നായാട്ടിനിടെ ആദിവാസി യുവാവിനെ ആസൂത്രിതമായി വെടിവെച്ചുകൊന്നത്? മരിച്ച മഹേന്ദ്രന്റെ വസ്ത്രങ്ങളെല്ലാം പ്രതികള്‍ ഊരിമാറ്റി തീയിട്ട് നശിപ്പിച്ചത് അന്നുതന്നെന്ന് പോലീസ്, കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തപ്പോള്‍ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം... കേസ് എടുത്തത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ലൈസന്‍സില്ലാത്ത തോക്ക് കൈവശംവെച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക്
കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് പോതമേട്ടില്‍ നായാട്ടിനിടെ ആദിവാസി യുവാവിനെ ആസൂത്രിതമായി വെടിവെച്ചുകൊന്നതാണെന്ന സൂചനയാണ് ലഭിക്കുന്നത്. മരിച്ച മഹേന്ദ്രന്റെ വസ്ത്രങ്ങളെല്ലാം അന്നുതന്നെ പ്രതികള്‍ ഊരിമാറ്റി തീയിട്ട് നശിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തപ്പോള്‍ തന്നെ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ, കസ്റ്റഡിയിലായിരുന്ന മൂന്ന് പ്രതികളേയും പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ലൈസന്‍സില്ലാത്ത തോക്ക് കൈവശംവെച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തിരിക്കുന്നത്.
ഏലത്തോട്ടം ഉടമ ബൈസണ്‍വാലി ഇരുപതേക്കര്‍ കളപ്പുരയില്‍ സാംജി (42), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടാതെ മൃതദേഹത്തിനടുത്തുനിന്നും തോക്കും പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കുറച്ച് അകലെയുള്ള മുത്തയ്യയുടെ വീട്ടില്‍നിന്നും തൂന്പയും മറ്റും കൊണ്ടുവന്നാണ് പ്രതികള്‍ മഹേന്ദ്രനെ കുഴിച്ചിട്ടത്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ പോലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചില്‍ ഒരു വെടിയുണ്ട കണ്ടെത്തിയെന്നും സൂചനയുമുണ്ട്. എന്നാല്‍ മരണകാരണം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി. ജൂണ്‍ 27-നാണ് ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശിയായ മഹേന്ദ്രനെ കാണാതായത്. പ്രതികള്‍ക്കൊപ്പം വേട്ടയ്ക്ക് ഏലക്കാട്ടിലേക്ക് പോയതായിരുന്നു.
കൂടാതെ പലപ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും, മഹേന്ദ്രന്‍ തങ്ങള്‍ക്കൊപ്പം വേട്ടയ്ക്ക് വന്നില്ലെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍, കാണാതായദിവസം തന്നെ മഹേന്ദ്രന്‍ പ്രതികള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പോലീസിന് ആകെയുള്ള പിടിവള്ളിയായത്. ഇതോടെ പോലീസ് മൂന്നുപേരെയും വെവ്വേറെ ചോദ്യംചെയ്യുകയുണ്ടായി. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടൊപ്പം വേട്ടയ്ക്കിടെ അബദ്ധത്തില്‍ മഹേന്ദ്രന്‍ കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ പ്രതികള്‍ വ്യക്തമാക്കുന്നത്.
അതേസമയം വസ്ത്രം തീയിട്ട് നശിപ്പിച്ചതിനാല്‍, ഇരുട്ടത്ത് മഹേന്ദ്രന്റെ കോട്ടിന്റെ ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന വാദം തെളിയിക്കാന്‍ പ്രതികള്‍ക്ക് പറ്റാതെവരും. ഈ തെളിവ് നശിപ്പിക്കല്‍ ആസൂത്രിത കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നത്. രാജാക്കാട് സി.ഐ. ബി. പങ്കജാക്ഷന്‍, എസ്.ഐ.മാരായ അനൂപ് സി. നായര്‍, വില്‍സണ്‍, എ.എസ്.ഐ. ബിജു, സി.പി.ഒ.മാരായ മനോജ് സി.വി, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha