ആറാട്ട് ദിവസം പിണറായിയുടെ രഹസ്യ ഓപ്പറേഷൻ.. സ്ത്രീകളടക്കം ഇരമ്പിയെത്തി.. പിഴുതു കുറ്റിക്കാട്ടിലെറിഞ്ഞു

പൊലീസ് പ്രതിഷേധക്കാർക്കെതിരെ നരനായാട്ട് നടത്തുന്നു.കല്ലായിലും തിരൂരും ചോറ്റാനിക്കരയും ചെങ്ങന്നൂരുമെല്ലാം പ്രതിഷേധമിരമ്പി.സ്ത്രീകളെ ഉൾപ്പെടെ തല്ലിച്ചതച്ചു.അവസാനമായി കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നരനായാട്ടും കണ്ടു.. എന്നാലൊന്നും പിന്നോട്ടില്ലെന്നതരത്തിൽ ജീവന്മരണ പോരാട്ടത്തിലാണ് ജനങ്ങൾ.
സർക്കാരിടുന്ന കല്ലുകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പിഴുതെറിയുകയാണ് ജനങ്ങൾ.അധികൃതർ പാകിയ സർവ്വെകല്ല് നാട്ടുകാർ പിഴുത് പുഴയിലെറിയുന്നു. വീണ്ടും നാട്ടുന്നു, വീണ്ടും പിഴുതെറിയുന്നു. പിഴുതെറിയാൻ കല്ലിന്റെ ജൻമം ബാക്കിയാവുന്നു.കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കിയ സ്വപ്ന വീടിനെ രണ്ടായി പിളർത്തി കെ റെയിൽ സാക്ഷാത്കരിക്കാൻ നോക്കുന്ന സർക്കാരിനും മുഖ്യനും സാധാരണക്കാരായ ജനങ്ങൾ നൽകുന്ന മറുപടിയാണ് ഇത്.
ഏറ്റവും ഒടുവിൽ രഹസ്യമായി പിണറായി നടത്തിയ ഓപ്പറേഷനും നാട്ടുകാർ കയ്യോടെ പൊക്കി കുറ്റിക്കാട്ടിൽ എറിഞ്ഞു എന്നാണ് വിവരം.സിൽവർലൈൻ പദ്ധതിക്കായി നടാൽ ഭാഗത്ത് സർവേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്.
നിലവിലെ ദേശീയപാതയ്ക്കു കിഴക്കു ഭാഗത്ത് ആറുവരിപ്പാതയ്ക്കായി മണ്ണിട്ട് ഉയർത്തിയ ഭാഗവും കടന്നാണ് സർവേ സംഘം കല്ലിടാൻ ശ്രമിച്ചത്. ഇവിടെ കെ റെയിൽ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത് അപ്രതീക്ഷിതമായി. കഴിഞ്ഞ ദിവസം സർവേ മുടങ്ങിയ ചാല ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട ഭാഗത്തു നിന്ന് സർവേ പുനഃരാരംഭിക്കുമെന്നായിരുന്നു പ്രദേശവാസികൾ കരുതിയിരുന്നത്.
സർവേ ഉദ്യോഗസ്ഥരെ തടയാനുറച്ച് നാട്ടുകാരും സമരസമിതി പ്രവർത്തകരും ഈ ഭാഗത്ത് രാവിലെ മുതൽ കാത്തുനിൽക്കുന്നുമുണ്ടായിരുന്നു. എന്നാൽ സർവേ സംഘം ഇവിടേക്കു വരാതെ നടാൽ ഭാഗത്തേക്കു പോകുകയായിരുന്നു.
എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം നടക്കുന്ന ദിവസമായതിനാൽ പ്രദേശവാസികളിൽ ഏറെപ്പേരും രാവിലെ മുതൽ ക്ഷേത്രത്തിലായിരുന്നു. നടാൽ റെയിൽവേ ഗേറ്റിനു സമീപത്തു നിന്ന് കിഴക്കോട്ടു നടന്ന് ദേശീയപാതയ്ക്കു സമാന്തരമായി പുതിയ ആറുവരിപ്പാതയ്ക്കായി വയൽ മണ്ണിട്ടു നികത്തിയ ഭാഗവും കടന്നു കല്ല് സ്ഥാപിക്കാൻ സംഘം ശ്രമം തുടങ്ങി.
കുഴിയെടുത്തു കല്ല് കുഴിയിൽ താഴ്ത്തിയപ്പോഴേക്കും സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെത്തി എതിർപ്പറിയിച്ചു. അപ്പോഴേക്കും കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇവർക്കു പിന്നാലെ ക്ഷേത്രത്തിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും നാട്ടുകാരും കൂട്ടത്തോടെ അവിടേക്കെത്തി. കോൺക്രീറ്റ് ചെയ്തു കല്ല് ഉറപ്പിക്കാനുള്ള തൊഴിലാളികളുടെ ശ്രമം ഉന്തിലും തള്ളിലുമാണു കലാശിച്ചത്. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയതോടെ പൊലീസ് സംയമനം പാലിച്ചു.
വനിതാ പൊലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. അൽപനേരത്തെ പിടിവലിക്കു ശേഷം കല്ല് പിഴുതു നാട്ടുകാർ സമീപത്തെ കുറ്റിക്കാട്ടിലെറിഞ്ഞു. നിലവിലെ റെയിൽപാതയ്ക്കു വേണ്ടിയും ദേശീയ പാത ബൈപാസിനു വേണ്ടിയുമെല്ലാം വീടൊഴിഞ്ഞവരുടെ വീടുകളും പ്രദേശത്തുണ്ട്. ജലപാതയ്ക്കു വേണ്ടിയും ഈ ഭാഗത്ത് സർവേ നടന്നിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു വീടുമാറ്റം സാധ്യമല്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
ക്ഷേത്രത്തിൽ ആറാട്ട് നടക്കുന്ന ദിവസം ആരെയും അറിയിക്കാതെ കല്ലിടാൻ എത്തിയതു ശരിയായില്ലെന്നു പറഞ്ഞു നാട്ടുകാർ കെ റെയിൽ ഉദ്യോഗസ്ഥർക്കു നേരെ തിരിഞ്ഞു. വില്ലേജ് ഓഫിസിൽ അറിയിച്ചിരുന്നുവെന്നു കെ റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും പദ്ധതി ബാധിതരെ ആരെയും അറിയിക്കാതെയുള്ള സർവേ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. വീടിന്റെ പിൻവശത്തുകൂടി പറമ്പിൽക്കയറി കല്ല് സ്ഥാപിക്കാൻ ശ്രമിച്ചാലും ഉടൻ പിഴുതെറിയുമെന്നാണ് ജനങ്ങൾ പറയുന്നത്.
കെ റെയിലിന് വേണ്ടി മുഖ്യമന്ത്രി നടത്തുന്ന വായ്ത്താരി അസഹിഷ്ണുത നിറഞ്ഞ പുലഭ്യങ്ങളായി മാറുന്നത് താനുദ്ദേശിച്ച വിധത്തില്‍ അത് അടിച്ചേല്‍പ്പിക്കുന്നതിനെതിരായി വളരെ വേഗം പടര്‍ന്ന് പന്തലിച്ച ചെറുത്തുനില്‍പ്പുകള്‍ അപ്രതീക്ഷിതമാണെന്നതിനാലാണ്. കാരണം, ഒരു പമ്പരവിഡ്ഢി പോലും പറയാനറയ്ക്കുന്ന യുക്തികളാണ് അധികാര പ്രമത്തനായി മുഖ്യന്‍ തട്ടി വിടുന്നത്.
നിശ്ചിത സമയത്ത് നിശ്ചിതമായ പണം മുടക്കി ഒരു റോഡ് പോലും നിര്‍മ്മിച്ച ചരിത്രമില്ലാത്ത, പലതരം വികസനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെട്ട് തെരുവിലായ ജനങ്ങളെ അവഗണിച്ചു കൊണ്ടാണ് മധുര മനോഹര മനോജ്ഞ വാഗ്ദാനങ്ങള്‍ ഇതിന്റെ പേരില്‍ ചൊരിയുന്നത്. ഇതിന്റെ നിര്‍മ്മാണം ഒരിക്കലും സാധ്യമാകുകയില്ലെന്ന കാര്യം അടുത്തൊരു മഴക്കാലം തെളിയിക്കും.
കടക്കെണിയില്‍ വീണ് നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ തീറാധാരമെഴുത്തായി ഈ ദുഃസ്വപ്‌നം മാറുന്നതോടെ കേരളം ലോകത്തെ ആദ്യത്തെ കുടികിടപ്പ് സംസ്ഥാനമായി, എല്‍ഡിഎഫിന്റെ ഭാഷയില്‍, 'ലോകത്തിന് മാതൃക'യാകും. എന്നല്ല, കേരളത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്താന്‍ അറബിക്കടലില്‍ അരിച്ചു നോക്കേണ്ടിയും വരും.
വെറുതേ കുറേ ബഡായികള്‍ തട്ടി വിട്ട് കേരളം പോലൊരു ദുര്‍ബല മേഖലയില്‍ ഇത്രയധികം മുതല്‍ മുടക്കി ഈ വെള്ളി രേഖ വരയ്ക്കാനാകില്ല. പിന്നെയല്ലേ ദിവസവും രാവിലേ എഴുന്നേറ്റ് തിരുവനന്തപുരം-കാസറകോട് വിനോദ യാത്ര? വീട്ടമ്മമാരുടെ ഉറച്ച ചോദ്യങ്ങള്‍ മുഖ്യ റെയില്‍ മന്ത്രിയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ആയിരം ചോദ്യങ്ങള്‍ ജനങ്ങളുയര്‍ത്തുന്നുണ്ട്.
കെറെയിലിന്റെ അതിർത്തിക്കല്ലിടലിന് ഫെബ്രുവരി വരെ ചെലവാക്കിയത് 81.60 ലക്ഷം രൂപയാണ്.കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരുടെ ചെലവും ഓരോ സ്ഥലത്തും കല്ല് എത്തിക്കാനും സ്ഥാപിക്കാനും ചെലവായ തുക ഉൾപ്പടെയാണ് 81.60 ലക്ഷം രൂപയായത്.വിവിധ സർവ്വേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി.
അലൈൻമെന്റ് തയ്യാറാക്കാനുള്ള ലിഡാർ ആകാശ സർവേ-2.08 കോടി രൂപ,അതിർത്തിക്കല്ലിടൽ-81.60 ലക്ഷം രൂപ,ട്രാഫിക്- ട്രാൻസ്‌പോർട്ടേഷൻ 23.75 ലക്ഷം രൂപ,ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേ 8.75 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ്.ഡിപിആർ തയ്യാറാക്കാൻ 22 കോടിയാണ് ചെലവാക്കിയത്.
കെറെയിലിന്റെ പ്രചാരണങ്ങൾക്കായി 59.47 ലക്ഷം രൂപയും കെ റെയിലിനെതിരെ ഹൈക്കോടതിയിൽ എത്തിയ കേസുകൾ വാദിക്കാൻ 6.11 ലക്ഷം രൂപയും ചെലവായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദന് കെ റെയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാസർകോടു മുതൽ തിരുവനന്തപുരം വരെ കൂകിപ്പായുന്ന അതിവേഗ ട്രെയിൻ സർവ്വീസ് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2009ൽ ദാ…വന്നു എന്ന് കരുതിയതാണ്. മെട്രോമാൻ ഇ.ശ്രീധരന്റ നേതൃത്വത്തിൽ സർവ്വെ നടത്തിയതാണ്. മുപ്പതുകോടിയോളം ചെലവഴിച്ചായിരുന്നു സർവ്വേ നടപടി. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടു പോയില്ല. അന്നും പരിസ്ഥിതി ആഘാതവും സാമൂഹിക പ്രശ്‌നവും ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ഈ പദ്ധതിയെ പൂട്ടിക്കെട്ടിയാണ് പുതിയ കെ.റെയിൽ പദ്ധതി വരുന്നത്. പറഞ്ഞതാവട്ടെ ചെലവ് കുറയ്‌ക്കാനാണെന്ന ന്യായീകരണവും. എന്നാൽ ചെലവ് കുറയില്ലെന്നു മാത്രമല്ല, അന്നുയർത്തിയ എല്ലാതടസവാദങ്ങളും ഇരട്ടിയായി കെ.റെയിലിനും ബാധകമാവും. പ്രധാനപ്രശ്‌നം അതിവേഗ പാതവരുമ്പോൾ 20 മീറ്റർ ഉയരത്തിൽ ഇരുവശത്തും വൻമതിൽ ഉയരും എന്നതാണ്. ഇത് കേരളത്തെ നെടുകെ പിളർത്തുന്ന മതിലാവും.
കഴിഞ്ഞ വർഷം സർവ്വെ ആരംഭിച്ചതോടെ പ്രതിഷേധവും അരങ്ങേറി. ഏത് പദ്ധതിവരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം എന്നു പറഞ്ഞ് പ്രതിഷേധത്തെ നിസാരവൽക്കരിക്കാനുള്ള ശ്രമം സർക്കാർ നടത്തുമ്പോൾ നാട്ടുകാർ ജീവൻമരണ പോരാട്ടത്തിലാണ്. എങ്ങും പ്രതിഷേധം കനക്കുന്നു.
https://www.facebook.com/Malayalivartha
























