സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ സിപിഎം ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണ്; സംസ്ഥാനത്ത് കഞ്ചാവ്-ലഹരി മാഫിയയെ സംരക്ഷിക്കുകയാണ് സിപിഎം; ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്രിമിനലുകൾ എന്ന ആരോപണവുമായി കെ.സുരേന്ദ്രൻ

ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്രിമിനലുകൾ എന്ന ആരോപണവുമായി കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ സിപിഎം ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണ്.
സംസ്ഥാനത്ത് കഞ്ചാവ്-ലഹരി മാഫിയയെ സംരക്ഷിക്കുകയാണ് സിപിഎമ്മെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊലയാളികളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണ്. ലഹരി മാഫിയക്കെതിരായ എല്ലാ കേസുകളും അട്ടിമറിക്കുന്നത് സിപിഎം നേതാക്കളും. കേരളത്തിൽ തുടർച്ചയായി കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നടന്നിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.
കഴിഞ്ഞ ദിവസം വിവാഹഘോഷയാത്രയ്ക്കിടെ ബോംബേറിൽ ഒരു സിപിഎം പ്രവർത്തകൻ ദാരുണമായി കൊല ചെയ്യപ്പെട്ടു. തുടർ ഭരണത്തിൽ സിപിഎം പരസ്പരം കൊല ചെയ്യാനും തുടങ്ങി. വ്യവസായ ശാലകൾ പൂട്ടിക്കുക, കച്ചവടം മുടക്കുക, സാധനം വാങ്ങാൻ വരുന്നവരെ അടിച്ചോടിക്കുക തുടങ്ങിയ പ്രവർത്തനമാണ് സിഐടിയു- സിപിഎം പ്രവർത്തകർ നടത്തുന്നത്. പൊലീസിന് സ്വതന്ത്രമായി അന്വേഷിക്കാൻ സാധിക്കുന്നില്ല.
കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനിലെത്തി പാർട്ടിക്കാർ തന്നെ ഇറക്കി കൊണ്ടു വരികയാണ്. ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു. യോഗിയുടെ വാക്കുകൾക്കെതിരെ വാളെടുത്തവർ ക്രമസമാധാനത്തിന്റെ കാര്യത്തിൽ യുപിയെ അപേക്ഷിച്ച് എത്രയോ പിന്നിലായിരിക്കുന്നു. യുപിയിൽ ക്രിമിനലുകളെ അടിച്ചമർത്തുമ്പോൾ ഇവിടെ ക്രമിനലുകലെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെഎസ്ഇബിയിലെ അഴിമതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം. ശതകോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കെഎസ്ഇബി നൂറുകണക്കിന് ഏക്കർ ഭൂമി മാഫിയകൾക്കും പാർട്ടിക്കാർക്കും പതിച്ചു നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളോടും മൗനമാണ്. പിണറായി വിജയൻ മൻമോഹൻ സിംഗിന് പഠിക്കുകയാണ്. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവ് ബീഹാറിൽ ചെയ്ത അതേ പണിയാണ് എംഎം മണി ചെയ്യുന്നത്. പാവങ്ങളുടെ ആളാണെന്ന് പറഞ്ഞ് കോടികളുടെ അഴിമതി നടത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു.
https://www.facebook.com/Malayalivartha

























