'ഗുഡ് ബൈ ഗുഡ് ലക്ക് കോണ്‍ഗ്രസ്' എന്നു പറഞ്ഞ് ജാഗര്‍ പടിയിറങ്ങി..മല എലിയ പ്രസവിച്ച പോലായി ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്താശിബിരം
മല എലിയ പ്രസവിച്ച പോലായി ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്താശിബിരം. രാഹുല്‍ഗാന്ധി ഉപാധ്യക്ഷ സ്ഥാനത്തേക്കുവന്ന 2013-ലെ ജയ്പൂര്‍ ചിന്താശിബിരത്തിനു ശേഷം ഒമ്പതു വര്‍ഷം കടന്നു പോയിരിക്കുന്നു. ഇപ്പോഴെങ്കിലും അവര്‍ ചിന്താശേഷി വീണ്ടെടുത്തു എന്നതുമാത്രമാണ് ആകെ ആശ്വാസം. ചിന്താശേഷി ഉള്ളവരാരെങ്കിലും കോണ്‍ഗ്രസില്‍ ഇനി അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യം ആരും ചോദിക്കരുത്. ഇപ്പോള്‍ ശിബിരത്തിന്റെ തീരുമാനങ്ങളായി പുറത്തു വന്നിരിക്കുന്ന കാര്യങ്ങളില്‍ ചിന്തയുടെ അവശിഷ്ടങ്ങളൊന്നും കാണാനില്ല എന്നു മാത്രം പറയാം.
രാജസ്ഥാനില്‍ ഉദയ്പൂരിലെ താജ് ആരവല്ലി എന്ന പഞ്ചനക്ഷത്രഹോട്ടലില്‍ 422 പ്രതിനിധികള്‍ ചിന്താവിഷ്ടരായിരിക്കുമ്പോള്‍ പഞ്ചാബില്‍ ഒരു സംഭവമുണ്ടായി. അവിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുകയാണെന്ന്് അറിയിച്ചു. 'ഗുഡ് ബൈ ഗുഡ് ലക്ക് കോണ്‍ഗ്രസ്' എന്നു പറഞ്ഞു കൊണ്ടാണ് ജാഗര്‍ പടിയിറങ്ങിയത്.
ഒരിടവേളയ്ക്കു ശേഷം മധ്യപ്രദേശില്‍ ജ്യോതിരാധിത്യസിന്ധ്യയിലാരംഭിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമീന്ദര്‍ സിംഗ്, മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വനീകുമാര്‍, മുന്‍ അസം പാര്‍ട്ടി അധ്യക്ഷന്‍ റിബുന്‍ ബോറ, ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവായിരുന്ന ജിതിന്‍ പ്രസാദ, പി.സി.ചാക്കോ, രണ്ടാം യുപി.എ സര്‍ക്കാരില്‍ ആഭ്യന്തരസഹമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആര്‍.പി.എന്‍ സിംഗ് എന്നിവരിലൂടെയാണ് ഇപ്പോള്‍ സുനില്‍ ജാഖറില്‍ എത്തി നില്‍ക്കുന്നത്. ഇനി ആരൊക്കെ എന്നത് വരും നാളുകളില്‍ വ്യക്തമാകും. എന്തായാലും ഈ പേരുകള്‍ അവസാനത്തേതാകില്ല.
പാര്‍ട്ടി വിടുമ്പോള്‍ ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ ചില സമാനകള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനം സംഘടനാ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. വളരെക്കാലം പരിഹാരത്തിന് കാത്തുനിന്ന ശേഷമാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നും ഓര്‍ക്കുക. തല്‍ക്കാലം അതവിടെ നിില്‍ക്കട്ടെ. നമുക്ക് ചിന്തന്‍ ശിബിരത്തിലേക്കുവരാം.
ചിന്തന്‍ ശിബരത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ആറു സമതികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്തു എന്നാണ് പറയുന്നത്. എന്തായാലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധിയെ ആഴത്തില്‍ സമീപിക്കുന്നവയല്ല.
പലതും ഉപരിപ്ലവങ്ങളും അവര്‍ തന്നെ വരും കാലത്ത് സമാധാനങ്ങള്‍ കണ്ടെത്തി ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ളതുമാണ്. ചുരുത്തില്‍ മൂന്നു ദിവസത്തെ തീറ്റിയും കുടിയും മാത്രം മെച്ചമായി എന്നു പറയാം. രാജസ്ഥാനില്‍ ഇതുവരെ പോകാന്‍ കഴിഞ്ഞാട്ടില്ലാത്ത പ്രതിനിധകള്‍ക്ക് അതും സാധിച്ചു. അതിനപ്പുറത്ത് ഒന്നുമില്ല. ഒന്നും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചുമില്ല.
ബി.ജെ.പി സംഘപരിവാര്‍ ഭരണത്തില്‍ വന്‍ പ്രശ്‌നങ്ങളാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ഉത്കണ്ഠാകുലമാണ് രാജ്യം. മറ്റു ചോയിസുകള്‍ ഒന്നും അവരുടെ മുന്നിലിപ്പോഴില്ല. 2024-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും മറ്റൊരു സാധ്യത തെളിഞ്ഞുവരുമോ എന്നാണ് രാജ്യം ചിന്തിക്കുന്നത്. ഇതിനു സമാധാനം ഉദയ്പൂരില്‍ നിന്നുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കിയതും. പക്ഷേ അങ്ങനെയൊന്നും കാണാനായില്ല. കാതലായ വിഷയങ്ങളിലേക്കൊന്നും അവര്‍ കടന്നില്ല.
വര്‍ഗീയത, വിലക്കയറ്റം, തൊഴിലില്ലായ്മ, ന്യൂനപക്ഷപ്രശ്‌നങ്ങള്‍, രാജ്യത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായ മതേതരത്വം നേരിടുന്ന പ്രതിസന്ധികള്‍, മുറിവേല്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ കൊടിയ സാമ്പത്തിക വിഷയങ്ങള്‍ ഇവയൊന്നും കാര്യമായ ചിന്തയ്ക്ക് വഴിവച്ചില്ല എന്നത് നിര്‍ഭാഗ്യകരമായി.കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഭാരത് ജോഡോ യാത്ര എന്ന പരില്‍ ഒരു യാത്ര നടത്തുമെന്നതുമാത്രണ് കാര്യമായൊരു തീരുമാനം. ഈ യാത്രയില്‍ പക്ഷേ ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുവാനും അവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുമാനും പുതൊയുരുന്മേഷം പകരാനും കഴിയുമോ എന്ന കാര്യം സംശയമാണ്.
ജനങ്ങളുടെ മനസിലേക്ക് കാലം എറിഞ്ഞു കൊടുത്തിരിക്കുന്ന സമസ്യകള്‍ക്ക് കോണ്‍ഗ്രിന് ഉത്തരമില്ല. ആ ഉത്തരങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണമൊന്നും ശിബിരത്തില്‍ ഉണ്ടായതുമില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കുറേ കോണ്‍ഗ്രസുകാര്‍ തെക്കുവടക്കു നടന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇതൊന്നും രാഹുല്‍ ഗാന്ധിയുടേയോ സോണിയാഗന്ധിയുടേയോ മുഖത്തു നോക്കിപ്പറയാന്‍ ശേഷിയുള്ളവര്‍ ഇന്നു ആ പാര്‍ട്ടിയില്‍ ഇല്ല.
കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആഴത്തിലുള്ള വേരുകള്‍ ഉണ്ട്. അതു മനസിലാക്കാനുള്ള ചരിത്രബോധവും ചിന്താശേഷിയും നേതാക്കള്‍ക്കുണ്ടാകണമെന്നു മാത്രം. അതു മനസിലാക്കിയിട്ടുവേണം പുതിയ കാലത്തേയും ബി.ജെ.പിയേയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടത്.1916-ല്‍ അമേരിക്കയിലെ സിയാറ്റിനില്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ നടത്തിയൊരു പ്രഭാഷണമുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ.
'ഇന്ത്യയില്‍ രാഷ്ട്രീയ സമരങ്ങളുടെ ആരംഭകാലത്ത് പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ രൂപപ്പെട്ടിരുന്നില്ല. അക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. അധികാരികളില്‍ നിന്ന് തുച്ഛമായ ആനുകൂല്യങ്ങള്‍ മാത്രമേ അവര്‍ ആവശ്യപ്പെട്ടിരുന്നുള്ളു'.
ബാലഗംഗാധരതലകനേപ്പോലുള്ള തീവ്രനിലപാടുകാര്‍ ഗണേശോല്‍സവം പോലുള്ള കൂട്ടായ്മകള്‍ കൂടി സമരത്തിന്റെ ഭാഗമാക്കണമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീടുള്ള കോണ്‍ഗ്രസ് ചരിത്രം വ്യത്യസ്തമായ ആശയസമരങ്ങളുടെ പോരാട്ട ചരിത്രം കൂടിയാണ്. പ്രഥമികമായി കോണ്‍ഗ്രസ് കാരായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കെത്തിയ അന്നത്തെ ദേശീയ നേതാക്കള്‍ പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യം കോണ്‍ഗ്രസ് അംഗീകരിക്കണമെന്നു വാദിച്ചു.
തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സംഘടനകളെ സമരത്തില്‍ അണിനിരത്താനും നാട്ടുരാജാക്കന്മാരും ജന്മിമാരും ഇന്ത്യക്കാരായതിനാല്‍ ബ്രിട്ടീഷ് കാര്‍ക്കെതരെയുള്ള സമരം നാട്ടുരാജ്യങ്ങളില്‍ വേണ്ടതില്ലെന്ന നിലപാടുകള്‍ തിരുത്താനും അവര്‍ കോണ്‍ഗ്രസിനുള്ളില്‍ പോരാടിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഫലമായി സ്വീകരിക്കപ്പെട്ട നിലപാടുകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നായക പദവിയിലേക്കുയര്‍ത്തിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പുരോഗമന നിലപാടുകള്‍ സ്വീകരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ബി.ജെ.പി.മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനോട് കീഴ്‌പ്പെടുകയാണ്. ചൂണവും സാമൂഹ്യവിവേചനവും നിര്‍ബന്ധിതമാക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ വര്‍ഗനയം. സ്വാതന്ത്രത്തിനു ശേഷം ജന്മിത്തത്തേയും അതിന്റെ ചൂഷണ ലക്ഷ്യങ്ങളേയും നിരാകരിക്കുന്നതിനു പകരം കോണ്‍ഗ്രസ് അതിന്റെ സംരക്ഷകരായി മാറുകയായിരുന്നു. രാജവാഴ്ചയുടേയും ജന്മിത്തത്തിന്റേയും ഗൃഹാതുരത്വം പേറുന്ന രാഷ്ട്രീയ മണ്ഡലത്തില്‍ അഭിരമിക്കുകയും അതിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്യുന്ന സംഘപരിവാറിന് കീഴ്‌പ്പെടാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധമാക്കുന്നത്് ഇന്ത്യന്‍ ബൂര്‍ഷ്വാവര്‍ഗത്തിന്റെ ജന്മിത്താനുകൂല നയം മൂലമാണ്. ഇതാണ് കോണ്‍ഗ്രസ് സംഘടനാ പരമായും ആശയപരമായും നേരിടുന പ്രതിസന്ധി.
ഇതു മനസിലാക്കാതെ ഉപരിപ്ലവമായ നടപടികള്‍ കൊണ്ട് കോണ്‍ഗ്രസിന് കാലത്തെ അതിജീവിക്കാന്‍ കഴിയില്ല.സാമ്രാജ്യവിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ ബലിയര്‍പ്പിച്ച് പ്രതിവിപ്ലവകാരികളായി കോണ്‍ഗ്രസ് സ്വയം മാറിയതിന്റെ മറ്റൊരു മേഖല ആഗോളവല്‍ക്കരണ നയങ്ങളാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ഒരു പരിധിവരെ ഇന്ദിരാഗാന്ധിയുടേയും ദേശീയനയങ്ങള്‍ റദ്ദുചെയ്തുകൊണ്ടാണ് നരസിംഹറാവുവും ഡോ.മന്‍മോഹന്‍സിംഗും സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ ലക്കുകെട്ട നടപടികള്‍ സ്വീകരിച്ചത്. ബി.ജെ.പി.സര്‍ക്കാരും അതേ വഴിയിലാണ് സഞ്ചരിക്കുന്നത്. എങ്കിലും ജനരോഷം മറികടക്കാന്‍ അവരുടെ കയ്യില്‍ വര്‍ഗീയതയുടെ തുറുപ്പു ചീട്ടുണ്ട്.
അതേ കളരിയില്‍ കളിക്കാനിറങ്ങിയ കോണ്‍ഗ്രസ് വിളറി നില്‍ക്കുന്നതിനു കാരണം മതത്തിന്റേയും മറ്റ് സ്വത്വവാദങ്ങളുടേയും പേരില്‍ നില്‍ക്കുന്നവര്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ സ്വയം പ്രതിരോധശേഷി ഏറെ ഉണ്ടെന്നതിനാലാണ്. ഫ്യൂഡലിസവുമായുള്ള ബന്ധവും സമ്രാജ്യ മൂലധനശക്തികളോടുള്ള ബന്ധവും മുതലാളിത്ത നയങ്ങളാണ് കോണ്‍ഗ്രസ് അതിന്റെ നടത്തിപ്പുകാരായതാണ് തുടര്‍ച്ചയായി കോണ്‍ഗ്രസിന്തിരിച്ചടിനേരിടാന്‍ കാരണം. ഇത്തരം അടിസ്ഥാന വിഷയങ്ങളെ അഭിമുഖീകരിക്കാതെ കോണ്‍ഗ്രസിന് നലനില്‍ക്കാനോ ബി.ജെ.പിക്ക് ബദലാകാനോ സാധ്യമല്ല.
എല്ലാകാര്യങ്ങളിലുമുള്ള നിലപാടുകളില്‍ വ്യക്തതവരുത്തുകയും അത് പ്രവര്‍ത്തയില്‍ കൊണ്ടുവരികയും ചെയ്തുകൊണ്ട് ജനവിശ്വാസം വീണ്ടെടുക്കുകയാണ് ആദ്യം വേണ്ടത്. ആശയങ്ങള്‍ക്കു വ്യക്തത വന്നാല്‍ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹകരിക്കാന്‍ അല്‍പം കൂടി എളുപ്പമാകും. എല്ലാതലമുറകളേയും ഒരുമിച്ച് ആകര്‍ഷിക്കാനുമാകും. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗസിനെ നയിക്കാന്‍ കരുത്തുള്ള ആര്‍ക്കുമാകും. രാഹുലും സോണിയയും അപ്രസക്തരാകും. ഗാന്ധികുടുംബത്തെ കോണ്‍ഗ്രസിന് അമിതമായി ആശ്രയിക്കേണ്ടിവരുന്നത് ആശയങ്ങളിലെ വ്യക്തതക്കുറവും ധാര്‍മിക ജീര്‍ണതയും കൊണ്ടുമാത്രമാണ്. ഇതു രണ്ടും പരിഹരിക്കാനായാല്‍ ഒരു തിരിച്ചുവരവിനുള്ള സാധ്യത വിദൂരമല്ല. അല്ലാതെ തരികിടകള്‍ കൊണ്ട് ഇനി ജനങ്ങളെ പറ്റിക്കാനാകില്ല.
https://www.facebook.com/Malayalivartha