വൈക്കം നഗരസഭയിലെ നാലാം നമ്പർ അങ്കണവാടി കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായ സംഭവത്തിൽ നടപടി; കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഐ.സി.ഡി.എസ് ഫീൽഡ് സൂപ്പർവൈസർ അനീറ്റ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ
വൈക്കം നഗരസഭയിലെ നാലാം നമ്പർ അങ്കണവാടി കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായ സംഭവത്തിൽ നടപടി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഐ.സി.ഡി.എസ് ഫീൽഡ് സൂപ്പർവൈസർ അനീറ്റ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.
അങ്കണവാടി കെട്ടിടത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ജില്ലയുടെ അംഗൻവാടികളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ജില്ലയിൽ 2500 അംഗൻവാടികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടടമുള്ളവ, വാടകയ്ക്ക് പ്രവർത്തിക്കുന്നവ, സുരക്ഷിതമായതും അല്ലാത്തതുമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവ എന്നിങ്ങനെ വേർതിരിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഒരു മാസം മുമ്പ് റിപ്പോർട്ട് നേടിയിരുന്നുവെങ്കിലും ഇതുവരെ തന്റെ മുന്നിൽ എത്താത്തിനാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കാനായിരുന്നില്ല. വൈക്കത്ത് അംഗൻവാടി തകർന്ന് ഒരുകുട്ടിക്ക് പരിക്കേറ്റതുമായുണ്ടായ വിഷയത്തെ തുടർന്ന് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈക്കത്തെ സംഭവത്തിൽ പരിക്കേറ്റ കുഞ്ഞ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ഒരുവർഷം മുമ്പാണ് നിലവിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. കെട്ടിടത്തിന് അധികൃതർ ഫിറ്റ്നസ് നൽകാനുണ്ടായ സാഹചര്യവും അപകടമുണ്ടായ സാഹചര്യവും പരിശോധിക്കുമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha