'നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് ?കുറിപ്പുമായി ഫാത്തിമ തഹ്‌ലിയ, ഒരു പ്രത്യേകതരം പുരോഗമനമെന്ന് ട്രോളി ജസ്ല മാടശ്ശേരി
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, വിവാഹ പ്രായപരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളും ഇന്ന് സമൂഹത്തിൽ ചർച്ചാ പ്രാധാന്യം നേടുകയാണ്. ഈ വിഷയത്തിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇതിനെ എതിര്‍ത്ത് ഹരിത മുന്‍ നേതാവും, എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയുണ്ടായി. അങ്ങനെ ഫാത്തിമ തെഹ്ലിയയുടെ നിലപാടിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഫാത്തിമയുടെ വാദങ്ങള്‍ വിമര്‍ശിക്കപ്പെടവെ ഫാത്തിമയുടെ നിലപാടിനെ ട്രോളി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും രംഗത്ത് എത്തിയിരിക്കുകയാണ്. ഫാത്തിമയുടെ നിലപാടുകള്‍ കാപട്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ വീഡിയോ പങ്കുവെച്ചാണ് ജസ്ലയുടെ വിമര്‍ശനം.
എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തില്‍ എംഇഎസ് കോളേജിലേക്കുള്ള അഡ്മിഷന്‍റെ മാനദണ്ഡമെന്താണെന്ന ഫാത്തിമയുടെ ചോദ്യത്തിന് ഫസല്‍ ഗഫൂര്‍ നല്‍കുന്ന മറുപടിയാണ് വീഡിയോ എന്നത്. 'നല്ല മേക്കപ്പൊക്കെ ഇട്ട്, മോഡേണ്‍ വസ്ത്രം ധരിച്ച്, മുഖം കാണിച്ച് പൊതു വേദികളില്‍ വരുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഫാത്തിമയുടെ ഈ വാദം വിചിത്രമാണ്. ഇത് ഹിപ്പോക്രസിയാണ്, കാപട്യം തന്നെയാണ്- ഫസല്‍ഗഫൂര്‍ വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ പങ്കു വച്ച് 'പ്രത്യേക തരം പുരോഗമനം' എന്ന കുറിപ്പോടെയാണ് ജസ്ലയുടെ ട്രോള്‍.
ജന്റർ ന്യൂട്രാലിറ്റി യൂണിഫോം വിഷയത്തില്‍ ഫാത്തിമയുടെ കുറിപ്പ്;
'ലിംഗസ്വത്വം' എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. 'ലിംഗസ്വത്വം' എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം.
വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെന്റർ ന്യൂട്രൽ'എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്. പരമ്പരാഗതമായി നിർവചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റർ ന്യൂട്രാൽ കൊണ്ട് അർത്ഥമാക്കുന്നത്.
അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഒരു ജന്റർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു.
നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് ? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം ചർച്ചചെയ്യേണ്ടകാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും.
ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്.
https://www.facebook.com/Malayalivartha

























