പോഷകബാല്യം പദ്ധതി, അങ്കണവാടി മെനുവിൽ നാളെ മുതൽ പാലും മുട്ടയും, ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും മുട്ടയും നൽകും

സംസ്ഥാനത്ത് നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു ഗ്ലാസ് പാല് വീതം ഓരോ കുട്ടിക്കും ലഭിക്കും.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും ലഭിക്കും. അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളിലെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് നടപടി.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നൽകുന്നത്. ഇതിൽ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി.പദ്ധതി പ്രകാരം, 6 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തിയത്.
മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളിൽ മിൽമയുടെ യുഎച്ച്ടി പാൽ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha