ചീനാക്കാരന്റെ കുരുട്ടുബുദ്ധി; നവംബറിലെ തുടക്കത്തിൽ തന്നെ വൈറസിനെക്കുറിച്ച് ചൈന അറിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; കൊവിഡ് വൈറസ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി വീണ്ടും അമേരിക്ക
കൊവിഡ് വൈറസ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി വീണ്ടും അമെരിക്ക. നവംബറിലെ തുടക്കത്തിൽ തന്നെ വൈറസിനെക്കുറിച്ച് ചൈന അറിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ, വിവരങ്ങൾ ചൈന ഒളിച്ചുവച്ചു. അവർ സുതാര്യമായല്ല നീങ്ങിയത്.
എന്തായാലും ഡിസംബർ മധ്യത്തോടെ ഉറപ്പായും കാര്യങ്ങൾ അവർക്കു വ്യക്തമായിട്ടുണ്ട്. ഈ വൈറസ് ലോകത്ത് ആർക്കും വരാവുന്നതാണെന്ന് തിരിച്ചറിയാൻ അവർ വൈകി. ലോകാരോഗ്യ സംഘടനയ്ക്കുപോലും സമയത്തു വിവരം നൽകിയില്ല- പോംപിയോ ഒരഭിമുഖത്തിൽ പറഞ്ഞു.
ഇനിയും ഒരുപാടു കാര്യങ്ങൾ ചൈനയിൽ നിന്ന് യുഎസിനു കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം. വുഹാനിൽ വൈറസ് കണ്ടെത്തിയ യഥാർഥ സാംപിളിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയണം. സുതാര്യത വളരെ പ്രധാനമാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ എന്തൊക്കെ നടന്നുവെന്ന് ലോകത്തിനു വ്യക്തമായി അറിയണം. യുഎസിൽ മാത്രമല്ല, ലോകത്താകെ ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. തുടക്കത്തിൽ ചൈന എല്ലാം രഹസ്യമാക്കി വച്ചതു വിനയായി. രോഗത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയവരെ തടവിലാക്കി.
അപകടകരമായ വൈറസിനെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിവരം വരുന്നത് ഡിസംബർ 31നാണെന്ന് പോംപിയോ പറഞ്ഞു. വുഹാനിലെ അപകടകരമായ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ആദ്യം സംസാരിക്കുന്നത് ജനുവരി നാലിനാണ്; ട്വിറ്ററിലൂടെ. അടുത്ത ദിവസം വിശദമായ വിവരങ്ങൾ അംഗരാജ്യങ്ങൾക്കു നൽകി- അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് കൊവിഡ് വ്യാപനം ഇത്ര രൂക്ഷമാക്കിയതെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചുവരുന്നതിനിടെയാണ് പോംപിയോ ആരോപണം ശക്തിപ്പെടുത്തുന്നത്. വുഹാനിലെ വൈറോളജി ലാബിൽ നിന്നാണു കൊവിഡ് വൈറസ് പുറത്തുചാടിയതെന്നു സംശയിക്കുന്നതായി അമെരിക്ക നേരത്തേ ആരോപിച്ചിരുന്നു.
ചില അന്താരാഷ്ട്ര വിദഗ്ധർ ഇതിനുള്ള സാധ്യത തള്ളാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ചൈന തുടർച്ചയായി നിഷേധിക്കുന്നുണ്ട്. വുഹാനിലെ ഇറച്ചി മാർക്കറ്റിൽ നിന്നാണു വൈറസ് മനുഷ്യരിലേക്കു പകർന്നതെന്നാണു ചൈനയുടെ നിലപാട്.
https://www.facebook.com/Malayalivartha