കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ! പൊലീസ് കേസെടുത്തു, സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങി

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തി. പിന്നാലെ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്തു. യുവതിയുടെ ബന്ധുക്കൾ എത്തുന്നതിനു മുൻപ് കുഞ്ഞിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതും വലിയ വിവാദമായി. സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങിയിരുന്നു. ഒടുവിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൊട്ടിയം പൊലീസ് കേസെടുക്കുകയാണ് ചെയ്തത്.
കൊല്ലം ആയിരംതെങ്ങ് പടിഞ്ഞാറെ മണ്ണേൽ വിനോദിന്റെ ഭാര്യ ചാന്ദന വിനോദ് (ചിക്കു–27) ആണു മരിച്ചത്. കഴിഞ്ഞ 15ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദന ഇന്നലെ പുലർച്ചെ 1.29ന് ആണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 3 മണിയോടെ ചാന്ദനയെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് എത്തിയപ്പോഴാണ് അമിത രക്ത സ്രാവം ഉണ്ടായ വിവരം ബന്ധുക്കൾ അറിഞ്ഞത്. ജൂനിയർ ഡോക്ടർമാരാണ് യുവതിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. ആംബുലൻസ് എത്തി ഒന്നര മണിക്കൂറോളം കഴിഞ്ഞ് ഒരു ഡോക്ടർ ഉൾപ്പെടെയുള്ള സംഘം ചാന്ദനയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 6 മണിയോടെ മരിക്കുകയായിരുന്നു.
അതേസമയം യുവതി മരിച്ച വിവരം അറിഞ്ഞതോടെ വിക്ടോറിയ ആശുപത്രി അധികൃതർ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുകയുണ്ടായി. 10 മണിക്കു ബന്ധുക്കളെത്തി കുഞ്ഞിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല്ലം ഡീസന്റ് മുക്ക് തൊടിയിൽ ചന്ദ്രബാബു മിനി ദമ്പതികളുടെ മകളാണ് ചാന്ദന. ഭർത്താവ് വിനോദ് ദുബായിൽ ജോലി ചെയ്തുവരികയാണ്. മൂന്നു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഇത് ആദ്യ പ്രസവമാണ്. ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ വ്യക്തമാക്കി.
അതോടൊപ്പം തന്നെ വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അത്യാസന്ന നിലയിലായ ചാന്ദന എന്ന യുവതി മരിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘമാണു ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുക. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കു മുൻപ് റിപ്പോർട്ടു ഡയറക്ടർക്കും ജില്ലാ പഞ്ചായത്തിനും സമർപ്പിക്കണമെന്നാണു നിർദേശം നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























