മണല്‍ഖനനം തടഞ്ഞ ഗൃഹനാഥനെ മണല്‍ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: മണല്‍ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികള്‍, കുറ്റം ചുമത്തുന്നതിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവ്

പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലന്‍ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണല്‍ മാഫിയ അടിച്ചു കൊന്ന കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ നെയ്യാറ്റിന്‍കര അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഫെബ്രുവരി 9 ന് വാദം ബോധിപ്പിക്കാനാണ് വിചാരണ കോടതി ജഡ്ജി എസ്.സുബാഷ് ഉത്തരവിട്ടത്. മണല്‍ മാഫിയയും കൂട്ടാളികളുമടക്കം 13 പേരാണ് ഗൃഹനാഥനെ ഹിറ്റാച്ചി എക്‌സവേറ്റര്‍ കൊണ്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍.
മണല്‍ മാഫിയ സംഘത്തില്‍പ്പെട്ട ജെ സി ബി ഡ്രൈവര്‍ വിജിന്‍ , ടിപ്പര്‍ ഓടിച്ച ലിനു മഹേഷ് , ജെ സി ബി ഉടമ സജു എന്ന സ്റ്റാന്റിന്‍ ജോണ്‍ , ടിപ്പര്‍ ഉടമ ഉത്തമന്‍ എന്ന മണികണ്ഠന്‍ , സംഘത്തിലുണ്ടായിരുന്നവരും കൊലയ്ക്ക് പ്രേരിപ്പിച്ചവരും മോഷ്ടിച്ച മണല്‍ കടത്തുന്നതിനും ഒളിവില്‍ പാര്‍ക്കുന്നതിന് സഹായിച്ചവരും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നവരും മോഷണ മുതലായ മണല്‍ വഞ്ചനാപരമായി കൈപ്പറ്റിയവരുമായ ബൈജു , മൂഢന്‍ എന്ന മിഥുന്‍ , മണിക്കുട്ടന്‍ എന്ന സുജിത് , ഉണ്ണി എന്ന ലാല്‍ കുമാര്‍ , തേങ്ങ അനീഷ് എന്ന വിനീഷ് , വിശു എന്ന സനല്‍കുമാര്‍ , വിഷ്ണു. ജി.നായര്‍ , തങ്കമണി , രാജന്‍ എന്ന ജസ്റ്റിന്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍.
2020 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12.30 ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷമാണ് പോലീസെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
മണല്‍ മാഫിയ കാട്ടാക്കടക്ക് സമീപമുള്ള സംഗീത് ബാലന്റെ വീട്ടില്‍ രാത്രി 12.30 ഓടെ അതിക്രമിച്ച് കടന്ന സമയം സംഗീത് കേരള - തമിഴ് നാട് അതിര്‍ത്തിക്ക് തൊട്ടടുത്തുള്ള കളിയല്‍ എന്ന സ്ഥലത്തുള്ള തന്റെ ഹാച്ചറി ഫാക്ടറിയില്‍ നില്‍ക്കുകയായിരുന്നു. കുറച്ചപരിചിതര്‍ വീടിന്റെ പുറകില്‍ നിന്നും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ എടുക്കുന്ന വിവരം ഭാര്യ സംഗീത ഭര്‍ത്താവിനെ ഫോണിലൂടെ അറിയിച്ചു.
30 സെന്റുള്ള തന്റെ പുരയിടത്തില്‍ നിന്നും മണല്‍ എടുക്കാന്‍ മുമ്പ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് സംഗീത് അനുമതി നല്‍കിയിരുന്നു. വീടിന് സമീപമുള്ള കീഴാറൂര്‍ കടവ് പാലത്തിന് വേണ്ടിയും പഞ്ചായത്തധികൃതര്‍ മണല്‍ എടുക്കാന്‍ സംഗീത് സമ്മതിച്ചിരുന്നു. എന്നാല്‍ ഈ രണ്ടവസരത്തിലും പുരയിടത്തില്‍ നിന്നും മണല്‍ എടുക്കും മുമ്പ് സംഗീതിനെ അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇക്കുറി മണലെടുക്കുന്നത് മണല്‍ മാഫിയയില്‍ പെട്ട ചില ഗുണ്ടകളായിരിക്കുമെന്ന് സംഗീതിന് ബോധ്യപ്പെട്ടു. ഉടന്‍ സംഗീത് വിവരം കാട്ടാക്കട പോലിസ് സ്റ്റേഷനില്‍ ഫോണ്‍ വഴി അറിയിച്ച ശേഷം വീട്ടിലേക്ക് കാറില്‍ പാഞ്ഞെത്തി. സംഗീത് വീട്ടിലെത്തിയപ്പോഴേക്കും മണല്‍ മാഫിയ ജെ സി ബി ഉപയോഗിച്ച് 3 ലോറികളിലായി ടണ്‍ കണക്കിന് മണല്‍ ലോഡ് ചെയ്തു കഴിഞ്ഞിരുന്നു.
സംഗീത് ഖനനം തടയാന്‍ ശ്രമം നടത്തി. തന്റെ പുരയിടത്തില്‍ നിന്നും ജെ സി ബി പുറത്തു പോകുന്നത് തടയാനായി സംഗീത് തന്റെ കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊണ്ടിട്ടു കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഗീത് ജെസിബിയെ തടഞ്ഞു.
എന്നാല്‍ ജെ സി ബി ഡ്രൈവര്‍ ജെ സി ബി യുടെ മണ്ണുമാന്തുന്ന മാരകമായ ഇരുമ്പു ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. സംഗീതിനെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്ലാം കഴിഞ്ഞാണ് കാട്ടാക്കട പോലീസ് 20 മിനിറ്റു കെണ്ടെത്താവുന്ന സംഭവസ്ഥലത്ത് ഒന്നര മണിക്കൂര്‍ കഴിഞ്ഞെത്തിയത്.
പടിഞ്ഞാറന്‍ ഏഷ്യയില്‍ ജോലി ചെയ്തിരുന്ന സംഗീത് 6 വര്‍ഷം മുമ്പാണ് ജന്മ നാട്ടിലെത്തിയത്. ബിസിനസ്സ് നടത്തി ഉപജീവനം നടത്തുന്നതിനിടെയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ സംഗീതിന്റെ ജീവന്‍ മണല്‍ മാഫിയ കവര്‍ന്നെടുത്തത്. ഭാര്യ സംഗീത വീട്ടമ്മയും 6 വയസ്സുള്ള മകന്‍ ശ്രീഹരിയും 4 വയസ്സുള്ള മകള്‍ സംഗീര്‍ത്തനയും അടങ്ങുന്ന കുടുംബത്തിനെയാണ് മണല്‍ മാഫിയ അനാഥമാക്കിയത്.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നല്ലവനായി ജീവിച്ച സംഗീതിന് ശത്രുക്കള്‍ ആരും തന്നെയില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയിരുന്നെങ്കില്‍ ഗൃഹനാഥന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. പോലീസ് - മണല്‍ മാഫിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഗൃഹനാഥന്റെ ക്രൂരവും മൃഗീയവുമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥലവാസികളും നാട്ടുകാരും ആരോപിച്ചു.
സംഗീത് നല്‍കിയ വിവരം സ്റ്റേഷനിലെ ജി ഡി ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാല്‍ മണല്‍ മാഫിയ സ്ഥലം കൈയ്യേറിയ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും 20 മിനിറ്റു കൊണ്ടെത്താവുന്ന സ്ഥലത്ത് പോലീസെത്തിയത് ഒന്നര മണിക്കൂര്‍ വൈകിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സമാനമായ റിപ്പോര്‍ട്ട് നെടുമങ്ങാട് ഡിവൈഎസ്പിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 8 ന് എ.എസ്.ഐ അടക്കം നാല് പോലീസുദ്യോഗസ്ഥരെ കൃത്യ വിലോപത്തിന് റൂറല്‍ എസ്.പി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
എ എസ് ഐ അനില്‍കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികുമാര്‍ , ബൈജു , സുകേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.കേസില്‍ പ്രത്യേക അന്വേഷണ സംഘം മെയ് 4 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 (അന്യായമായി സംഘം ചേരല്‍) , 147 (ലഹളയുണ്ടാക്കല്‍) , 148 (മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ലഹള) , 149 (ന്യായവിരുദ്ധ സംഘത്തിലെ അംഗമാകല്‍) , 447 (വസ്തു കൈയ്യേറ്റം) , 379 (മണല്‍ മോഷണം) , 302 (കൊലപാതകം) , 212 (കുറ്റവാളികള്‍ക്ക് അഭയം കൊടുത്ത് ഒളിവില്‍ പാര്‍പ്പിക്കല്‍) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും) , 109 (കൃത്യത്തിന് പ്രേരണയും സഹായവും നല്‍കല്‍) , 411 (മോഷണമുതലായ മണല്‍ വഞ്ചനാപരമായി കൈപ്പറ്റല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘംസമര്‍പ്പിച്ച കുറ്റപത്രത്തില്‍ മേല്‍ കോടതി സെഷന്‍സ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha