അലറിവിളിച്ച് പൊട്ടിക്കരഞ്ഞ് ആ അമ്മ അർദ്ധരാത്രി പൊലീസ് സ്റ്റേഷനു മുന്നിലെത്തി! എന്നിട്ടും പൊലീസിന് മകനെ കണ്ടെത്താനായില്ല; മണിക്കൂറുകൾക്കു ശേഷം പൊലീസ് സ്റ്റേഷനു മുന്നിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം; കോട്ടയം നഗരമധ്യത്തിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അർദ്ധരാത്രിയിൽ വീട്ടിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം മകനെ വിളിച്ചിറക്കിക്കൊണ്ടു പോയതിലെ അപായ സൂചന തിരിച്ചറിഞ്ഞ്, വീട്ടിൽ നിന്നും മീറ്ററുകൾ മാത്രം അകലെയുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ആ അമ്മ ഓടിയെത്തി! അർദ്ധരാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിൽ എത്തി കരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം.
കളക്ടറേറ്റ് കീഴുക്കുന്ന് വിമലഗിരി പള്ളിയ്ക്കു സമീപം ഉറുമ്പത്ത് വീട്ടിൽ ത്രേസ്യാമ്മ, അർദ്ധരാത്രി മകൻ ഷാൻ ബാബു (19)വിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയ സംഘത്തെപ്പറ്റിയുള്ള ആശങ്കയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ഞായറാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു ഷാനെ വീട്ടിൽ നിന്നും ഗുണ്ടാ സംഘം വിളിച്ചിറക്കിക്കൊണ്ടു പോയത്. തുടർന്നു ഒരു മണിക്കൂറോളം സമയം കഴിഞ്ഞിട്ടും മകനെ കാണാതെ വന്നതോടെയാണ് അമ്മ ത്രേസ്യാമ്മ ഓടിക്കിതച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ചിലവഴിച്ച ശേഷം , പൊലീസുകാർ മകനെ കണ്ടെത്താമെന്ന് ആശ്വസിപ്പിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു.
എന്നാൽ, ഒരു മണിക്കൂറിനു ശേഷം മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ -40) ഷാന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തുകയായിരുന്നു. മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട് ഷാൻ. അതുകൊണ്ടു തന്നെ പ്രദേശത്തെ ഗുണ്ടാ മാഫിയ സംഘങ്ങളുമായി ഷാനിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിനിടെ, ഷാനിനെ ജോമോൻ ആളുമാറി ആക്രമിച്ച് കൊലപ്പെടുത്തിയതാണ് എന്നും സൂചന ലഭിച്ചിട്ടുണ്ട്.
ഷാന്റെ സുഹൃത്തായി മറ്റൊരു യുവാവിനെ തേടിയെത്തിയ ജോമോൻ ഷാനിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഷാന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനും പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ജോമോനെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് സംഘം കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























