മീൻ കഴിച്ച വീട്ടമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നടക്കാൻ കഴിയാത്ത അവസ്ഥ,ഹൃദയമിടിപ് കൂടി കൈയിൽ നീല നിറം ,സംഭവത്തില്‍ വിവരശേഖരം നടത്താന്‍ നിര്‍ദേശം നല്‍കി ഭക്ഷ്യസുരക്ഷാ ഓഫീസര്‍

മത്സ്യം കഴിച്ചതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്.
തൂക്കുപാലത്ത് കഴിഞ്ഞ ദിവസം മീന്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയും അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവ് ഇടുകുയും ചെയ്തതിന് പിന്നാലെയാണ് തൂക്കുപാലം പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയില്‍ പുഷ്പവല്ലി(59)യെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച വാഹനത്തില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയാളില്‍ നിന്ന് വാങ്ങിയ ചൂര മീന്‍ വറുത്ത് കഴിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പരവേശവും കണ്ണിന് മൂടല്‍ അനുഭവപ്പെടുകയും നടക്കുവാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെ വീട്ടമ്മ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇന്നലെയാണ് പുഷ്പവല്ലിയെ വാർഡിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച വാങ്ങിയ മീന്‍ വെട്ടി വൃത്തിയാക്കി അരപ്പ് ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച മീന്‍ പുറത്തെടുത്ത് നാല് കഷണം മീന്‍ വറുത്ത് ചോറിനൊപ്പം കഴിക്കുകയായിരുന്നെന്ന് പുഷ്പവല്ലി പറഞ്ഞു. ഈ സമയം വീട്ടില്‍ പുഷ്പവല്ലി ഒറ്റക്കാണ് ഉണ്ടായിരുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മീന്‍ പഴകിയതോ, മായം ചേര്‍ത്തതോ ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം പുഷ്പവല്ലി ആശുപത്രി വിട്ടു.
സംഭവത്തില്‍ വിവരശേഖരം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും തൂക്കുപാലത്തെ മീന്‍കടകളില്‍ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇടപെട്ട ആരോഗ്യ മന്ത്രി പരിശോധനക്ക് ഭക്ഷ്യസുരക്ഷ കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പരാതി ലഭിച്ച് പരിശോധന നടത്താന്‍ ഒരു ദിവസത്തിലേറെ വൈകിയതിനാല്‍ കാര്യമായ നിയമലംഘനങ്ങളോ മായം ചേര്‍ക്കലോ ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കണ്ടെത്താനായിരുന്നില്ല
https://www.facebook.com/Malayalivartha
























