മാധ്യമ വിചാരണ തടയണം...!!!..വിചാരണ കഴിയും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അനുവദിക്കരുത്, മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു, ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ വാർത്തകൾ പുറത്ത് പോകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി.
മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, കേസിൽ 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നല്‍കി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം, മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.
12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. വിചാരണ നടപടികള്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്‍റെ വാദം.കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചതിനാല്‍ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് വിചാരണ നടപടികള്‍ അനന്തമായി നീണ്ടുപോകാന്‍ പാടില്ലെന്ന നിരീക്ഷണത്തോടെയാണ്.
https://www.facebook.com/Malayalivartha


























