കുട്ടിയുടെ മുഖത്ത് പരിക്കുകളുണ്ട്; തലയോട്ടിക്ക് പൊട്ടലുണ്ട്; കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ; രണ്ട് കൈയും ഒടിഞ്ഞ നിലയിൽ; കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്ന നിഗമനത്തിൽ ഡോക്ടർമാർ; കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണ്; കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണെന്ന അമ്മയുടെ വാദത്തെ പൊളിച്ചടുക്കിയത് ഇങ്ങനെ; കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് തെരച്ചിൽ തുടങ്ങി

കേരളത്തിൽ വീണ്ടുമൊരു പിഞ്ചു കുഞ്ഞിന്റെ രോദനം ഉയരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുകയാണ് . തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ് ഇപ്പോൾ ഉള്ളത് . കുട്ടിയുടെ ആരോഗ്യ നില പരുങ്ങലിലാണ്. ഇന്നലെ രാത്രിയാണ് കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്.
ഈ സമയം കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് ഒപ്പമുണ്ടായിരുന്നത്. കളിക്കുന്നതിനിടെ പരിക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. പക്ഷേ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി ഇവരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെങ്കിലും പറഞ്ഞത് തന്നെ വീട്ടുകാര്‍ വീണ്ടും ആവര്‍ത്തിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലയിലും ക്ഷതമേറ്റതായി കണ്ടെത്തിയത്.
കുട്ടി ഹൈപ്പര്‍ ആക്ടിവ് ആണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് അമ്മയുടെ മൊഴി. കുട്ടി സ്വയം ചെയ്തതാണെന്ന മൊഴി വിശ്വസനീയമല്ലെന്നും ഇക്കാര്യത്തില്‍ ഡോക്ടറുടെ വിദഗ്ധ അഭിപ്രായം തേടുമെന്നും പോലീസ് പറഞ്ഞു.ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി.
ഡോക്ടർമാർ വിവരങ്ങൾ ചോദിച്ചപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത് എന്നത് ശ്രദ്ധേയമാണ്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്ന് അമ്മ പറഞ്ഞപ്പോൾ കുഞ്ഞിനെ മർദ്ദിച്ചതാണെന്ന സൂചന അമ്മൂമ്മ നൽകി.
ഇതോടെയാണ് ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത് . പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. അപ്പോഴാണ് രണ്ടാനാച്ഛനാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന കാര്യം തെളിഞ്ഞത്. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു .
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് . കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. പഴംതോട്ടം ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു പോയി. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ് ഉള്ളത്. കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണ് എന്ന് അമ്മ പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയാത്തതും ഈ കാരണത്താലാണ് . കുന്തിരക്കം കത്തിച്ചപ്പോൾ പൊള്ളിയെന്നാണ് അവർ പറയുന്നത്.
https://www.facebook.com/Malayalivartha

























