പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘം; സിപിഐഎംകാരായ രണ്ട് പേരെ അപായപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു തെരുവ് പ്രസംഗം നടത്തിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍
പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘമെന്ന് ആരോപണം ഉന്നയിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്ത് സംഘടിച്ച് നിന്ന ആര്‍എസ്എസ് സംഘമാണ് കൊല നടത്തിയതെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി.
‘കുറച്ച് ദിവസം മുന്നേ തലശ്ശേരിയിലെ കൊമ്മല്‍വയല്‍ കൗണ്‍സിലര്‍ പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്തിരുന്നു. സിപിഐഎംകാരായ രണ്ട് പേരെ അപായപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു തെരുവ് പ്രസംഗം നടത്തിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇതും പ്രതികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്’- എന്നും എം വി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ അറിവും പങ്കും ഉണ്ടെന്നും എം.വി ജയരാജന്‍ കൂട്ടിച്ചേർത്തു.
അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി ന്യൂ മാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകനെ ദാരുണമായി വെട്ടിക്കൊന്നത്. പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം നടന്നത്. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്.
മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി പി ഐ എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























