കണ്ണൂർ സി പി എമ്മിൻ്റെ ഉടുമുണ്ട് ഉരിഞ്ഞ് ജയരാജൻ: ആയങ്കിയും തില്ലങ്കേരിയും രംഗത്ത്. പണി! പണിയോട് പണി...
കണ്ണൂർ സിപിഎമ്മിൻ്റെ ഉടയാട അഴിഞ്ഞു വീഴുന്നു സിപിഎമ്മിൻ്റെ പഴയ കാല ഗുണ്ടകളും പി.ജയരാജൻ്റെ വിശ്വസ്തരുമായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമാണ് പാർട്ടിക്കെതിരെ കേട്ടാൽ അറയ്ക്കുന്ന കഥകളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മുറിവേറ്റ സിംഹമായ പി.ജയരാജൻ്റെ സകലമാന പിന്തുണയും ഇവർക്കുണ്ടെന്ന് വേണം മനസിലാക്കാൻ. വൈകാതെ പി.ശശിയുടെ നിറം ചാർത്തുന്ന കഥകളും അർജുനും ആകാശും പുറത്തുവിടുമെന്നാണ് മനസ്സിലാക്കുന്നത്.
ഇത് മനസിലാക്കിയ പി ശശി ജയരാജന് ഒന്നാന്തരം പണി കൊടുത്തു.. ശശിയെ അഭിനവ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ എതിർത്തപ്പോൾ തനിക്ക് ഇത്തരത്തിൽ ഒരു പണി വരുമെന്ന് പി.ജെ ഓർത്തു കാണില്ല.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും എതിരായ സി പി എം നീക്കം പി ജയരാജനുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പണിയായി സി പി എമ്മിലെ ടീം കണ്ണൂർ വ്യാഖ്യാനിക്കുന്നു. പി.ശശിയുടെ രംഗപ്രവേശത്തോടെയാണ് കണ്ണൂരിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തർ പരാതിയുമായി രംഗത്തെത്തിയത്. ആകാശും അർജുനും പി.ജയരാജൻ്റെ വിശ്വസ്ത അണികളാണ്
അർജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐയാണ് പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.
സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്വാഭാവികമായും പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായതു കൊണ്ട് വളരെ വേഗം നടപടി വരുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ചില നേതാക്കളുടെ ബന്ധം പാർട്ടിക്ക് കളങ്കമാണെന്ന
കണ്ണൂർ ജില്ലാ സമ്മേളനത്തിലെ വിമർശനം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു.
ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്.
സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല.
തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നായിരുന്നു പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് മുഴുവൻ പരസ്പരം പോരടിക്കുന്ന സി പി എമ്മും സിപിഐയും പി ജയരാജൻ്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.
കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നാണ് സന്തോഷ് പറയുന്നത്.
പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറയുന്നു.
രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് . ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
വലതുപക്ഷ പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതൽ തന്നെയുള്ള ബോധവൽക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാൽ, നവലിബറൽ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഈയൊരു മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളും തെളിയിക്കുന്നു.
മാഫിയാപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല സോഷ്യൽ മാധ്യമങ്ങളിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം.
ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന് സി പി ഐ നേതാവ് വിമർശിക്കുന്നു.
സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു.
അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികൾക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇത്തരം ഇടങ്ങളിൽ തന്നെയാണ് സി അച്യുതമേനോനെപോലുള്ള അസാധാരണമായ നേതൃപാടവവും കമ്മ്യുണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നതും എന്നത് ഗർഹണീയമാണ്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനൽവല്ക്കരണത്തിൽ ഒരു പ്രധാന ഘടകമാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നുവെങ്കിൽ, ഇപ്പോൾ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.
കൊലപാതകകേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരും അവരുടെ കുടുംബവും പിന്നീട് നേരിടുന്ന സാമൂഹ്യബഹിഷ്ക്കരണവും അന്യവൽക്കരണവും മറ്റും ക്വട്ടേഷൻ സംഘങ്ങളെ ഈ രംഗത്ത് എത്തിക്കുകയും സ്വാഭാവികമായി അത് പാർട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങൾ ആയി വളരാൻ ഈ ഗ്രൂപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
മാത്രമല്ല, കേസിൽ പ്രതിയായി ശിക്ഷിക്കപ്പെടുന്നവർക്ക് പിന്നീട് സാധാരണ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ ജയിലിൽ നിന്നും ഉറവെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പിടിയിലേക്ക് എളുപ്പത്തിൽ വഴുതിവീണുപോകുന്നു. പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ തലവേദനയായി ഈ സംഘങ്ങൾ പിന്നീട് മാറുന്നതായി കാണാം.
ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിർക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവർത്തകരും മാധ്യമങ്ങളും ചെയ്യേണ്ടത്-
സി പി ഐ നേതാവ് വിമർശിക്കുന്നു.
ഇ.കെ. നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർ.എസ്.എസ് ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് അദ്ദേഹം. ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്.
എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിന്റെ പ്രതിഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ട്രീയ കൊലപാതകം നടന്നതും ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധമാക്കിയതും അന്ന് വലിയ തിരിച്ചടിയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.
സ്ഥാനമാനങ്ങളില്ലെങ്കിലും പി.ജെ ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെ പി.ജെ ആർമിക്ക് പാർട്ടി വിലക്കേർപ്പെടുത്തി. റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.
പി.ജെ ആർമിയുടെ അമരക്കാരായിരുന്നു അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും. ഇവർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി. ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞുവെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഈ വിവാദമായിരുന്നു.
കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച് സി.ഐ.ടി.യു നേതാവ് കെ.പി. സഹദേവൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിർത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നുമാണ് പറയുന്നത്.
പാർട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരിൽ ജയരാജനു പിന്നിൽ അണിനിരന്ന പ്രവർത്തകരിൽ പലരും ഇന്ന് പാർട്ടിയിലില്ല. ഏതാനും ദിവസം മുമ്പ് ആന്തൂരിൽ നടപടിക്ക് വിധേയരായവരിൽ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തകരുണ്ട്.
പാർലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവർത്തിക്കാത്ത മുതിർന്ന നേതാവായ ജയരാജൻ, നിലവിൽ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല.
ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണുള്ളത്. അടുത്ത യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിർദേശം പ്രാവർത്തികമാവുകയും, 75 വയസ്സ് എന്ന നിബന്ധന കർശനമാക്കുകയും ചെയ്താൽ ജയരാജനു മുന്നിലെ വഴികൾ അടയും. അദ്ദേഹത്തിന് 70 വയസ്സാണ് ഇപ്പോൾ പ്രായം.
മുതിർന്ന അംഗങ്ങളിൽ പലരും ജില്ല, സംസ്ഥാന കമ്മിറ്റികളിൽ നിന്ന് ഒഴിയേണ്ടി വരും. കേഡർ പാർട്ടിയിൽ നേതൃത്വത്തിന് അനഭിമതരായവരെ പിൻതുണക്കാൻ അണികളും ഒപ്പമുണ്ടായി എന്നു വരില്ല. ഫലത്തിൽ ജയരാജനു മുന്നിൽ സംഘടനയുടെയും ഭരണത്തിന്റെയും വാതിലുകൾ അടഞ്ഞു എന്നും വരാം. ഇതെല്ലാം മുന്നിൽ കണ്ടാണ് ജയരാജനും നീങ്ങുന്നത്.
https://www.facebook.com/Malayalivartha