ശരത്ത് വിളിച്ചാൽ വിളിപ്പുറത്ത് മന്ത്രിമാർ... നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിന് ഇടത് വലതു മുന്നണികളിലെ പ്രമുഖ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കള്‍...

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിന് ഇടത് വലതു മുന്നണികളിലെ പ്രമുഖ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കള്‍. ദേശീയ പാതയിലൂടെ കടന്നുപോകുന്ന എല്ലാ നേതാക്കളും ആലുവയിലെ ശരത്തിന്റെ ഹോട്ടലിലിലെത്തി വിശ്രമിക്കാറുണ്ട്. കേരളത്തിലെ രാഷ്ട്രീയ വി ഐ പി കളില്‍ പലരും ശരത്തിന്റെ വിശ്വസ്തരാണ്.
ശരത് ഫോണെടുത്ത് വിളിച്ചാല്‍ കേരളത്തിലെ ഏതൊരു മന്ത്രിയും അദ്ദേഹത്തിന്റെ വിളി പുറത്തെത്തും എന്നതാണ് കൊച്ചിയില്‍ പറഞ്ഞു കേള്‍ക്കുന്ന കഥ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി മന്ത്രിയെ വിളിച്ചതായി ബാലചന്ദ്രകുമാര്‍ വെളിപെടുത്തിയത് സത്യമാണെന്ന് തെളിഞ്ഞു. വി ഐ പി ശരത് മന്ത്രിയെ വിളിച്ചതായി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ കാര്യത്തില്‍ മന്ത്രി ഇടപെട്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
പിണറായി കാബിനറ്റിലെ നിരവധി മന്ത്രിമാരുമായി ശരത്തിന് ബന്ധമുണ്ട്. ശരത് പറഞ്ഞാല്‍ മന്ത്രിമാര്‍ക്ക് കേള്‍ക്കാതിരിക്കാനാവില്ല.അവര്‍ തമ്മിലുളള ബന്ധം അത്രമേല്‍ ദൃഢതരമാണ്. എന്നാല്‍ ദിലീപിന്റെ കേസില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് മാത്രം അറിഞ്ഞാല്‍ മതി.
ശരത്തിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ബാലചന്ദ്രന്റെ മൊഴി മാത്രമാണ് പോലീസിന്റെ കൈയിലുള്ളത്.
ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത് ഇന്നലെയാണ്.. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശരത് ജി നായര്‍ അതിവേഗത്തിലാണ് കോടീശ്വരനായത്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ വാടക കെട്ടിടത്തില്‍ ഹോട്ടലും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ചില പ്രത്യേക നേതാക്കള്‍ക്ക് ഊട്ടിയില്‍ ശരത് താമസ സൗകര്യം ഒരുക്കാറുണ്ട്. അതില്‍ കേരളത്തിലെ നിരവധി നേതാക്കളുണ്ടെന്നാണ് കേള്‍വി.
22 വര്‍ഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോള്‍ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മണിമാളികയില്‍. പിതാവ് വിജയന്‍ ആലുവയിലെ 'നാന' ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു.
വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെക്കാലം നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവല്‍സ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി.ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്.
ദിലീപുമായി അടുത്ത സൗഹൃദമായി. പത്ത് വര്‍ഷം മുമ്പ് പുളിഞ്ചോട് കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടല്‍ തുറന്നത്. പ്രമുഖരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താന്‍ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിക്കുന്നത്.
ശരത്തും ദിലീപും തമ്മില്‍ കച്ചവട ബന്ധങ്ങളുണ്ട്. ശരത്ത് ദിലീപിന്റെ വിശ്വസ്തനായ പാര്‍ട്ട്ണറാണ്. ശരത്തില്‍ നിന്നും അന്വേഷണ സംഘത്തിന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്ല. അതിന് മുമ്പ് തന്നെ കേസില്‍ നിന്ന് ഊരാന്‍ ശരത്തിനറിയാം. അന്വേഷണ സംഘം വീട്ടില്‍ റെയ്ഡിനെത്തിയതിന് പിന്നാലെ ശരത്തിന്റെ ഫോണ്‍ ഓഫാണ്. പക്ഷേ ശരത്തിന് നിരവധി ഫോണുകളുണ്ടെന്നാണ് കേള്‍വി.
ദിലീപിന്റെ പേരില്‍ ശരത്തിനെ ക്രൂശിക്കരുതെന്ന വ്യക്തമായ നിര്‍ദ്ദേശം പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha


























