കേരളം കാത്തിരുന്ന ശിക്ഷ വിധി...! വിസ്മയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കിരൺ കുമാറിന് 10 വർഷം തടവ് ശിക്ഷ, പന്ത്രണ്ടര ലക്ഷം രൂപ പിഴ, രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക്...

വിസ്മയ സ്ത്രീധന പീഡന മരണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടക്കണം. ഇതിൽ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.സ്ത്രീധന മരണം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് 2 വകുപ്പുകളിൽ യഥാക്രമം 6, 2 വർഷം വീതം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയായിരുന്നു.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ അച്ഛന് സുഖമില്ല. ആരും നോക്കാനില്ല. കുടുംബത്തിന്റെ ചുമതല തനിക്കെന്നും ശിക്ഷാ ഇളവ് വേണമെന്നും കിരൺ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണെന്നും കിരൺ വാദിച്ചു. എന്നാൽ സ്ത്രീധനത്തിനായി പ്രതി വിസ്മയയെ നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ല. പ്രതിയോട് അനുകമ്പ പാടില്ല രാജ്യം ഉറ്റുനോക്കുന്ന വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. ജീവപര്യന്തം പാടില്ലെന്നും. അതിനുള്ള തെറ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യയെന്നുമാണ് പ്രതി ഭാഗം വാദിച്ചത്
കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത് ശിക്ഷ വിധി പുറപ്പെടുവിച്ചത്.സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. നാലുമാസമാണ് വിചാരണ ഉണ്ടായത്. തുടര്‍ന്ന് മെയ് 17 വാചരണ പൂര്‍ത്തിയായിരുന്നു. 41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതിപീഡത്തെ സഹായിച്ചത്. കേസിലെ ഏക പ്രതിയാണ് കിരണ്‍ കുമാര്‍.
2021 ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്രതി.
https://www.facebook.com/Malayalivartha