സംസ്ഥാനത്ത് 22 വരെ വ്യാപക മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും...!

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യെല്ലോ അലേര്‍ട്ടുള്ള ജില്ലകളുടെ കൂട്ടത്തിലേക്ക് വയനാട് ജില്ലയെ കൂടി ഉള്‍പ്പെടുത്തി. മൊത്തം എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കര്‍ണ്ണാടകത്തിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും.
മഴ ഞായറാഴ്ച കൂടി തുടരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.വടക്ക് കേരള തീരങ്ങളിലും തെക്ക് കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇവിടങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha