കേരളത്തിലെ സാധരണക്കാരുടെ ജീവനെക്കാൾ വലുത് പാർട്ടി സമ്മേളനമാണ് എന്ന മാനസികാവസ്ഥയിലാണ് സിപിഐഎം; കോവിഡ് പ്രതിരോധ ബ്രിഗേഡിനെ പിരിച്ചു വിട്ടതടക്കമുളള വിഷയങ്ങളും സർക്കാരിന്റെ കൂനിന്റെ മുകളിലെ 'മുഴയാണ് ' ; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ സാധരണക്കാരുടെ ജീവനെക്കാൾ വലുത് പാർട്ടി സമ്മേളനമാണ് എന്ന മാനസികാവസ്ഥയിലാണ് സിപിഐഎമ്മെന്ന വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നലത്തെ മാത്രം കേരളത്തിന്റെ TPR 35.27 ശതമാനമാണ്. അതായത് ടെസ്റ്റ് ചെയ്യുന്ന നൂറ് പേരിൽ 35 പേർ ഉറപ്പായും കൊവിഡ് ബാധിതർ.
അന്താരാഷ്ട്ര മാധ്യമങ്ങളിലെഴുതുന്ന കേരളത്തിലെ കമ്മി മാധ്യമ പ്രവർത്തകർക്ക് ലേഖനം എഴുതുവാൻ തിരുവാതിരയ്ക്ക് കൈ കൊട്ടുന്നതിനിടയിൽ സമയം കിട്ടാത്തതു കൊണ്ടും ലേഖനങ്ങൾ വരാത്തതു കൊണ്ടും കേരളം ഇപ്പോൾ എത്രാമതാണ് എന്ന കൃത്യമായ കണക്ക് ഒന്നും വരുന്നില്ല. എന്തായാലും മനസ്സിലാക്കിയടത്തോളം കേരളം ലോകത്തിന്റെ കോവിഡ് തലസ്ഥാനമാകുന്ന അപകടരമായ അവസ്ഥയിലാണ്.
എങ്ങനെയെങ്കിലും കോവിഡ് വ്യാപനവും അതിലെ വീഴ്ച്ചകളും മറച്ചു വെയ്ക്കാൻ വേണ്ടിയുള്ള സർക്കാർ വിതണ്ട വാദങ്ങൾ പോലും ഇപ്പോൾ ന്യായീകരണമായി പറയുവാൻ പറ്റാത്തത്ര ഗുരുതര പരാജയമായിരിക്കുന്നു കോവിഡ് പ്രതിരോധം. മുൻ ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജയുടെ കാലത്തെ കോവിഡിന്റെ മറവിലെ തെർമോമീറ്റർ തൊട്ട് ഗ്ലൗസ് വാങ്ങുന്നതിലെ വരെയുള്ള അഴിമതിയും, കോവിഡ് പ്രതിരോധ ബ്രിഗേഡിനെ പിരിച്ചു വിട്ടതടക്കമുളള വിഷയങ്ങളും സർക്കാരിന്റെ കൂനിന്റെ മുകളിലെ 'മുഴയാണ് ' .
പറഞ്ഞ് വന്നത് അതൊന്നുമല്ല, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ കോൺഗ്രസ്സ് പാർട്ടി ജനുവരി 31 വരെ എല്ലാ പരിപാടികളും, സമരങ്ങളും മാറ്റി വെച്ചിരിക്കുന്നു. സർക്കാരിന്റെ കോവിഡ് മാനദണ്ഡത്തിൽ പോലും ഔട്ട്ഡോർ പരിപാടിയിൽ 150 പേരും, ഇൻഡോർ പരിപാടിയിൽ 75 പേരും വെച്ച് നടത്താമെന്ന് പറഞ്ഞിട്ടും കോൺഗ്രസ്സ് ഇങ്ങനെ ചെയ്തത്, സാഹചര്യത്തിന്റ ഗൗരവം മനസ്സിലാക്കിയുള്ള സാമൂഹിക പ്രതിബദ്ധതയാണ്.
ലോകത്തിൽ തന്നെ വേറെ ഏതെങ്കിലും ഒരു പ്രതിപക്ഷം ഇങ്ങനെ ചെയ്യുമോയെന്ന് ചോദിച്ചാൽ "ഇല്ല " എന്ന് തന്നെയാണ് ഉത്തരം. എന്നാൽ മറുവശത്ത് നമുക്ക് മാതൃകയാകേണ്ടുന്ന സർക്കാരിനെ നയിക്കുന്ന പാർട്ടി എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ? തിരുവനന്തപുരത്തും തൃശൂരും മെഗാ തിരുവാതിരയും, കോട്ടയത്ത് മേജർ സെറ്റ് കഥകളിയും ഒക്കെയായി പാർട്ടി സമ്മേളന മഹോത്സവം നടത്തുകയാണ്.
കാരണഭൂതനായ പിണറായിയും, മന്ത്രിമാരുമാണ് മുഖ്യ പ്രസംഗകർ. ഇവർ തന്നെയാണ് സംസ്ഥാനത്ത് ആകെ 10 കേസ് മാത്രമുണ്ടായിരുന്ന സമയത്ത് പ്രവാസികളെയും, പ്രതിപക്ഷത്തെയും ഒക്കെ കോവിഡ് വാഹകർ എന്ന് പറഞ്ഞ് കുറപ്പെടുത്തിയത്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനതയോട് ഒരല്പമെങ്കിലും
അനുകമ്പയുണ്ടെങ്കിൽ ഇവർ ഇങ്ങനെ കോവിഡ് പരത്തൽ സമ്മേളനം നടത്തുമോ?
ഇവർ അഞ്ഞൂറു പേരുടെ മെഗാ തിരുവാതിര നടത്തിയ പാറശ്ശാല എന്ന ചെറിയ പ്രദേശത്ത് മാത്രം പിന്നീട് ഒരു ദിവസം 532 കോവിഡ് കേസുണ്ടായി. ഇവരുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലൂടെയുള്ള കോവിഡ് വ്യാപനം കാരണം തിരുവനന്തപുരം ജില്ലാ സമ്മേളനം ഒരു ക്ലസ്റ്ററായി മാറിയിരിക്കുന്നു. TPR 30 ന് മുകളിലുള്ള സ്ഥലത്ത് പൊതു പരിപാടി പാടില്ലായെന്ന ഉത്തരവ് പോലും പാലിക്കാതെയാണ് കോവിഡ് പരത്തുവാൻ വേണ്ടി സിപിഐഎം സമ്മേളനം നടത്തിയത്.
കേരളത്തിലെ സാധരണക്കാരുടെ ജീവനെക്കാൾ വലുത് പാർട്ടി സമ്മേളനമാണ് എന്ന മാനസികാവസ്ഥയിലാണ് സിപിഐഎം. സമ്മേളനം കഴിയുന്ന സ്ഥലത്തെയും ജില്ലയിലെയും കോവിഡ് കേസും, TPR ഉം കൂടുന്നത് അതീവ ഗൗരവതരമാണ്. രോഗം പടർത്തി മരണം വിതയ്ക്കുക എന്ന ബോധപ്പൂർവ്വമായ അജണ്ട സിപിഐഎംന് ഇല്ലെങ്കിൽ സമ്മേളനങ്ങൾ നിർത്തി വെയ്ക്കണം. കേരത്തിലുണ്ടാകുന്ന കോവിഡ് മരണത്തിന്റെ വ്യാപാരികളായ സിപിഐഎം നേതാക്കളോട് ഒറ്റ അഭ്യർത്ഥന, " ജനങ്ങളെ കോവിഡ് പടർത്തി കൊല്ലരുത്".
https://www.facebook.com/Malayalivartha



























