പിണറായിയെ പാണ്ട്യാലമുക്ക് ഒളിവ് അസ്വസ്ഥനാക്കുന്നു; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്; രേഷ്മയെ രക്ഷിക്കുന്നത് ആ വിശ്വസം

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് കൊലക്കേസ് പ്രതി ഒളിവില്‍ താമസിച്ചത് മുഖ്യമന്ത്രിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് പ്രതിയുമായുള്ള യുവതിയുടെ പങ്കും അന്വേഷിക്കാന്‍ തീരുമാനിച്ചത്.
ഇവിടെ എത്തുന്നവരെ സി പി എം പ്രത്യേകം നിരീക്ഷിക്കാറുണ്ട്. എന്നിട്ടും നിജില്‍ദാസിനെ കണ്ടെത്തിയില്ലെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം രേഷ്മയെ സി പി എം അത്രയേറെ വിശ്വസിക്കുന്നു എന്നതാണ്. ആ വിശ്വാസമാണ് രേഷ്മയെ കൊണ്ടിത് ചെയ്യിച്ചത്.
നിജില്‍ദാസിന് ഒളിച്ചുകഴിയാന്‍ രേഷ്മ വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണമെന്നുപറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്.
17 മുതല്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പുന്നോല്‍ അമൃത വിദ്യാലയത്തിലേക്ക് നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്മ എത്തിയത്.
ബസ് സ്‌റ്റോപ്പില്‍നിന്ന് സ്‌കൂളിലും തിരിച്ചും എത്തിക്കാന്‍ കൃത്യസമയത്ത് നിജില്‍ദാസ് എത്തുമായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളും.
മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന അണ്ടലൂര്‍ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. അണ്ടലൂര്‍ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ടുവര്‍ഷം മുമ്പ് കുടുംബം നിര്‍മിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചുതാമസിപ്പിച്ചത് ഐ.പി.സി 212 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തലശ്ശേരി പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് പിടികൂടിയത് ഫോണ്‍കോളുകളും വാട്‌സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജില്‍ദാസ്(38) ഭാര്യയുമായി വാട്‌സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ഫോണ്‍വിളികളും വാട്‌സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കില്‍ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈല്‍ ടവറിന് കീഴിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനൊടുവിലാണ് അധ്യാപികയായ അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം.രേഷ്മ(42)യുടെ ഭര്‍ത്താവ് പ്രശാന്തിന്റെ വാടകവീട്ടില്‍നിന്നാണ് നിജില്‍ദാസിനെ പോലീസ് പിടികൂടിയത്.
അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.
പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ രേഷ്മയും നിജില്‍ദാസും വാട്‌സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്.
നേരത്തെ ഈ വീട് കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരുന്നതായാണ് വിവരം. തലശ്ശേരി അമൃതവിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രേഷ്മയ്ക്ക്, അടുത്തിടെ ചില സംഘടനകള്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു. ഇക്കാര്യം സ്‌കൂളിന്റെ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആകെ 16 പേര്‍ പ്രതികളായ കേസില്‍ ഇതോടെ 14 പേര്‍ അറസ്റ്റിലായി. കേസില്‍ ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്.ഐ. ടി.എം. വിപിന്‍, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്. ഇതിന് പിന്നാലെയാണ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനുനേരേ ബോംബേറ് ഉണ്ടായത്. അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി വൈകി സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്റ്റീല്‍ബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. പിണറായി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സി പി എം പ്രവര്‍ത്തകര്‍ പിണറായിയില്‍ ബോംബ് എറിയില്ലെന്ന് സി പി എം വിശ്വസിക്കുന്നു. അതു തന്നെയാണ് പി.ജയരാജനെ സംശയിക്കാനുള്ള കാരണം.
അതിനിടെ മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വന്‍ പോലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്. ബോംബേറ് നടന്ന വീടിനും പോലീസ് സുരക്ഷയൊരുക്കി. ഇനിയും വീടിന് നേരെ ആക്രമണമുണ്ടാകുമെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























