ചവിട്ടി മെതിക്കാൻ ഉത്തരവ്! ജനങ്ങളുടെ നെഞ്ചത്ത് കല്ലിടും... ജനമിളകി, അടിക്ക് തിരിച്ചടിയെന്ന്... കല്ലിടൽ തുടരുമെന്ന് അധികൃതർ; തടയാൻ ഉറച്ച് പ്രതിഷേധക്കാർ

കേരളത്തിൽ ഇന്നും പ്രതിഷേധ ജ്വാല. ഒരിടവേളയ്‌ക്ക് ശേഷം കെ റെയിൽ പ്രതിഷേധം സംസ്ഥാനത്ത് വീണ്ടും കടുക്കുന്നു. ജനങ്ങൾ വീണ്ടും തെരുവിലിറങ്ങും. ഇതുപോലുള്ള കാഴ്ചകൾ ഇനിയും ആവർത്തിക്കും എന്നതിന്റെ സൂചനയാണ് ഇന്നലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എല്ലാവരും കണ്ടത്. ദയാദാക്ഷണ്യമില്ലാതെ പ്രതിഷേധക്കാരെ ബുട്ടിട്ട് ചവിട്ടി മെതിക്കുന്ന പോലീസുദ്യോഗസ്ഥരുടെ ക്രൂരത മലയാളി സമൂഹം കണ്ടതാണ്. ഇനിയും അത് ആവർത്തിക്കും എന്നതിന്റെ സൂചന നൽകി കൊണ്ട് വീണ്ടും കല്ലിടൽ നടപടി പുരോഗമിക്കാൻ ഒരുങ്ങുന്നു.
തിരുവനന്തപുരത്തും കണ്ണൂരിലുമാണ് സർവേ പുനരാംരംഭിച്ചത്. രണ്ടിടത്തും വലിയ പ്രതിഷേധം നേരിട്ടു. കണ്ണൂരിൽ ഇന്നലെ നാട്ടിയ 32 കല്ലുകളും പിഴുതെറിഞ്ഞു. എന്നാൽ പിന്നോട്ടില്ലെന്നാണ് സർക്കാർ തീരുമാനം. ഇന്നു മുതൽ മറ്റ് ജില്ലകളിലും സർവേ പുനരാരംഭിക്കാൻ ശ്രമിക്കും. എല്ലായിടത്തും ഒറ്റ ദിവസമായിരിക്കില്ല കല്ലിടുക. ജനങ്ങളുടെ പ്രതിഷേധം മനസിലാക്കാനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ കല്ലിടുക.
മുഖ്യന്റെ നാടായ കണ്ണൂരിൽ ഇനി എന്തൊക്കെ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരിക്കുകയാണ്. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കി നിൽക്കുന്നത്. അത് ഉടൻ തന്നെ പൂർത്തീകരിക്കും. ഏത്‌വിധത്തിലും സർവെയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരടങ്ങുന്ന പ്രതിപക്ഷ പാർട്ടികളും പറയുന്നത്.
രാവിലെ പത്ത് മണി മുതലാണ് കല്ലിടൽ നടപടികൾ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാനാണ് പ്രതിഷേധക്കാരുടെ ഉറച്ച തീരുമാനം. കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സമര സ്ഥലത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടുകൂടി വൻ പ്രതിഷേധമായി ഇത് മാറുമെന്ന് ഉറപ്പായി. ഇന്നലെ നാട്ടിയ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റി റീത്ത് വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും സമരക്കാർ ഒത്തുകൂടിയിരിക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ചു.
പാർട്ടി കോൺഗ്രസ് തീർന്ന് കൃത്യം 11ആം ദിവസമാണ് കല്ലിട്ട് സിൽവർ ലൈൻ സർവ്വേക്കുള്ള തുടക്കം. മുമ്പ് പ്രതിഷേധം കൊണ്ട് നിർത്തിവെച്ച കണിയാപുരം കരിച്ചാറയിൽ ഇന്നലെ രാവിലെ സർവ്വേക്കായി ഉദ്യോഗസ്ഥരെത്തി. പിന്നാലെ സ്ഥലത്തേക്ക് സമരക്കാർ ഇരച്ചെത്തി. കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി പ്രതിഷേധം കടുപ്പിച്ചു. സമരക്കാരും പൊലീസും തമ്മിൽ സംഘർഷമായി.
പ്രതിഷേധിച്ചവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. പരിക്ക് പറ്റിയ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പൊലീസ് പ്രവർത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, ആരെയും മനപൂർവം ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങി. കനത്തതോടെ സർവേ ഉദ്യോഗസ്ഥർ നടപടികൾ തുടങ്ങാനാകാതെ മടങ്ങി. പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. ചവിട്ടി വീഴ്ത്തലിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് കണ്ണൂർ ചാലയിലും ഉദ്യോഗസ്ഥർ പൊലീസ് അകമ്പടിയോടെ കല്ലിട്ടത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടയിരുന്നു.
ചാലയിൽ നാട്ടിയ കുറ്റികൾ മിനുട്ടുകൾക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. പന്ത്രണ്ട് കണ്ടി ഭഗവതി ക്ഷേത്ര പരിസരത്ത് കുറ്റിയുമായെത്തിയ വാഹനം സമരക്കാർ മണിക്കൂറുകളോളം തടഞ്ഞു. 40 ഓളം സമരക്കാരെ അറസ്റ്റ് ചെയ്ത് കല്ലിട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിഴുതെറിഞ്ഞു.
ദില്ലി ജഹാഗീർപുരിയിലെ ബുൾഡോസർ വെച്ചുള്ള ചേരി ഒഴിപ്പിക്കലിനെ ബൃന്ദാകാരാട്ട് തടഞ്ഞത് ആഘോഷമാക്കുന്ന സിപിഎമ്മിനെ കടുത്ത വെട്ടിലാക്കുന്നതായി കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെയുള്ള ചവിട്ടി വീഴ്ത്തൽ. ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലൈൻ കല്ലിടൽ പുനരാരംഭിച്ചത്. ഒരു മാസമായി നിർത്തിവച്ച കല്ലിടൽ സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.
കരിച്ചാറയിലെ പോലീസ് നടപടി ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മന്ത്രിമാരടക്കമുള്ളവരെ പദ്ധതി പ്രദേശത്ത് ബോധവത്കരണത്തിന് നിയോഗിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇതിനെ മറികടക്കാൻ യു.ഡി.എഫും വീട് കയറിയുള്ള പ്രചാരണവും പദയാത്രകളും സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ തുടരുന്നതിനാൽ സർവേ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് കെ റെയിൽ അധികൃതരുടേയും വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























