വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ്; കെ റെയിൽ പദ്ധതി പുനരാലോചിക്കേണ്ട ആവശ്യകതയെപറ്റിയും സുസ്ഥിര വികസനത്തിൽ പ്രയോറിറ്റി മാറുന്നതിനെപ്പറ്റിയും ഉള്ള ആശങ്കയാണ് മാഷ് അവസാനം പങ്കുവെച്ചത്; ആ പ്രസ്താവനയിലാണ് അവസാനം ഒപ്പുവെച്ചത്; പ്രൊഫ.എം കെ പ്രസാദിനെ സ്മരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ

പ്രൊഫ.എം കെ പ്രസാദിനെ സ്മരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ് എന്ന് ഹരീഷ് ഓർക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രൊഫ.എം കെ പ്രസാദ് മാഷ് പോയി. വികസനമെന്ന സങ്കൽപ്പത്തെ ശാസ്ത്രീയമായും പരിസ്ഥിതികമായും എന്നും ഓഡിറ്റ് ചെയ്തിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസാദ് മാഷ്. സൈലന്റ് വാലിയിൽ ഡാം പണിയാൻ KSEB വന്ന കാലത്ത്, ശാസ്ത്രീയമായ വസ്തുതകൾ നിർത്തി ഒരു നിത്യഹരിത മഴക്കാടിന്റെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി, അത് സംരക്ഷിക്കപ്പെടേണ്ടതിനെ പറ്റി, തെളിവുകൾ നിരത്തി നിരന്തരം സംസാരിച്ച, എഴുതിയ ആളാണ് MK പ്രസാദ് മാഷ്.
മാഷുടെ നിലപാട് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പാരിസ്ഥിതിക വിഷയങ്ങളിലും സൈലന്റ് വാലി സമരത്തിലും ഉള്ള നിലപാടിനെ അത് നിർണ്ണായകമായി സ്വാധീനിച്ചു. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി എം കെ പ്രസാദ് മാഷുടെ ക്ലാസുകൾ വരുന്ന കാലത്തിനും എത്രയോ ശേഷമാണ് ഇൻഡ്യയിൽ പരിസ്ഥിതിസംരക്ഷണ നിയമം പോലും ഉണ്ടായത്.
റിയോ ഡി ജെനീറോ പാരിസ്ഥിതിക ഉച്ചകോടിയിൽ മാഷ് പങ്കെടുത്തു. ഊർജ്ജ സംരക്ഷണത്തിലൂടെ സൈലന്റ് വാലിയിൽ ഉണ്ടാക്കുന്നതിലും എത്രയോ കൂടുതൽ വൈദ്യുതി ലാഭിക്കാമെന്ന് മാഷ് കണക്കുകൾ നിരത്തി സ്ഥാപിച്ചു. പരിസ്ഥിതിയുടെ മൂല്യം പരിഗണിക്കാത്ത കേവല ശാസ്ത്രവാദത്തിന്റെ അശാസ്ത്രീയതയെയും ജനവിരുദ്ധതയെയും എക്കാലത്തും എതിർത്തിരുന്ന ആളായിരുന്നു എം കെ പ്രസാദ്.
എല്ലാക്കാലത്തും ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രസാദ് മാഷ് പക്ഷെ പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിയുമായി പരസ്യമായി കലഹിച്ചു. പരിസ്ഥിതി സംരക്ഷണ നിലപാടിൽ ഒട്ടുമേ വെള്ളം ചേർക്കാൻ മാഷ് തയ്യാറായില്ല. സേവ് അതിരപ്പിള്ളി, മൂന്നാർ, ആറന്മുള സമരങ്ങളെ മാഷ് മുന്നണിയിൽ നിന്നു നയിച്ചു. കേരളാ പരിസ്ഥിതി ഐക്യവേദി രൂപീകരിച്ചപ്പോൾ ഞങ്ങൾക്ക് വലിയ ഊർജ്ജമായി നിന്നു.
തിരുവനന്തപുരത്തു വന്നു ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയിലും രാത്രിവരെ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസിലർ, IUCN, WWF, ജൈവവൈവിധ്യ ബോർഡ് എന്നിവയിലെ സജീവമായ സാന്നിധ്യം.. മാഷ്‌ക്ക് ശിഷ്യ ഗണങ്ങൾ അനവധിയാണ്. ശാസ്ത്രീയമല്ലാത്ത പരിസ്ഥിതി വാദത്തെയും മാഷ് എതിർത്തു.
പശിമഘട്ട സംരക്ഷണത്തെപ്പറ്റി ഒരു പുസ്തകം എഡിറ്റ് ചെയ്തിറക്കാൻ DC തീരുമാനിച്ചപ്പോൾ മാഷ്ക്ക് ഒപ്പം ഇത്ര ജൂനിയറായ എനിക്ക് ഒരവസരം തന്നത് എന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി കാണുന്നു. പ്രസാദ് മാഷ്‌ക്ക് വ്യക്തികളോട് ഇടപെടുമ്പോഴും വലുപ്പചെറുപ്പമില്ല.
കെ റെയിൽ പദ്ധതി പുനരാലോചിക്കേണ്ട ആവശ്യകതയെപറ്റിയും സുസ്ഥിര വികസനത്തിൽ പ്രയോറിറ്റി മാറുന്നതിനെപ്പറ്റിയും ഉള്ള ആശങ്കയാണ് മാഷ് അവസാനം പങ്കുവെച്ചത്. ആ പ്രസ്താവനയിലാണ് അവസാനം ഒപ്പുവെച്ചത്. നഷ്ടം വളരേ വലുതാണ്. ആദരവ്.
https://www.facebook.com/Malayalivartha


























