മൂന്നേ മൂന്ന് മീൻ.... വിറ്റുപോയത് രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക്; കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ കണ്ട് പലരും ഒന്ന് ഞെട്ടി, ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡർ, മോഹവിലയ്ക്ക് കാരണം കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഈ 'എയര്‍ ബ്ലാഡർ' തന്നെ....

കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച് കൊല്ലം നീണ്ടകര തുറമുഖത്ത് മൂന്നേ മൂന്ന് മൂന്ന് മീനുകൾ വിറ്റുപോയത് രണ്ടേകാൽ ലക്ഷം രൂപയ്ക്ക്. നിമിഷം നേരം കൊണ്ടാണ് ലേലം വിളിയിൽ ലക്ഷങ്ങളാണ് കൂടിയത്. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോര അതായത് ഗോല്‍ ആണ് ഇതിലെ നായകൻ. ഈ മീനാണ് കഴിഞ്ഞദിവസം കൊല്ലം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്. ഇതിനുകാരണം മറ്റൊന്നുമല്ല.
എന്തെന്നാൽ ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഈ പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ 'എയര്‍ ബ്ലാഡറാ'ണ് ഈ മീനിന്റെ മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. എങ്കിലും കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത് എന്നത് ഏവരെയും അമ്പരപ്പിലാഴ്ത്തി.
അതേസമയം ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലില്‍പോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് ഈ മീന്‍ ലഭിച്ചത്. നീണ്ടകരയില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന ഈ മത്സ്യത്തെ ലഭിച്ചത്. മൂന്നെണ്ണത്തില്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള രണ്ട് ആണ്‍ മത്സ്യവും ഉള്‍പ്പെട്ടിരുന്നതായി ലൂക്ക വ്യക്തമാക്കി. തീരക്കടലില്‍ കല്ലിലാണ് സാധാരണയായി ഇവയെ കാണാറുള്ളത്. 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കാണ് ലഭിക്കുക. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
കൂടാതെ ഇതിന്റെ ഇറച്ചിക്ക് അത്ര വിലയില്ല. കിലോയ്ക്ക് 250 വരെയേ വില ഉണ്ടാകൂ. 10കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് പളുങ്ക് കാണപ്പെടുന്നത്. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലേക്കാണ് ഈ മത്സ്യം പോകുന്നതെന്ന് വ്യാപാരി ജോളി മറൈന്‍ എക്‌സ്പോര്‍ട്ട് ഉടമ ടൈറ്റസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ സിംഗപ്പൂരില്‍ വൈന്‍ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാന്‍ മാംസവും ഉപയോഗിക്കുകയാണ് ചെയ്യുക. കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന്‍ വള്ളത്തിനാണ് ഈ മീന്‍ ലഭിച്ചത്. നീണ്ടകര ഹാര്‍ബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയുമാണ്.
കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ വരെ ലഭിച്ചിരുന്നു.
അയോഡിന്‍, ഒമേഗ-3, ഇരുമ്പ്, ടോറിന്‍, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായതിനാലാണ് സീ ഗോള്‍ഡ് (Sea Gold)അഥവാ കടല്‍ സ്വര്‍ണം' എന്ന് ഇവയെ വിളിക്കുന്നതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. പി യു സക്കറിയ ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി. ജൈവശാസ്ത്രപരമായി 'പ്രോട്ടോണിബിയ ഡയകാന്തസ്' (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























