കേരളത്തിലെ വിപ്ലവകാരികളൊക്കെ എവിടെയാണ്, എല്ലാവരും നാടുവിട്ട് പോയോ ?; നടി രേവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

കേരളത്തിലെ വിപ്ലവകാരികളൊക്കെ എവിടെയാണ്. എല്ലാവരും നാടുവിട്ട് പോയോ എന്ന് നടിയും സംവിധായികയുമായ രേവതി. നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സജീവ ചര്‍ച്ചയിലായിരിക്കെയാണ് രേവതിയുടെ കുറിപ്പ്. ആദര്‍ശങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന തന്റെ പഴയ സഹപ്രവര്‍ത്തകര്‍ എവിടെ പോയെന്നോര്‍ത്ത് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ എന്റെ സഖാവാണ്' എന്ന ചെ ഗുവേരയുടെ വാക്കുകളും രേവതി കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
രേവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
'ചെ ഗുവേരയെകുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്, അന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്.
എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, 80കളുടെ തുടക്കത്തില്‍ ചെ ഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരാവുകയും അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞുനടക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി, ഞാനിതുവരെ ചെ ഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്.
വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്ബന്നരായ മധ്യവയസ്‌കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്ന പൗരന്മാര്‍, അതും അതേ കേരളത്തില്‍...
പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30-35 വര്‍ഷം മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടുപോയോ? അത്ഭുതം തോന്നുന്നു'
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡബ്ല്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha


























