എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച് വി.ടി ബലറാം രംഗത്ത്

പ്രേമത്തിനുശേഷം തിയേറ്ററില്‍ തരംഗം തീര്‍ക്കുന്ന ചിത്രമാണ് എന്നു നിന്റെ മൊയ്തീന്‍. അത്രയ്ക്കും ഭാവതീവ്രം കൂടിയാണ് ചിത്രം. ചിത്രം നീതി പുലര്‍ത്തിയില്ലെന്ന ആരോപണമാണ് വി.ടി ബലറാം ഉന്നയിച്ചിരിക്കുന്നത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് താനഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ സിനിമയില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയകാര്യങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തിനും തെറ്റുപറ്റിയെന്നും ബല്‍റാം ചൂണ്ടികാണിക്കുന്നു. നാടകത്തിലൂടെ മൊയ്തീന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ കോമാളിവത്കരിക്കപ്പെടുകയാണെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തുന്നു. സിനിമയിലെ ഓരോ രംഗങ്ങളും വിശദീകരിച്ചാണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അറുപതുകളില്‍ മലബാറില്‍ കോളിളക്കം സൃഷ്ടിച്ച മൊയ്തീന്‍ കാഞ്ചനമാല പ്രണയകഥയാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമേയം. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സമയത്താണ് ചിത്രത്തിനെതിരെ ഇങ്ങനെയൊരു അഭിപ്രായവുമായി വി.ടി രംഗത്തെത്തിയത്. വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ഞാനഭിപ്രായം പറയുന്നില്ല. അതിപ്പോള്‍ സൈബര്‍ ലോകം കൊണ്ടാടുകയാണല്ലോ. എന്നാല്‍ മൊയ്തീനുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകള്‍ പറ്റിയിട്ടുണ്ടെന്ന് പറയാതെ വയ്യ. കാലഗണനയൊക്കെ പാടെ പാളിപ്പോവുകയാണ്. അതോടൊപ്പം നാടകത്തിലൂടെയും മറ്റും മൊയ്തീന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകളെ ഒരുമാതിരി കോമാളിവല്‍ക്കരിച്ചതിലൂടെ നിസ്വാര്‍ത്ഥനും പൊതുകാര്യ പ്രസക്തനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആ വ്യക്തിത്ത്വത്തെ വേണ്ടത്ര തിളക്കത്തോടെ അവതരിപ്പിക്കാനും കഴിയാതെപോയി.
കല്യാണമാലോചിച്ച് വരുന്നവരോട് മൊയ്തീന്‍ പറയുന്നത് ഇപ്പോള്‍ കേരളം ഭരിക്കുന്നത് ആര്‍ ശങ്കറിന്റെ സര്‍ക്കാരാണെന്നാണ്. കേരളത്തില്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നത് 196264 കാലഘട്ടത്തിലാണ്. ജവഹര്‍ലാല്‍ നെഹ്രു ആണ് അക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി. പിന്നീട് രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് 1966 ല്‍ മാത്രമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആവുന്നത്. എന്നാല്‍ സിനിമയില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്.
ഇന്ദിരയാണ് ഇന്ത്യ\' എന്ന മുദ്രാവാക്യമൊക്കെ കടന്നുവരുന്നത് പിന്നെയും ഏതാണ്ട് പത്ത് വര്‍ഷത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്താണ്. എന്നാല്‍ മൊയ്തീന്‍ തുടങ്ങുന്നത് തന്നെ ഈ മുദ്രാവാക്യത്തെ എതിര്‍ത്തുകൊണ്ടാണ്.
മൊയ്തീനെക്കുറിച്ച് കോണ്‍ഗ്രസ്സുകാരനും ഇന്ദിരാ അനുയായിയുമായ ബാപ്പയുടെ സ്ഥിരം ആക്ഷേപം മൊയ്തീന്റെ സോഷ്യലിസത്തെക്കുറിച്ചാണ്. \'നിന്റെയൊരു സോഷ്യലിസം\' എന്ന് ശകാര രൂപത്തില്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ \'സോഷ്യലിസ്റ്റ്\' എന്ന് അക്കാലത്ത് വിളിക്കാന്‍ ഇടയില്ല. കമ്മ്യൂണിസത്തോട് ശക്തമായ വിയോജിപ്പ് കോണ്‍ഗ്രസ്സുകാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും സോഷ്യലിസത്തോട് അതുണ്ടായിരുന്നില്ല. കാരണം 1955ല്‍ത്തന്നെ സോഷ്യലിസം എന്നത് കര്‍മ്മ പരിപാടിയായി ഏറ്റെടുത്ത സംഘടനയായിരുന്നു കോണ്‍ഗ്രസ്. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ രാജ്യവും ലോകവും അംഗീകരിച്ചിരുന്നു. പിന്നീട് നെഹ്രുവിനേക്കാള്‍ വലിയ സോഷ്യലിസ്റ്റ് എന്ന വിശേഷണത്തോടെയായിരുന്നു ഇന്ദിരാഗാന്ധിയുടെ തുടക്കം. കോണ്‍ഗ്രസ്സിലെ പിളര്‍പ്പുകളിലെല്ലാം സോഷ്യലിസ്റ്റ് ചേരിക്ക് നേതൃത്ത്വം നല്‍കിയിരുന്നത് ഇന്ദിരാഗാന്ധി ആയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പോലും ഇന്ദിരാഗാന്ധിക്കനുകൂലമായി ഉയര്‍ന്ന മുദ്രാവാക്യം \'സോഷ്യലിസത്തിന്‍ പാതയിലൂടെ നമ്മെ നയിക്കും നേതാവേ...\' എന്നായിരുന്നു. 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ അതേവരെ ഭരണഘടനയുടെ ആമുഖത്തില്‍ ഇല്ലാതിരുന്ന സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത് പോലും അക്കാലത്താണ്.
ഇനിയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഒരു സംഭവ കഥയെ ആസ്പദമാക്കി പുറത്തുവരുന്ന ചലച്ചിത്രം എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടി ഗൃഹപാഠം നന്നായിരുന്നു എന്നഭിപ്രായമുണ്ട്. ഏതായാലും സമീപകാലത്ത് കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പ്രണയകാവ്യമാണ് ഈ ചലച്ചിത്രം. കഥയുടെയും പ്രണയത്തിന്റെയും സ്വാഭാവിക വികാസം പലപ്പോഴും തടസ്സപ്പെടുന്നു, എന്നാല്‍ ചില ഭാഗങ്ങളില്‍ അനാവശ്യമായ വലിച്ചുനീട്ടലും അനുഭവപ്പെടും. കാഞ്ചനമാലയായി പാര്‍വതി മികച്ച അഭിനയം കാഴ്ചവെക്കുന്നു. അപ്പുവായി അഭിനയിക്കുന്ന യുവനടന്‍ ടോവിനോ തോമസും സായികുമാറും ലെനയും നന്നായിട്ടുണ്ട്. വി.ടി ബല്‍റാം പറഞ്ഞു. ഏതായാലും സംഭവം ഇതോടെ വിവാദമായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























