രാജസ്ഥാനിലേയും ഗുജറാത്തിലെയും വരൾച്ചബാധിത പ്രദേശങ്ങളിൽ ഒക്കെ വീർത്ത വയറുമായി കിലോമീറ്ററുകൾ നടന്നു വെള്ളം കൊണ്ടുവരുന്ന കുഞ്ഞുപെൺകുട്ടികൾ എന്നും സങ്കടകാഴ്ച്ചയാണ്; വികാരരഹിതമായ അവരുടെ കണ്ണുകളും; അവരിൽ നിന്ന് ബാല്യവും കൗമാരവും കവർന്നെടുക്കാതിരിക്കാൻ സഹായിക്കുന്ന ഏത് നിയമത്തിനും ഞാൻ അനുകൂലമാണ്; വിവാഹം 21 ൽ ആകട്ടെ; ഡോ. അരുൺകുമാർ പങ്കു വച്ച കുറിപ്പ്

രാജസ്ഥാനിലേയും ഗുജറാത്തിലെയും വരൾച്ചബാധിതപ്രദേശങ്ങളിൽ ഒക്കെ വീർത്ത വയറുമായി കിലോമീറ്ററുകൾ നടന്നു വെള്ളം കൊണ്ടുവരുന്ന കുഞ്ഞുപെൺകുട്ടികൾ എന്നും സങ്കടകാഴ്ച്ചയാണ്. വികാരരഹിതമായ അവരുടെ കണ്ണുകളും. അവരിൽ നിന്ന് ബാല്യവും കൗമാരവും കവർന്നെടുക്കാതിരിക്കാൻ സഹായിക്കുന്ന ഏത് നിയമത്തിനും ഞാൻ അനുകൂലമാണ്. വിവാഹം 21 ൽ ആകട്ടെയെന്ന് ഡോ. അരുൺകുമാർ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ബ്രന്ദാ കാരാട്ട് പ്രകാശ് കാരാട്ടിനെ വിവാഹം കഴിച്ചത് ഇരുപത്തിയെട്ടാം വയസ്സിൽ. വിവാഹത്തിന് എഴു വർഷം മുൻപേ എയർ ഹോസ്റ്റസായി എയർ ഇന്ത്യയിൽ നാലു വർഷം. മുഴുവൻ സമയ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനത്തിറങ്ങാനായി തൊഴിലുപേക്ഷിക്കാനുള്ള ശേഷി ആർജിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിവാഹം.
പുതിയ കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തത്തിലേക്കുള്ള കൂടുമാറ്റത്തിനു മുൻപ് തൻ്റെ ഇടം ഉറപ്പിക്കാൻ 18 വയസ്സ് വിവാഹം നിലവിലെ പരിതസ്ഥിതിയിൽ ആശാസ്യമേയല്ല. പ്രീമോഡേൺ മത യുക്തിയല്ല മഹിള ജനാധിപത്യ അസ്സോസ്സിയേഷനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒടുവിൽ: സ്ത്രീ ലൈംഗിക സ്വാതന്ത്യ വേണ്ടിയുള്ള നിലവിളിയ്ക്കൊപ്പം പെൺകുട്ടികളുടെ ചേലാകർമ്മത്തിൻ്റെ നിലവിളികൾ കൂടി കേൾക്കുന്നുണ്ട്. സ്റ്റേറ്റ് വയലൻസ് ... സ്റ്റേറ്റ് വയലൻസ് ! എന്ന്,ലിബറൽ (ഇടത് ?) ജനാധിപത്യ 'വംശീയ വാദി' ഈ വിഷയത്തിൽ സുധ മേനോൻ എഴുതിയത് വായിക്കു.
“ലോകത്തിലെ ബാലവധുക്കളില്‍ മൂന്നിലൊന്നു ഇന്ത്യയില്‍ ആണ്. ഇന്ത്യയിലെ 223 ദശലക്ഷം ബാലവധുക്കളില്‍ 102 ദശലക്ഷവും വിവാഹം കഴിക്കപ്പെട്ടത് 15 വയസ്സിന് മുന്‍പാണ്. യുപി, ബീഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പകുതിയില്‍ അധികം ബാലവിവാഹങ്ങളും നടക്കുന്നത്. അതില്‍ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍ ആണ്-36 ദശലക്ഷം.
ഇന്ത്യയില്‍ ഏകദേശം നാലില്‍ ഒന്ന് സ്ത്രീകള്‍ 18 വയസ്സ് തികയും മുന്പ് വിവാഹിതരാകുന്നു. ബാല്യവിവാഹം കൂടുതലും കണ്ടുവരുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയില്‍ ഉള്ള കുടുംബങ്ങളില്‍ ആണ്”. ഇതൊന്നും ഞാന്‍ പറയുന്നതല്ല. യുണിസെഫ് 2019ല്‍ പ്രസിദ്ധീകരിച്ച 'ബാലവിവാഹപ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ' പ്രധാന വസ്തുതകള്‍ ആണ്.ഒന്നുകൂടി പറയാം. ഇന്ത്യയിലെ 10 വയസ്സിൽ താഴെയുള്ള ബാല്യവിവാഹങ്ങളിൽ 84%വും ഹിന്ദുക്കൾക്കിടയിൽ ആണ് നടക്കുന്നത്, 11% മുസ്ലിങ്ങൾക്കിടയിലും.
ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജയാ ജെറ്റ്ലി അധ്യക്ഷയായ സമിതിയോട് ഈ വിഷയം പഠിക്കാന്‍ ആവശ്യപ്പെട്ടത്. സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് വിവാഹപ്രായം 21 ആക്കി ഉയര്‍ത്തണം എന്നായിരുന്നു. അതേസമയം, ഇത് ഒറ്റയടിക്ക് ചെയ്യേണ്ട ഒന്നല്ലെന്നും, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വേണ്ടത്ര സമയം കൊടുക്കണമെന്നും കൂടി സമിതി ശുപാര്‍ശ ചെയ്തിരുന്നു.
വിവാഹപ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ സാമൂഹ്യ- സാമ്പത്തിക ആരോഗ്യത്തിനു ഏറെ ഗുണകരമാണെന്ന വിലയിരുത്തല്‍ ആണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനം. പ്രത്യേകിച്ചും ആദ്യപ്രസവം 21 വയസ്സിന് മുകളില്‍ ആകുന്നതു ആണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതെന്ന് ഏകദേശം അന്‍പതോളം രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച് കമ്മറ്റി കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ത്രീകളുടെ ചോയ്സിനെ ബാധിക്കും എന്നാണു ഇതിനെ എതിര്‍ക്കുന്ന സംഘടനകള്‍ പറയുന്നത്. തികച്ചും ബാലിശമാണിത്. കാരണം, ബാലവിവാഹം കൂടുതലും നടക്കുന്നത് സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ ആണ്. ഇത്തരം കുടുംബങ്ങളിൽ പെണ്‍കുട്ടികളുടെ വിവാഹം, അത് പതിനെട്ട് വയസ്സിൽ ആയാലും ഒരിക്കലും അവരുടെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല.
മറിച്ചു, കുടുംബത്തിലെ മുതിര്‍ന്നവര്‍ ആചാരപ്രകാരം നടത്തുന്ന 'കുലമഹിമ' വിവാഹങ്ങളോ കേവലം ഭാരം ഒഴിവാക്കലോ ആണ്. പിന്നീട് ഭര്‍ത്താവ് മരിച്ചാലോ ഉപേക്ഷിച്ചാലോ ഈ കുട്ടിവിധവകളുടെ ജീവിതം കൊടുംദുരിതത്തിലേക്ക് വഴുതി വീഴും.
Inter-generational ദാരിദ്ര്യത്തിനുള്ള ഒരു കാരണം കൂടിയാണിത്. മുതിര്‍ന്നവര്‍ അറിഞ്ഞുകൊണ്ട് നടത്തുന്ന സോഷ്യല്‍ ക്രൈം തന്നെയാണ് ഇത്തരം വിവാഹങ്ങൾ.
ഇന്ത്യയെ പോലുള്ള ഒരു സമൂഹത്തില്‍ സ്ത്രീയുടെ ലൈംഗികതയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്നും പുരുഷാധിപത്യസാമൂഹ്യമൂല്യങ്ങള്‍ തന്നെയാണ്. പിന്നെ എവിടെയാണ് സ്ത്രീയുടെ ഏജന്‍സിക്ക് പ്രസക്തി? പ്രായം കുറയും തോറും, പെണ്‍കുട്ടികള്‍ കൂടുതല്‍ കൂടുതൽ ഈ വ്യവസ്ഥക്ക് vulnerable ആവുകയാണ് ചെയുന്നത്.
പിന്നെ, consent നുള്ള പ്രായം ഇപ്പോഴും 18 ആയതുകൊണ്ട് സ്വതന്ത്രലൈംഗികതയെ അത് ബാധിക്കുന്നുമില്ല. 18 വയസ്സില്‍ വോട്ടവകാശം എന്നത് ഇതുമായി ബന്ധപ്പെടുത്തേണ്ട കാര്യമുണ്ടോ? ഇപ്പോഴും ജനപ്രതിനിധി ആകണമെങ്കില്‍ വയസ്സ് 18 ആയാല്‍ പോരല്ലോ. സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെങ്കിലും വയസ്സ് 21 ആകണ്ടേ?
മാത്രമല്ല, 21 വയസ്സ് എന്നത് അവര്‍ക്ക് പഠിക്കാനും, തൊഴിൽ കണ്ടെത്താനും ഉള്ള നിരവധി സാധ്യതകളിലേക്ക് നയിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. വാസ്തവത്തില്‍ ഈ നിയമം ഫലപ്രദമാകണം എങ്കില്‍ ഗ്രാമങ്ങളില്‍ ധാരാളം തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകണം. ബംഗ്ലാദേശില്‍ ബാലവിവാഹങ്ങള്‍ ഗണ്യമായി കുറയാനുള്ള ഒരു കാരണം അവിടുത്തെ ടെക്സ്റ്റെയില്‍ ഹബ്ബുകള്‍ ആണ്. ലക്ഷക്കണക്കിന് ഗ്രാമീണപെണ്‍കുട്ടികള്‍ ആണ് ഇത്തരം തൊഴില്‍ശാലകളില്‍ ജോലി ചെയുന്നത്.
സ്വന്തമായി വരുമാനം ഉണ്ടായതോടെ അവരുടെ ആത്മവിശ്വാസവും, അതോടൊപ്പം തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയും വര്‍ദ്ധിച്ചു. സ്വാഭാവികമായി വിവാഹപ്രായം വര്‍ദ്ധിച്ചു. ഇന്ത്യയില്‍ വേണ്ടത് കാര്‍ഷികേതരതൊഴിലുകള്‍ ഗ്രാമങ്ങളില്‍ വര്‍ധിക്കുന്ന തരത്തില്‍ ഉള്ള വികസന സമീപനമാണ്. നിര്‍ഭാഗ്യവശാല്‍, നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തി ഇക്കാര്യത്തില്‍ ആരും കാണിക്കുന്നില്ല.
അതുകൊണ്ടു നിയമത്തോടൊപ്പം സാമൂഹ്യവും സാംസ്കാരികവും ആയ ബോധവൽക്കരണവും, ശക്തമായ നിയമനിർവഹണ സംവിധാനങ്ങളും, വിദ്യാഭ്യാസതൊഴിൽ അവസരങ്ങളും, ശിശുമരണങ്ങൾ ഇല്ലാതാക്കാനുള്ള ആരോഗ്യ സംവിധാനങ്ങളും, മികച്ച പൊതുവിതരണ സമ്പ്രദായവും കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ നീക്കം ഫലപ്രദമാവുകയുള്ളൂ. ഒപ്പം അവിവാഹിതരായ 18 വയസ്സുകാർക്കെതിരായ സദാചാരപോലീസിങ് കൂടി ഇല്ലാതാകണം.
ഗുജറാത്തിലും രാജസ്ഥാനിലും ഒക്കെയുള്ള നാടൻ ചൊല്ല് തന്നെ 17 കഴിഞ്ഞാൽ വന്നുകയറുന്ന 'ബഹുവിന് ' ( മരുമകൾക്ക് ) സ്വന്തം അഭിപ്രായവും, അഹങ്കാരവും ഉണ്ടാകും, അതുകൊണ്ടു അതിന് മുൻപ് തന്നെ കല്യാണം നടത്തണം എന്നാണ്. അങ്ങനെ, ചെറുപ്രായത്തിൽ കോളേജിലും സ്‌കൂളിലും പോകാതെ കുഞ്ഞുങ്ങളെ പ്രസവിച്ചുകൂട്ടി, നല്ല ആഹാരം കിട്ടാതെ എല്ലുമുറിയെ പണിയെടുത്ത് അവർ നീണ്ട ജീവിതം അടുക്കളയിൽ കഴിച്ചുകൂട്ടും.
രാജസ്ഥാനിലേയും ഗുജറാത്തിലെയും വരൾച്ചബാധിതപ്രദേശങ്ങളിൽ ഒക്കെ വീർത്ത വയറുമായി കിലോമീറ്ററുകൾ നടന്നു വെള്ളം കൊണ്ടുവരുന്ന കുഞ്ഞുപെൺകുട്ടികൾ എന്നും സങ്കടകാഴ്ച്ചയാണ്. വികാരരഹിതമായ അവരുടെ കണ്ണുകളും. അവരിൽ നിന്ന് ബാല്യവും കൗമാരവും കവർന്നെടുക്കാതിരിക്കാൻ സഹായിക്കുന്ന ഏത് നിയമത്തിനും ഞാൻ അനുകൂലമാണ്. വിവാഹം 21 ൽ ആകട്ടെ .
https://www.facebook.com/Malayalivartha

























