താന്‍ പ്രഥ്വിരാജിനെതിരല്ല, എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിനെതിരെ സംസാരിച്ചിട്ടില്ല: ചില പിശകുകള്‍ മാത്രം ചൂണ്ടിക്കാട്ടിയെന്നുമാത്രം, ബല്‍റാം

ആവേശത്തില്‍ ഒരു കമന്റ്, പിന്നാലെ പൊങ്കാല, പിന്നെ വിശദീകരണം, വീണ്ടും വിശദീകരണം പിന്നെയും പൊങ്കാല അവസാനം ഒരുവിധം മാപ്പ് പറയാതെ പറഞ്ഞ് രക്ഷപെടീല്‍. എല്ലാ ഫേസ് ബുക്ക് വിവാദങ്ങളുടെയും ഒരു ലൈന്‍ അങ്ങനാണ്. വാലും തലയും അറിയില്ലെങ്കിലും പറയുന്നവനേക്കാള്‍ കൂടുതല്‍ ആളുകള്‍ അത് ഏറ്റുപിടിക്കാനുള്ള കാലമാണിത്. മോഹന്‍ലാലിനെ പറഞ്ഞ സാബു ഇന്ന് നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. അടുത്ത ഘട്ടം തൃത്താല എംഎല്‍എക്കുള്ളതാണ്.പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനില്‍ സംഭവിച്ച വസ്തുതപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടി തൃത്താല എംഎല്‍എ വി ടി ബല്‍റാം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന്റെ ചുവടുപിടിച്ച് അദ്ദേഹത്തിനെതിരെ സൈബര്‍ ലോകത്ത് ആക്രമണവും നടത്തിയിരുന്നു. ഇങ്ങനെ സൈബര്‍ ലോകത്ത് പൊങ്കാല പെരുകുന്നതിനിടെ മറുപടിയുമായി ബല്‍റാം തന്നെ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിന് എതിരല്ലെന്ന് വ്യക്തമാക്കിയാണ് ബല്‍റാം രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനെതിരെ ആയിരുന്നില്ലെന്നും ഒരു സംഭവകഥയെ സിനിമയാക്കിയപ്പോള്‍ സംവിധായകന് സംഭവിച്ച നോട്ടപിശകുകകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വി.ടി ബല്‍റാം തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം സൈബര്‍ ലോകത്തെ പുതിയ കൂട്ടുമുന്നണി അത്യാവേശത്തോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ കമന്റ് ഞാന്‍ തന്നെ ഷെയര്‍ ചെയ്യാമെന്ന് വിചാരിക്കുന്നു. \'വി.ടി.ബല്‍റാമിനെതിരെ\' എന്ന് എന്തെങ്കിലും എവിടെയെങ്കിലും കണ്ടാല്‍ ഉടന്‍ മുന്‍ പിന്‍ നോക്കാതെ അതെടുത്ത് ആഘോഷിക്കുക എന്നതാണല്ലോ ഈയിടെയായിട്ട് അവരുടെ ഒരിത്. ഒരു വാര്‍ത്താ പോര്‍ട്ടലില്‍ വന്ന ഒരു വാര്‍ത്തയാണു ഇപ്പോള്‍ പൊങ്കാലക്കമ്മിറ്റിക്കാരെ ആവേശം കൊള്ളിച്ചിരിക്കുന്നചതെന്നും ബല്‍റാം വ്യക്തമാക്കുന്നു.
ഒരു വാര്‍ത്താ ചാനലില്‍ തന്റെ സിനിമയേക്കുറിച്ചുള്ള ചര്‍ച്ചക്കിടെ ശ്രീ. പൃഥ്വിരാജ് പറഞ്ഞ അഭിപ്രായങ്ങള്‍ എങ്ങനെയാണു വാര്‍ത്ത പോര്‍ട്ടല്‍ വ്യാഖ്യാനിച്ചെടുക്കുന്നതുപോലെ എനിക്കുള്ള \'തക്ക മറുപടി\' ആവുന്നതെന്ന് എന്റെ ഫേസ്ബുക്ക് പോസ്റ്റും ഒരു മണിക്കൂര്‍ ദീര്‍ഗ്ഘമുള്ള ആ ചാനല്‍ ചര്‍ച്ചയും കാണുന്നവര്‍ക്ക് എത്ര ആലോചിച്ചാലും മനസ്സിലാവില്ല. സിനിമയേക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടെന്നോ അവക്ക് മറുപടി നല്‍കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നതായോ ഒരു സൂചനയുമില്ല. എന്നിട്ടും ഒരു ബന്ധവുമില്ലാത്ത തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്താലേഖകനും കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്ന് വായിച്ചുനോക്കാന്‍ പോലും മെനക്കെടാതെ അതെടുത്ത് ആഘോഷിക്കുന്നവരും സത്യത്തില്‍ സഹതാപമാണര്‍ഹിക്കുന്നത്.
ഈ സിനിമ കണ്ട ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനോ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെയല്ല, മറിച്ച് ഒരു യഥാര്‍ത്ഥ സംഭവകഥ എന്ന വ്യക്തമായ അവകാശവാദത്തോടെ കടന്നുവന്ന ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും പറ്റിയ ചില നോട്ടപ്പിശകുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളത് മാത്രമായിരുന്നു എന്ന് ബല്‍റാം വിരുദ്ധ രാഷ്ട്രീയ തിമിരം ബാധിക്കാത്ത എന്നതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. പ്രത്യേകിച്ചും രാഷ്ട്രീയ കാലഗണനയുമൊക്കെയായി ബന്ധപ്പെട്ടത്. അതിനൊന്നും ഇപ്പോഴും വ്യക്തമായ ഒരു മറുപടിയും കിട്ടിയിട്ടില്ല. പൃഥ്വിരാജ് പറയുന്നത് പോലെ ഈ സിനിമ മൊയ്തീന്റെ പ്രണയത്തിനു തന്നെയാണു മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതിലാര്‍ക്കും സംശയമോ എതിര്‍പ്പോ ഇല്ല. അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമാണുതാനും. ഒരു സിനിമയാകുമ്പോള്‍ സമയദൈര്‍ഗ്ഘ്യം ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെ മൊയ്തീന്റെ കാരക്റ്ററൈസേഷനു കൂടുതല്‍ സമയം നീക്കിവെക്കണമെന്നല്ല, നീക്കിവച്ച സമയത്ത് കുറച്ചുകൂടി കൃത്യമായും വസ്തുനിഷ്ഠമായും മൊയ്തീനോട് നീതിപുലര്‍ത്തിക്കൊണ്ടും അത് ചെയ്യണമെന്ന് മാത്രമായിരുന്നു.
നായികയെ കേള്‍പ്പിക്കാന്‍ വേണ്ടി മാത്രമായി നായകന്മാര്‍ പാട്ടുപാടുകയും നൃത്തം ചെയ്യുന്നതുമൊക്കെ കച്ചവട സിനിമകളുടെ സ്ഥിരം ചേരുവകളാണ്. അതേമട്ടില്‍ മൊയ്തീന്‍ ഇലക്ഷനു നിന്നതും നാടകമവതരിപ്പിച്ചതുമൊക്കെ കാഞ്ചനയെ കേള്‍പ്പിക്കാനും വീട്ടുകാരെ അവഹേളിക്കാനുമൊക്കെ മാത്രമാണെന്ന് വരുത്തുന്നത് അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥമായ പല സാമൂഹിക ഇടപെടലുകളേയും വില കുറച്ചു കാണിക്കുന്നതാണ്. മൊയ്തീനും കാഞ്ചനയും തമ്മിലുള്ള കത്തുകള്‍ പോലും സാധാരണ പ്രണയിനികളുടെ മട്ടില്‍ പൈങ്കിളി സ്വഭാവമുള്ളതായിരുന്നില്ല, മറിച്ച് ദേശീയ, അന്തര്‍ദ്ദേശീയ തലത്തിലുള്ള ആനുകാലിക വിഷയങ്ങളെ വരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ശക്തമായ പൊളിറ്റിക്കല്‍ കണ്ടന്റ് ഉള്ളവയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മൊയ്തീന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, എല്ലാ നല്ലവരും ബൈ ഡിഫോള്‍ട്ട് കമ്മ്യൂണിസ്റ്റുകാരായിരിക്കും എന്നൊക്കെയുള്ള ധാരണപ്പുറത്ത് ചില നിഷ്‌ക്കളങ്ക സൈബര്‍ സഖാക്കള്‍ മൊയ്തീന്റെ പേരില്‍ ഇറക്കിയ ഫോട്ടോ കമന്റുകളും ഇതേപോലെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ മെനക്കെടുക എന്നത് അവരുടെ ശീലമല്ലാത്തതുകൊണ്ടും തെറിവിളിയും പൊങ്കാലയിടലുമാണു അതിനേക്കാള്‍ എളുപ്പമായി അവര്‍ കരുതുന്നതെന്നതിനാലും അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ബി.പി. മൊയ്തീന്‍ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. മനുഷ്യസ്‌നേഹിയായിരുന്ന അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. പിന്നീട് അതിന്റെയും അപചയത്തില്‍ മനസ്സുമടുത്ത് പിന്മാറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മൊയ്തീന്‍ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. എന്നാല്‍ സിനിമയിലെ മൊയ്തീന്റെ പ്രചരണവാഹനത്തില്‍ നിരത്തിക്കെട്ടിയിരിക്കുന്നത് അരിവാള്‍ ചുറ്റിക വരച്ച ചുവപ്പുകൊടി ആണ്. ചരിത്ര സിനിമകള്‍ എന്നമട്ടില്‍ കടന്നുവരുന്ന പല സിനിമകളും മുന്‍പും ഇങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാത്ത ക്രഡിറ്റ് നല്‍കിയതിന്റെ പേരില്‍ വിമര്‍ശ്ശിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ \'രക്തസാക്ഷികള്‍ സിന്ദാബാദ്\' എന്ന ചിത്രത്തില്‍ സര്‍ സി.പി.രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് നായകനായ മോഹന്‍ലാല്‍ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് കഥാപാത്രമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചരിത്രത്തില്‍ സര്‍ സി.പി.യെ വെട്ടിയത് കെ.സി.എസ്. മണി എന്ന ആര്‍.എസ്പി. നേതാവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























