ചികിത്സിച്ച് കൊന്നു; പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം, ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലത്ത് പ്രസവത്തെത്തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് അന്വേഷണം നടത്തുമെന്ന് ഡിഎംഒ അറിയിച്ചു.
ഓച്ചിറ ക്ലാപ്പന ആലുംപീടിക പടിഞ്ഞാറേമണ്ണേല്‍ വിനോദിന്‍റെ ഭാര്യ ചാന്ദന ആണ് പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായി മരിച്ചത്. ആശുപത്രിക്കെതിരേ ബന്ധുക്കള്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുവതിയുടെ ആരോഗ്യനില യഥാസമയം അറിയിക്കുകയോ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാതെ ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ഡിസംബര്‍ 15-നാണ് യുവതിയെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.52ന് സാധാരണ പ്രസവം നടന്നതായി ബന്ധുക്കളെ അറിയിച്ചു. കുഞ്ഞിന്‍റെയും അമ്മയുടെയും വിവരമൊന്നും പറഞ്ഞിരുന്നില്ല. ഒരു മണിക്കൂറിന് ശേഷം ആണ്‍കുട്ടിയാണെന്ന് അറിയിച്ചു. പിന്നെയും ഏറെ കഴിഞ്ഞാണ് ചാന്ദനയുടെ നില ഗുരുതരമാണെന്നും രക്തം ആവശ്യമാണെന്നും പറഞ്ഞത്. രണ്ട് കുപ്പി രക്തം എത്തിച്ചു നല്‍കിയെങ്കിലും പിന്നാലെ എസ്‌എടിയിലേക്ക് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞ് ഒന്നര മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ പുറത്തിറക്കിയത്.
ബന്ധുക്കള്‍ ഉടന്‍ നഗരപരിധിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം 4.15 ഓടെ മരിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരാണ് ചാന്ദനയുടെ പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും സ്ഥിതി ഗുരുതരമായിട്ട് പോലും യുവതിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ എത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ലേബര്‍ റൂമിലെത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ തുണി തിരുകിയ നിലയിലാണ് യുവതിയെ കണ്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കൂടാതെ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുൻപ് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചോറ്റാനിക്കര ടാറ്റ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേ വെളിയില്‍ ജിതേഷിെൻറ ഭാര്യ ഗോപിക (26) മരിച്ചത്. ആദ്യപ്രസവത്തിന് ഞായറാഴ്ചയാണ് ഗോപികയെ ചോറ്റാനിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക പെണ്‍കുഞ്ഞിനെ പ്രസവിച്ചു. രാത്രി ഏഴേമുക്കാലോടെ ഗോപികക്ക് അമിത രക്തസ്രാവമുണ്ടെന്നും ഉടന്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന്, ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്നാരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനക്കുശേഷം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ഗോപികയുടെ സ്വന്തം വീടായ അരൂരില്‍ സംസ്‌കരിച്ചു. അരൂര്‍ പത്മാലയത്തില്‍ ജയെൻറയും ലതയുടെയും മകളാണ് ഗോപിക.ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻറ്, മെംബര്‍മാര്‍, സി.പി.ഐ പ്രതിനിധികള്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തതിെൻറ ഭാഗമായി ഡോ.സൂസന്‍ ജോര്‍ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ കൃത്യമായ ചികിത്സ ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിെര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, എല്‍.ജെ.ഡി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























