നിയമം. ജനറല്‍ ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ട ദിവസം ഇവ മൂന്നുമുണ്ടായിരുന്നു. ചുറ്റും മലകള്‍, കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ്, അതിനിടയിലൂടെ പറക്കുന്ന കോപ്റ്റര്‍.
റാവത്തിനെയും സംഘത്തെയും റോഡ് മാര്‍ഗം വെല്ലിങ്ടണിലെത്തിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. സേനാ മേധാവികള്‍ യാത്ര ചെയ്യുമ്പോള്‍ റോഡ് മാര്‍ഗമുള്ള യാത്രാപദ്ധതിയും മുന്‍കൂട്ടി തയാറാക്കാറുണ്ട്. ഇതിന്റെ ഭാഗമായി റാവത്തിനും സംഘത്തിനുമുള്ള വാഹന വ്യൂഹവുമായാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണില്‍നിന്ന് സുലൂരിലെത്തിയത്. എന്നാല്‍ അവസാന നിമിഷം പദ്ധതി മാറ്റി, സംഘം കോപ്റ്ററില്‍ കയറിയത്. അതിനുള്ള കാരണം സേന വിശദമായി അന്വേഷിക്കും.
മോശം കാലാവസ്ഥയില്‍ കോപ്റ്റര്‍ പറത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പൈലറ്റിന്റേതു മാത്രമാണ്. സംയുക്ത സേനാ മേധാവിക്കു പോലും അതു മറികടക്കാന്‍ അവകാശമില്ല.
അതേസമയം ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. മൃതദേഹ പേടകങ്ങള്‍ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരില്‍ നിന്ന് ഇന്നലെ രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകള്‍ ആഷ്‌ന എന്നിവരുള്‍പ്പെടെയുള്ളവര്‍ കണ്ണീരണിഞ്ഞു നിന്നു. പേടകങ്ങള്‍ക്കു മേല്‍ റോസാദലങ്ങള്‍ കൊണ്ട് അവര്‍ പ്രണാമമര്‍പ്പിച്ചു.
13 മൃതദേഹ പേടകങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമായിരുന്നു പേരുകള്‍. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍. ഇവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ. പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങള്‍ പേരുകളില്ലാതെ ത്രിവര്‍ണ പതാക പുതച്ചു കിടന്നു.
"
https://www.facebook.com/Malayalivartha