കൊച്ചിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വിജിലന്‍സ് രഹസ്യാന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്

കൊച്ചിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വിജിലന്‍സ് രഹസ്യാന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്.
വിചാരണ കോടതിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനാണ് ദ്യശ്യങ്ങള്‍ ചോര്‍ത്തിയതെന്ന സംശയത്തിലാണ് പോലീസ്.ഇയാള്‍ ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയതായിപോലീസ് സംശയിക്കുന്നു. ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ ദിലീപ് കോടികള്‍ എറിഞ്ഞു കാണുമെന്ന് പോലീസ് കരുതുന്നു. ദ്യശ്യങ്ങളില്‍ തിരിമറി നടത്തിയെന്ന സംശയവും പോലീസിനുണ്ട്. ഒരു സംസ്ഥാന മന്ത്രി മുമ്പ് ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടത്തിയിരുന്നു-
ദൃശ്യം ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്തുന്നത് പ്രയാസമാവില്ലെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കാരണം പെന്‍ ഡ്രൈവ് സൂക്ഷിക്കുന്ന മുറിയില്‍ പ്രവേശിക്കുന്നവരുടെ പട്ടിക ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കണ്ടെത്താവുന്നതേയുള്ളു.
ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോര്‍ന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്‌ട്രേറ്റ് കോടതികളിലും, അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് മന്ത്രി നടത്തിയതും ഇതേ തട്ടിപ്പാണ്.
വിദേശി പ്രതിയായ മയക്കുമരുന്ന് കേസിലാണ് സംസ്ഥാന മന്ത്രി തിരിമറി നടത്തിയത്. അഭിഭാഷകനായിരുന്നു തിരുവനന്തപുരം സ്വദേശിയായ മന്ത്രി. വഞ്ചിയൂര്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നിരുന്നത്. അഭിഭാഷകനായ മന്ത്രി കോടതി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തൊണ്ടിമുതലായ അടിവസ്ത്രം അടിച്ചു മാറ്റി.അതോടെ മയക്കുമരുന്ന് കേസില്‍ നിന്ന് മന്ത്രിയുടെ കക്ഷിയായ വിദേശി രക്ഷപ്പെട്ടു.
ദിലീപ് കേസില്‍ ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ അന്തിമറിപ്പോര്‍ട്ട് ഏപ്രില്‍ 18-ന് സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
നടന്‍ ദിലീപ് പ്രതിയായ വധഗൂഡാലോചനാ കേസിലെ നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം ദിലീപിന്റെ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിയാണ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ മുംബെയിലെ ലാബില്‍ വെച്ച് നശിപ്പിച്ചെന്ന ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്.
മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ശേഖരിച്ചു. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി.
ദിലീപിന്റെ അഭിഭാഷകരെ മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലൂരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് പറഞ്ഞു.
നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
"
https://www.facebook.com/Malayalivartha























