ഗവര്‍ണര്‍ക്കു ചാന്‍സലര്‍ പദവി നൽകേണ്ട ആവശ്യമില്ല! ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍: ഭരണഘടനയ്ക്കു പുറത്തുള്ള അധികാരം വേണ്ട

ഗവര്‍ണര്‍ക്കു ചാന്‍സലര്‍ പദവി നൽകേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച മദന്‍മോഹന്‍ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്.
2016ല്‍ കമ്മിഷന്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനായി അയച്ചിരുന്നു. ഗവര്‍ണര്‍ക്കു ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്നും എന്നാല്‍ ചാന്‍സലര്‍ പദവി ഭരണഘടനയ്ക്കു പുറത്തുള്ള അധികാരമാണെന്നുമാണു സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സര്‍ക്കാരാണ് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
കമ്മിഷന്‍ ശുപാര്‍ശകളെക്കുറിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം റിപ്പോര്‍ട്ടായി നല്‍കാന്‍ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യത്തിനു വിധേയമായിരിക്കണമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്കു നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























