വിഷം നൽകി സരിത നായരെ ഇല്ലാതാക്കാൻ ശ്രമം, നാഡികളെയും ബാധിച്ചു, ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്, അതിജീവനത്തിന് ശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്ന് സരിത നായർ

തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സരിത നായർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
2015-ൽ സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. 2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കത്തായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകർക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യം പറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാർ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുപറ്റിയതിൽ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയിൽ മൊഴിനൽകി.ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായത്. കേസ് വിധിപറയാനായി 29-ലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha