അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല; കേസില്‍ നിന്ന് പിന്മാറാൻ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നേരെ ഭീഷണി മുഴക്കി മുക്കാലി സ്വദേശി

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി. മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് നല്‍കിയ ഹർജി തിങ്കളാഴ്ച മധു കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ തന്നെ നല്‍കാന്‍ ജഡ്ജി നിര്‍ദേശം നൽകി. ഈ മാസം 23ന് ഈ വിഷയത്തില്‍ അഗളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് മധുവിന്‍റെ ബന്ധുക്കൾ പറയുന്നു.
ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി മുക്കാലിയിലെ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു.
കേസില്‍ നിന്ന് പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായി പറയുന്നു. തിങ്കളാഴ്ച പരാതി കോടതിക്ക് കൈമാറും. ഭീഷണിപ്പെടുത്തിയ അബ്ബാസിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അഗളി പൊലീസിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























